റവ. ഡോ. മാത്യു ചങ്ങങ്കരി
വിവാഹസമ്മതത്തിന്റെ സാധുതയെ ചോദ്യം ചെയ്തുകൊണ്ട് രൂപതാ കോടതികളിൽ സമർപ്പിക്കപ്പെടുന്ന അപേക്ഷകളിൽ നീതിന്യായ പരിശോധന നടത്തുന്നത്, സഭ അനുശാസിച്ചിട്ടുള്ള നടപടിക്രമങ്ങൾ പാലിച്ചാണ്. ഉദാഹരണത്തിന്, അപേക്ഷ സ്വീകരിച്ചുകഴിഞ്ഞാൽ, എതിർ കക്ഷിയ്ക്ക് തന്റെ ഭാഗം വ്യക്തമാക്കിക്കൊണ്ടുള്ള മറുപടിക്കുള്ള അവസരം, കേസിനാസ്പദമായ വിഷയം നിർണ്ണയിക്കൽ, കേസിന്റെ തെളിവെടുപ്പ്, വിദഗ്ദ്ധരുടെ സഹായം തേടൽ, രേഖകളുടെ പരസ്യപ്പെടുത്തൽ, കേസിന്റെ അവസാനഘട്ടം, കേസിനെ സംബന്ധിച്ചുള്ള ചർച്ച, വിധിന്യായം എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെയാണ് നിയമപരമായ നടപടിക്രമങ്ങൾ പാലിക്കപ്പെടുന്നത്. വിവാഹ കേസിന്റെ അവസാന ഘട്ടത്തിൽ ലഭ്യമാകുന്ന വിധി എങ്ങനെയാണ് പ്രായോഗികമായി നടപ്പിലാക്കുവാൻ സാധിക്കുന്നതെന്ന് പരിശോധിക്കുകയാണിവിടെ.
കേസിലെ കക്ഷികൾക്കാണ് സമ്പൂർണ്ണമായ വിധി പകർപ്പ് നൽകപ്പെടുക. എന്നാൽ വിധി പകർപ്പ് കിട്ടിക്കഴിഞ്ഞ് അതിൽ ആക്ഷേപമുള്ളവർക്ക് സഭാനിയമമനുസരിച്ച് അപ്പീൽ നൽകുവാനുള്ള അവകാശവും അവസരവും സഭ നൽകുന്നുണ്ട്. അപ്പീൽ നൽകുവാനുള്ള കാലാവധി കഴിഞ്ഞാൽ വിധി നടപ്പാക്കാനുള്ള ഉത്തരവ് രൂപതാ കോടതിയിൽ നിന്നും, കേസിലെ കക്ഷികളുടെ രൂപതകളിലേയ്ക്കും ഇടവകകളിലേയ്ക്കും നൽകപ്പെടുന്നു. എന്നാൽ, ചില കേസുകളിൽ, കേസുകളുടെ സ്വഭാവമനുസരിച്ച് ചില കക്ഷികൾക്ക് വീണ്ടും വിവാഹം കഴിക്കുന്നതിന് വിലക്ക് (prohibition) കൽപിച്ചിട്ടുണ്ടാകാം. വിലക്ക് കല്പിച്ചിട്ടുള്ള വിവരം, ഓരോ വിധിന്യായത്തിലും വ്യക്തമാക്കിയിരിക്കും. കൂടാതെ, വിധി നടപ്പിലാക്കാനുള്ള ഉത്തരവിൽ (execution decree) അത് പ്രത്യേകം രേഖപ്പെടുത്തിയിരിക്കും. ഓരോ കേസിന്റെയും പ്രത്യേകതകൾക്കനുസരിച്ച്, അതാതു രൂപതാദ്ധ്യക്ഷന്മാരാണ് വിലക്കിനെ സംബന്ധിച്ച് തീരുമാനമെടുക്കുക. ഉദാഹരണമായി, മാനസീക രോഗിയായ ഒരാൾക്ക് കല്പിച്ചിരിക്കുന്ന വിലക്കിന്റെ ഗൗരവവും, ദാമ്പത്യ അവിശ്വസ്തത തെളിയിക്കപ്പെട്ട കേസിലെ വിലക്കിന്റെ ഗൗരവവും വ്യത്യസ്തമായിരിക്കുമല്ലോ.
അസാധുവാക്കപ്പെട്ട ഒരു വിവാഹത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ ഇടവക രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതാണ്. ഒരിക്കൽ, അസാധുവായി പ്രഖ്യാപിക്കപ്പെട്ട വിവാഹം, വിവാഹമേ ആയിരുന്നില്ലായെന്ന് വസ്തുതകളുടെയും, നിയമത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രഖ്യാപിക്കുന്നത്. ആയതിനാൽ, അസാധുവാക്കപ്പെട്ട ഒരു വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് പിന്നീട് നൽകുവാൻ ഇടയാകരുത്. എന്നാൽ, അസാധുവാക്കപ്പെട്ട വിവാഹമാണെന്നുള്ള സർട്ടിഫിക്കറ്റ് നൽകാവുന്നതാണ്.