ദില്ലി: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കെ താഹില്‍ രമണിയുടെ രാജി രാഷ്ട്രപതി സ്വീകരിച്ചു. സ്ഥലം മാറ്റത്തില്‍ പ്രതിഷേധിച്ച്‌ സെപ്തംബര്‍ 6നാണ് താഹില്‍ രമണി രാജി കത്ത് നല്‍കിയത്. മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിട്ടായിരുന്നു സ്ഥലം മാറ്റിയത്.വെള്ളിയാഴ്ച രാത്രിയാണ് രാഷ്ട്രപതി രാജി അംഗീകരിച്ചത്. തുടര്‍ന്ന് ശനിയാഴ്ച രാവിലെ കേന്ദ്രനിയമ മന്ത്രാലയം രാഷ്ട്രപതി വിജയയുടെ രാജി സ്വീകരിച്ച കാര്യം സ്ഥിരീകരിച്ച്‌ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.മേഘാലയ ചീഫ് ജസ്റ്റിസാക്കി കൊണ്ടുള്ള സ്ഥലംമാറ്റം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി കൊളീജിയത്തെ വിജയ സമീപിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം കൊളീജിയം തള്ളി. ഇതിനെ തുടര്‍ന്നാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സെപ്റ്റംബര്‍ ആറിന്‌ വിജയ രാജി സമര്‍പ്പിച്ചത്. ഇതിന്റെ ഒരു പകര്‍പ്പ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കും ഇവര്‍ സമര്‍പ്പിച്ചിരുന്നു.ജസ്റ്റിസ് വിജയയുടെ രാജി സ്വീകരിച്ചതിനു പിന്നാലെ മദ്രാസ് ഹൈക്കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജായവിനീത് കോഠാരിയെ മദ്രാസ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചു.