ന്യൂഡല്‍ഹി: വ്യാജ ആരോപണങ്ങളുടെ പേരില്‍ കേസിലകപ്പെട്ട മദര്‍ തെരേസയുടെ മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസസഭയിലെ അംഗമായ സിസ്റ്റര്‍ കണ്‍സീലിയ ബസ്ലക്കു ഒന്നേകാല്‍ വര്‍ഷത്തിന് ശേഷം മോചനം. ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് ഇന്നലെയാണ് സിസ്റ്ററിനെ വിട്ടയച്ചത്. ചെയ്യാത്ത തെറ്റിന്റെ പേരില്‍ ക്രൂശിക്കപ്പെട്ടിട്ടും തളരാതെ, ധീരമായി പ്രാര്‍ത്ഥനയോടെ സിസ്റ്ററിനുവേണ്ടി നിലകൊണ്ട മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസസഭയെ അഭിനന്ദിക്കുന്നതായി സി‌ബി‌സി‌ഐ ജനറല്‍ സെക്രട്ടറിയും റാഞ്ചി സഹായമെത്രാനുമായ ഡോ. തിയഡോര്‍ മസ്‌ക്രീനാസ് പ്രസ്താവനയില്‍ കുറിച്ചു.
കേസില്‍ നീതി ലഭ്യമാക്കാന്‍ ശ്രമിച്ച അഭിഭാഷകര്‍ക്കു ദൈവനാമത്തില്‍ നന്ദി രേഖപ്പെടുത്തുന്നതായും സഭാനേതൃത്വം അറിയിച്ചു. മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട സിസ്റ്ററിനെതിരേ ക്രമവിരുദ്ധമായ ദത്തെടുക്കലും കൂടി കെട്ടിച്ചമച്ചാണ് തടവിലാക്കിയത്. ശിശുപരിപാലന കേന്ദ്രത്തില്‍ ഏല്‍പിക്കാനെന്ന പേരില്‍ നിര്‍മല്‍ ഹൃദയയില്‍ നിന്ന് രക്ഷിതാക്കള്‍ കൊണ്ടുപോയ കുഞ്ഞിനെ അനധികൃതമായി കൈമാറിയെന്നായിരിന്നു ആരോപണം. 2018 ജൂലൈ നാലിന് അറസ്റ്റ് ചെയ്ത സിസ്റ്ററുടെ മോചനത്തിനായി ദേശീയ തലത്തില്‍ തന്നെ സ്വരമുയര്‍ന്നിരിന്നു.