സിസ്റ്റർ സോണിയ തെരേസ് ഡിഎസ്ജെ
സന്യാസികളെ അടിമകളായും മോശപ്പെട്ടവരായും ചിത്രീകരിച്ചപ്പോൾ എന്റെ മനസിലേക്ക് ഓടിയെത്തിയ ഒരു സംഭവം ഇവിടെ ഞാൻ കുറിക്കുന്നു: 2007 ഡിസംബർ മാസത്തിലെ ആദ്യ ദിനങ്ങളിൽ ഒന്ന്. ഞാൻ എറണാകുളത്തുനിന്നു കോട്ടയത്തുള്ള രാജമറ്റം എന്ന ഒരു ചെറിയ ഗ്രാമം ലക്ഷ്യമാക്കി യാത്ര ചെയ്യുന്നു. സന്യാസജീവിതത്തിലേക്കു കടന്നു വരാനുള്ള അവസാനഘട്ടത്തിലെ തയാറെടുപ്പിലാണ്. ഒരു വർഷത്തെ സ്ട്രിക്റ്റ് നൊവിഷ്യറ്റ് കാലഘട്ടം കഴിഞ്ഞ് ആറു മാസത്തെ റീജൻസിക്കുവേണ്ടി കോട്ടയത്തുള്ള ഞങ്ങളുടെ ഒരു അനാഥാലയം ലക്ഷ്യമാക്കിയാണ് യാത്ര. അവിടെ ഞാൻ എത്തിയപ്പോൾ ഒരാഴ്ച മുതൽ 15 വയസുവരെയുള്ള ഏകദേശം മുപ്പതോളം കുട്ടികൾ അവിടെയുണ്ടായിരുന്നു.
ഒരാഴ്ച മുതൽ പത്തു മാസം വരെയുള്ള ആറു കുഞ്ഞുങ്ങൾക്കു രാത്രിയുടെ യാമങ്ങളിൽ കൂട്ടിരിക്കുക എന്ന കടമ അല്പം ബുദ്ധിമുട്ടുള്ളതായിരുന്നു. ചില രാത്രികളിൽ ഒരു പോള കണ്ണടയ്ക്കാൻ സാധിക്കില്ല. ഒരു കുഞ്ഞ് ഉറങ്ങി വരുമ്പോൾ അടുത്തയാൾ ഉണരും…. സാധാരണ കുടുംബങ്ങളിൽ ഒരു കുഞ്ഞിനെ അല്ലെങ്കിൽ ഇരട്ടകൾ ആണെങ്കിൽ രണ്ടു കുഞ്ഞുങ്ങളെ നോക്കാൻ പെടുന്ന പാട് നമുക്കറിയാം. അപ്പോൾ ഒരു മുറിയിൽ ആറു കുഞ്ഞുങ്ങളെ ഒരുമിച്ചു നോക്കുക എന്നത് അത്ര എളുപ്പമല്ല. പ്രത്യേകിച്ച് ഈ കുഞ്ഞുങ്ങൾ എല്ലാംതന്നെ ആരുടെയൊക്കെയോ തെറ്റുകളുടെ ഫലമായിരുന്നതിനാൽ ജനിച്ചു വീണയുടൻ വഴിയരികിലും ആശുപത്രി വരാന്തകളിലും മറ്റും ഉപേക്ഷിക്കപ്പെട്ടവരായിരുന്നു. അതിനാൽ അല്പം കൂടുതൽ കരുതൽ അവർക്ക് ആവശ്യമായിരുന്നു. രണ്ട് സിസ്റ്റേഴ്സും ഞാനും കൂടിയാണ് ആ നാളുകളിൽ ഓരോ രാത്രിയിലും മാറി മാറി ആ കുഞ്ഞുങ്ങളെ നോക്കിയിരുന്നത്. ഒരു കുഞ്ഞിന്റെ കഥ ഇന്നും എന്റെ മനസിൽ ഒരു നൊമ്പരമായുണ്ട്. ”മോനു” (യഥാർഥ പേര് അല്ല) എന്നു വിളിക്കുന്ന ഓമനത്വം തുളുമ്പുന്ന ഒരു കുഞ്ഞിന്റെ ചില പിടിവാശി എന്നെ ചിന്താകുഴപ്പത്തിലാക്കി. ഒരു ചൂരൽ തൊട്ടിലിൽ കിടന്ന് ഉറങ്ങാനാണ് അവൻ എപ്പോഴും ഇഷ്ടപ്പെട്ടിരുന്നത്. അതും അവൻ ഉറങ്ങണമെങ്കിൽ ചൂരൽ തൊട്ടി “sക്ക് ടക്ക് ടക്ക് ടക്ക്” എന്ന് ശബ്ദം വരുന്ന രീതിയിൽ ആ തൊട്ടി ആട്ടണം. പിന്നെ കാക്കകളുടെ ശബ്ദം കേൾക്കുമ്പോൾ അവനു വലിയ ഇഷ്ടം.എന്നാൽ, പ്ലാസ്റ്റിക്കിന്റെ ശബ്ദം അവന് അരോചകമായിരുന്നു. ഞാൻ അവനെപ്പറ്റി മദറിനോടു സൂചിപ്പിച്ചപ്പോൾ മദർ എന്നോട് പറഞ്ഞു, ഒരു പക്ഷെ ആദ്യ ദിനങ്ങളിൽ അവനേറ്റ മുറിവിന്റെ പ്രതികരണങ്ങൾ ആകാം ഈ സ്വഭാവപ്രത്യേകതകൾ. ജനിച്ച ഉടനെ അവനെ ആരോ ഒരു പ്ലാസ്റ്റിക് കൂടിൽ ഇട്ട് കെട്ടി റെയിൽവേ ട്രാക്കിന് അടുത്ത് ഒരു കുറ്റിക്കാട്ടിൽകൊണ്ട് ഇട്ടു. കരച്ചിൽ കേട്ടു ചുറ്റുവട്ടത്തുണ്ടായിരുന്ന കാക്കകളും പട്ടികളും ബഹളം വച്ചപ്പോൾ ആ വഴി പോയ ആരുടെയോ ശ്രദ്ധയിൽപെട്ടു. പോലീസെത്തി കുഞ്ഞിനെ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കി. അവിടെനിന്നു കോടതിനിർദേശപ്രകാരം കുഞ്ഞിനെ ഞങ്ങളുടെ ഹൗസിൽ എത്തിച്ചു. അവന്റെ കഥ കേട്ടപ്പോൾ എന്റെ മനസിലെ പല സംശയങ്ങളുടെയും ചുരുൾ അഴിഞ്ഞുതുടങ്ങി. ജനിച്ചു വീണ ഉടനെ അവനെ ബന്ധനത്തിലാക്കിയ പ്ലാസ്റ്റിക്കിന്റെ ശബ്ദം അവന് അരോചകമാണ്. മനുഷ്യനുണ്ടാകാതിരുന്ന കരുണ മൃഗങ്ങളുടെയും പക്ഷികളുടെയും ഭാഗത്തുനിന്ന് ഉണ്ടായപ്പോൾ അവൻ അതു തിരിച്ചറിയുകയും അവയെ സ്നേഹിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ അനുഗ്രഹത്താൽ ഇന്ന് അവന് നല്ല ഒരു അപ്പനെയും അമ്മയെയും ലഭിച്ചു. വളരെ മിടുക്കനായി സന്തോഷത്തോടെ അവൻ വളർന്നു വരുന്നു.
ഈ സംഭവം ഇവിടെ വിവരിക്കാൻ കാരണം ആരുടെ ഒക്കയോ കാമാസക്തികളുടെ ഫലമായി ഈ ഭൂമിയിൽ പിറന്നു വീഴാൻ ഇടയാകുന്ന അനേകായിരം കുഞ്ഞുങ്ങളെ സ്വന്തം നെഞ്ചോടു ചേർത്തു രാത്രിയുടെ യാമങ്ങളിൽ ഒരു പോള കണ്ണടയ്ക്കാതെ ദിവസങ്ങൾ തള്ളി നീക്കുന്ന പുണ്യം നിറഞ്ഞ ധാരാളം സന്യസ്തർ ഇന്നു കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും ഉള്ളതിനാൽ “പകൽ മാന്യൻമാരായ” പലരും ഇന്ന് അന്തസോടെ സമൂഹത്തിൽ തലയുയർത്തി ജീവിക്കുന്നു. ജന്മം നല്കിയതുകൊണ്ട് മാത്രം ആരും അപ്പനും അമ്മയും ആകുന്നില്ല “കർമത്തിൽ കൂടിയുള്ള ആത്മീയ മാതൃത്വം” എന്ന ആ വലിയ യാഥാർഥ്യം ആരും കണ്ടില്ലെന്നു നടിക്കരുത്.
ബ്രഹ്മചര്യ വ്രതത്തിലൂടെ ഒരു സമർപ്പിത അനേകായിരങ്ങളുടെ അമ്മയായും സഹോദരിയായും മകളായും മാറുകയാണ്… രക്തബന്ധത്തിനു പോലും സാധിക്കാത്ത കാര്യങ്ങൾ ആത്മീയ ബന്ധത്തിലൂടെ സാധിക്കുന്നു. സമർപ്പണ ജീവിതത്തിലൂടെ തന്റെ ഹ്യദയം ഒരു ചെറിയ കുടുംബത്തിനു മാത്രമായി മാറ്റിവയ്ക്കാതെ അല്പം കൂടി വിശാലമാക്കുന്നു… ഒരു കുടുംബത്തിൽ മാത്രം ഒതുങ്ങാതെ കൂടുതൽ കൂടുതൽ സ്നേഹിക്കാൻ അതിലുമുപരി ലോകം മുഴുവനെയും ഒരു കുടുംബമായി കാണാൻ ബ്രഹ്മചര്യ ജീവിതത്തിനു സാധിക്കുന്നു… വഴിതെറ്റിപ്പോയ ചുരുക്കം ചിലരെ എടുത്തുകാട്ടി 40000 ത്തോളം സന്യസ്തരെ ഒന്നടങ്കം അടിമകൾ എന്നും മോശപ്പെട്ടവർ എന്നും വിളിക്കാൻ കാട്ടുന്ന ഈ ആവേശം അടങ്ങാൻ സന്യസ്തർ നടത്തുന്ന ഇങ്ങനെയുള്ള അനാഥാലയങ്ങൾ ഒന്ന് സന്ദർശിച്ചു നോക്കിയാൽ മതി. നിങ്ങൾ അവഹേളിക്കുന്ന ഈ സന്യസ്തർ ഉള്ളതുകൊണ്ട് ഇന്നു കേരളത്തിന്റെ തെരുവുകൾ അനാഥരെകൊണ്ടു നിറയുന്നില്ല. പിന്നെ സ്വന്തം അമ്മയെയും പെങ്ങളെയും പോലും തിരിച്ചറിയാൻ കഴിയാത്ത ”ചില ജന്മങ്ങൾ” വിളിച്ചു പറയുന്ന ഇത്തരം വിഡ്ഢിത്തരങ്ങൾ അവരുടെ ഹൃദയത്തിലെ നിക്ഷേപത്തിൽനിന്ന് ഉരുവെടുക്കുന്നതാണ്…
ഒരു സഹോദരിയെ മോശമായി ചിത്രീകരിച്ചു എന്നു പറഞ്ഞു സോഷ്യൽ മീഡിയകളും ചാനലുകളും അലമുറയിട്ടപ്പോൾ എന്റെ മനസിൽ തോന്നിയ നിഷ്കളങ്കമായ ഒരു ചോദ്യം ഇതാണ്: കേരളത്തിൽ ഈ ഒരു സഹോദരിക്കു മാത്രമെ മാനവും അഭിമാനവും ഒക്കെയുള്ളോ? 40000ൽ പരം കന്യാസ്ത്രീകളെ മോശപ്പെട്ടവരെന്നു മുദ്രകുത്തിയപ്പോൾ എവിടെ പോയി നിങ്ങളുടെ മാധ്യമധർമവും ധാർമികബോധവും?
സന്യാസ ജീവിതത്തെ പിച്ചിച്ചീന്തി ഭിത്തിയിൽ ഒട്ടിച്ചാൽ മാത്രമെ ഞങ്ങൾ അടങ്ങു അല്ലെങ്കിൽ ഞങ്ങൾക്ക് എന്ത് സുഖം? വ്യക്തമായ ഒരു അജൻഡയോടുകൂടിയാണ് ഞങ്ങൾ ഇതിന് ഇറങ്ങിതിരിച്ചിരിക്കുന്നത് എന്ന് അടക്കം പറഞ്ഞ് ഊറിച്ചിരിക്കുന്ന മഹാൻമാരോടും മഹതികളോടുമായി ഇങ്ങനെയുള്ള കുഞ്ഞുങ്ങൾ മാത്രമല്ല, നിങ്ങളെ വളർത്തി വലുതാക്കി ഒരു നല്ല നിലയിൽ എത്തിച്ചു കഴിയുമ്പോൾ നിങ്ങൾക്കു ഭാരമായി തീരുന്ന അല്ലെങ്കിൽ നിങ്ങളുടെ സുഖത്തിനായ് നിങ്ങൾ തെരുവിലേക്കു വലിച്ചെറിയുന്ന നിങ്ങളുടെ മാതാപിതാക്കളെയും രണ്ടു കൈകളും നീട്ടി സ്വീകരിക്കുകയും നിറഞ്ഞ പുഞ്ചിരിയോടെ യാതൊരു പരിഭവവും കൂടാതെ നിങ്ങൾ മക്കളെക്കാൾ നന്നായി നോക്കുന്ന ആയിരക്കണക്കിനു സമർപ്പിതർ ഇന്നു നിങ്ങളുടെ ചുറ്റും ഉണ്ട്.
സന്യാസത്തിന്റെ എബിസിഡി പോലും അറിയാത്ത ചാനലുകളിൽ വന്നിരുന്നു സ്വന്തം ഐഡിയോളജി വിളിച്ചു കൂവുമ്പോൾ അല്പം പേരും പ്രശസ്തിയും ഒക്കെ കിട്ടുമായിരിക്കും. എന്നാൽ ഇതും കൂടി ഓർത്താൽ കൊള്ളാം: ഇങ്ങനെയുള്ള ധാരാളം ഐഡിയോളജികൾ ആദ്യ നൂറ്റാണ്ടു മുതൽ കത്തേലിക്കാസഭ എന്നും കണ്ടിട്ടുള്ളതാണ് 16 -ാം നൂറ്റാണ്ടിൽ യൂറോപ്പിൽ മാർട്ടിൻ ലൂഥർ എന്ന വൈദികനുണ്ടായ ”ഐഡിയോളജി ” കൊണ്ട് ക്രൈസ്തവ സഭയെ തകർത്തു തരിപ്പണം ആക്കും എന്നു കരുതിയെങ്കിലും മരണത്തിന് മുമ്പ് ഹൃദയം നിറഞ്ഞ പശ്ചാത്താപത്തോടെ മാർട്ടിൻ ലൂഥർ ഇങ്ങനെ എഴുതുകയുണ്ടായി:
“കത്തോലിക്കാസഭയുടെ പൂർവകാല സഭാപിതാക്കൻമാർ എല്ലാം അറിവില്ലാത്ത വിഡ്ഢികൾ ആയിരുന്നു എന്നു നീ കരുതുന്നുണ്ടോ? നീ മാത്രം ആയിരുന്നോ പരിശുദ്ധാത്മാവിനാൽ പ്രചോദിതനായിരുന്നത്? മറ്റെല്ലാവരും ഇത്രയും കാലം തെറ്റ് ചെയ്യുകയായിരുന്നോ? നീണ്ട 1500 വർഷങ്ങൾ തെറ്റിലൂടെ അലഞ്ഞുതിരിയാൻ ദൈവം തന്റെ ജനത്തെ അനുവദിക്കുമെന്ന് നീ കരുതുന്നുണ്ടോ? ശക്തമായ ഒരു ദൈവീക പ്രചോദനം എന്റെ ആത്മാവിൽ നീ മാത്രമായിരുന്നോ ജ്ഞാനി എന്ന ചോദ്യം എത്ര തവണ എന്റെ ഹൃദയത്തെ വേദനിപ്പിക്കുകയും, ശിക്ഷിക്കുകയും, ശാസിക്കുകയും ചെയ്തു…” നീ പരാജയപ്പെടുകയും നിരവധി ആളുകളെ നിന്റെ ആശയങ്ങൾകൊണ്ട് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതു വഴി എത്രപേർ എന്നെന്നേക്കുമായി നശിപ്പിക്കപ്പെട്ടിടുണ്ട്? കേരളത്തിൽ അധികമാർക്കും മാർട്ടിൻ ലൂഥറിന്റെ ഈ കുമ്പസാര വാക്യങ്ങൾ അത്ര പരിചയം കാണില്ല..
ഇന്ന് നിങ്ങൾ ചാനലുകാരും മഞ്ഞ പത്രക്കാരും ഒക്കെ കാട്ടുന്ന ആവേശത്തിന് നാളെയുടെ മക്കൾ നിങ്ങൾക്ക് തരുന്ന ഉത്തരം വളരെ വ്യത്യസ്തമായിരിക്കും. ”ചക്കയേത് ചകിണിയേത് ” എന്ന് തിരിച്ചറിയാൻ കഴിയാത്ത പ്രായത്തിൽ സന്യാസജീവിതം തെരഞ്ഞെടുക്കുന്നു എന്നു പറഞ്ഞ് ആക്ഷേപിക്കുമ്പോൾ ഒരു പക്ഷെ അടുത്ത ഒന്നു രണ്ട് വർഷത്തേക്കു ”സന്യസ്ത ദൈവവിളികൾ കുറഞ്ഞു” എന്ന് നിങ്ങൾക്ക് ആർത്ത് അട്ടഹസിക്കാം.. എന്നാൽ ഈ രണ്ടു മൂന്നു വർഷങ്ങൾ കഴിയുമ്പോൾ ചക്കയേത് ചകിണിയേത് എന്നു തിരിച്ചറിയാത്ത പ്രായത്തിൽ ആയിരിക്കില്ല മറിച്ച് ഉന്നത വിദ്യാഭ്യാസവും ഉയർന്ന ജോലിയും നല്ല ശമ്പളവും എല്ലാം വലിച്ചെറിഞ്ഞായിരിക്കും നാളെയുടെ മക്കൾ സന്യാസത്തെ വാരി പുണരുന്നത്. “യൂറോപ്പിൽ ചില ദ്വീപുകളിൽ വഴിയരികിൽ കാണപ്പെടുന്ന ഒരുതരം ചെടിയുടെ പ്രത്യേകതയാണ് എത്രമാത്രം ചവിട്ട് ഏല്ക്കുന്നുവോ അത്രമാത്രം അവ തഴച്ചുവളരും”.
ഇന്നു നിങ്ങൾ ചവിട്ടിത്തൂക്കുന്ന ക്രൈസ്തവ സന്യാസവും നാളെ വീണ്ടും തഴച്ചുവളരും കൂടുതൽ ശക്തിയോടെ.. കൂടുതൽ പ്രഭാവത്തോടെ…