പിറവം: പിറവം വലിയപള്ളിയിൽ പ്രതിഷേധിച്ച യാക്കോബായ വിഭാഗം അറസ്റ്റു വരിച്ചു. ജില്ലാ കളക്ടർ എസ്. സുഹാസ് യാക്കോബായ വിഭാഗവുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് ഇവർ അറസ്റ്റു വരിക്കാൻ തീരുമാനിച്ചത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലും ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലും അറസ്റ്റ് വരിക്കാൻ വിശ്വാസികൾ തയാറാകണമെന്ന് മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു. ഇതിനു പിന്നാലെ മെത്രാപ്പോലീത്ത ഉൾപ്പെടെയുള്ളവർ അറസ്റ്റു വരിച്ചു. ഇതിനുപിന്നാലെ പ്രതിഷേധിച്ച വൈദികരെയും വിശ്വാസികളെയും പോലീസ് അറസ്റ്റു ചെയ്തു നീക്കി.വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45ന് മുൻപ് പള്ളിക്കുള്ളിലും പരിസരത്തും നിൽക്കുന്ന യാക്കോബായ വിഭാഗം ആളുകളെ അറസ്റ്റ് ചെയ്തു നീക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് പിറവം വലിയ പള്ളിക്ക് മുന്നിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.> ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ബുധനാഴ്ച രാവിലെ ഏഴരയോടെ ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിക്കാൻ എത്തിയെങ്കിലും അകത്തേക്കു കടക്കാനായില്ല. പള്ളിയുടെ ഗേറ്റുകളെല്ലാം പൂട്ടിയനിലയിലായിരുന്നു. യാക്കോബായ വിഭാഗം വിശ്വാസികൾ പള്ളിക്കുള്ളിലും മുറ്റത്തുമായി നിലയുറപ്പിച്ചിരുന്നു. ഇതോടെ പള്ളിയുടെ പ്രധാന ഗേറ്റിനു മുന്നിൽ ഓർത്തഡോക്സ് വിഭാഗവും പള്ളിമുറ്റത്തു യാക്കോബായ വിഭാഗവും ബുധനാഴ്ച മുതൽ പിരിഞ്ഞുപോകാതെ പ്രതിഷേധിക്കുകയായിരുന്നു.
യാക്കോബായ- ഓര്‍ത്തഡോക്സ് പള്ളി തര്‍ക്കം: പ്രതിഷേധം അവസാനിച്ചു
