തൊടുപുഴ: ജാർഖണ്ഡിൽ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടയ്ക്കപ്പെട്ട ഫാ. ബിനോയി വടക്കേടത്തുപറന്പിലിന്റെ മോചനത്തിനായി കുടുംബാംഗങ്ങളും വിശ്വാസി സമൂഹവും പ്രാർഥനയോടെ കാത്തിരിക്കുന്നു.
ബീഹാറിലെ ഭഗൽപൂർ രൂപതയുടെ കീഴിൽ ജാർഖണ്ഡിലെ രാജ്ദാഹ മിഷനിൽ പ്രവർത്തിച്ചുവരുന്ന ഫാ. ബിനോയിയെ നിർബന്ധിത മതപരിവർത്തന നിയമപ്രകാരം കള്ളക്കേസെടുത്തു ജയിലിൽ അടയ്ക്കുകയായിരുന്നു. കടുത്ത മനുഷ്യാവകാശ ലംഘനത്തിനെതിരേ ശക്തമായ പ്രതിഷേധമാണ് വിവിധ കോണുകളിൽനിന്നുയരുന്നത്.
ഏഴു ദിവസമായിട്ടും ഫാ. ബിനോയിയുടെ മോചനം സാധ്യമായിട്ടില്ല. ബുധനാഴ്ച ജാമ്യാപേക്ഷ കോടതി പരിഗണിച്ചെങ്കിലും കൂടൂതൽ വാദത്തിനായി 16ലേക്കു മാറ്റിയിരിക്കുകയാണ്. ഇദ്ദേഹത്തോടൊപ്പം കസ്റ്റഡിയിലെടുത്ത ഫാ. അരുണ് വിൻസെന്റിനെ പ്രതിഷേധത്തെത്തുടർന്നു വിട്ടയച്ചിരുന്നു. ഫാ.ബിനോയിയുടെ മോചനം വൈകുന്നതിൽ മാതാപിതാക്കളും കുടുംബാംഗങ്ങളും കടുത്ത വിഷമത്തിലാണ്. കഴിഞ്ഞ ദിവസം കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഫാ.ബിനോയിയുടെ തൊടുപുഴ വെട്ടിമറ്റത്തെ വീട്ടിലെത്തി ആശ്വാസം പകർന്നിരുന്നു. പിതാവ് യോഹന്നാൻ, മാതാവ് മേരി, സഹോദരൻ ബിനു, കുടുംബാംഗങ്ങൾ എന്നിവരെ ബിഷപ് ആശ്വസിപ്പിച്ചു.കേസുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഫാ.ബിനോയിയുടെ ജയിൽമോചനത്തിന് ആവശ്യമായ എല്ലാ സഹായവും പ്രാർഥനയും അദ്ദേഹം വാഗ്ദാനംചെയ്തു.
കലയന്താനി സെന്റ് മേരീസ് പള്ളി വികാരി ഫാ.ജേക്കബ് തലാപ്പിള്ളിൽ, ആലക്കോട് സെന്റ് തോമസ് മൂർ പള്ളി വികാരി ഫാ.സെബാസ്റ്റ്യൻ കണിമറ്റത്തിൽ എന്നിവരും ബിഷപ്പിനോടൊപ്പമുണ്ടായിരുന്നു. നിർബന്ധിത മതപരിവർത്തനത്തിനു സ്ത്രീക്കു പണം വാഗ്ദാനം ചെയ്തെന്ന വ്യാജ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പനുസരിച്ച് അഗൈമുർ പോലീസ് വൈദികനെതിരേ കേസെടുത്തത്. ജാർഖണ്ഡിൽ നിർബന്ധിത മതപരിവർത്തനം ജാമ്യാമില്ലാ വകുപ്പു പ്രകാരമുള്ള കുറ്റമായി അടുത്ത കാലത്തു നിയമഭേദഗതി വരുത്തിയിരുന്നു. കഴിഞ്ഞ നാലു വർഷമായി ഇവിടെ സേവനം അനുഷ്ഠിക്കുന്ന ഫാ.ബിനോയിയെ മനഃപൂർവം കുടുക്കുകയായിരുന്നുവെന്നാണ് സഭാധികാരികൾ പറയുന്നത്.
ഭഗൽപുർ രൂപത വികാരി ജനറാൾ ഫാ.എൻ.എം. തോമസ് ഫാ. ബിനോയിയുടെ മാതാപിതാക്കളെ ഫോണിൽ വിളിച്ചു നേരത്തേവിവരങ്ങൾ ധരിപ്പിച്ചിരുന്നു. ഡീൻ കുര്യാക്കോസ് എംപി, പി.ജെ.ജോസഫ് എംഎൽഎ എന്നിവർ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടു സംസാരിച്ചിരുന്നു. നിരപരാധിയായ വൈദികൻ സത്യം തെളിഞ്ഞു ജയിൽ മോചിതനാകാൻ ഇടവക പള്ളിയായ വെട്ടിറ്റം ഫ്രാൻസിസ് ഡി സാലസ് പള്ളിയിൽ വികാരി ഫാ. ആന്റണി പുലിമലയിലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യേക പ്രാർഥന നടത്തിയിരുന്നു.
ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കുന്നതിന്റെ തലേദിവസമായ 15നു വൈകുന്നേരം 3.30 മുതൽ പള്ളിയിൽ പ്രത്യേക പ്രാർഥന നടത്തും. കള്ളക്കേസിൽ കുടുക്കി വൈദികനെ ജയിലിൽ അടച്ച സംഭവത്തിൽ എകെസിസി, കെസിവൈഎം ഉൾപ്പെടെയുള്ള സംഘടനകളും വിവിധ രാഷ്ട്രീയ- സാമൂഹ്യ പ്രസ്ഥാനങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.