പാറശ്ശാല സ്വദേശിയായ ശ്രീജിവിന്റെ മരണത്തിലെ സിബിഐ റിപ്പോര്‍ട്ട് കോടതി തള്ളി. ശ്രീജിവ് ആത്മഹത്യ ചെയ്തതാണെന്നും അന്വേഷണം അവസാനിപ്പിക്കുന്നുവെന്നുമാണ് സിബിഐ അറിയിച്ചത്.എന്നാല്‍, കേസ് അവസാനിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടിനൊപ്പം ഹാജരാക്കേണ്ടിയിരുന്ന പതിനഞ്ചോളം പ്രധാന രേഖകള്‍ സിബിഐ ഹാജരാക്കിയില്ലെന്ന സാങ്കേതിക കാരണം ചൂണ്ടിക്കാണിച്ചാണ് ക്രൈംബ്രാഞ്ച് കോടതി റിപ്പോര്‍ട്ട് തള്ളിയത്.ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് കേസ് സിബിഐ അന്വേഷിച്ചത്. വര്‍ഷങ്ങളായി നിരാഹാര സമരം നടത്തുന്ന ശ്രീജിവിന്റെ സഹോദരന്‍ ശ്രീജിത്തിനെ പൊതുസമൂഹവും സോഷ്യല്‍മീഡിയയും ഏറ്റെടുത്തതോടെ സര്‍ക്കാര്‍ സിബിഐ അന്വേഷണം ശരിവെയ്ക്കുകയായിരുന്നു.
പൊലീസുദ്യോഗസ്ഥരും ഡോക്ടര്‍മാരും എല്ലാവരും തമ്മിലുള്ള ഒത്തുകളിയില്‍ നടന്ന കൊലപാതകമാണിതെന്നാണ് സിബിഐ റിപ്പോര്‍ട്ടിനോട് ശ്രീജിവിന്റെ സഹോദരന്‍ ശ്രീജിത് പ്രതികരിച്ചത്. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരുമെന്നും കേസുമായി സുപ്രീം കോടതിയെ സമീപിക്കുമെന്നും ശ്രീജിത് മാധ്യമങ്ങളോട് പറഞ്ഞു.
ശ്രീജിവിന്റെ മരണത്തിന് കാരണക്കാരായ പൊലീസുകാര്‍ക്കെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് 782 ദിവസമാണ് സഹോദരന്‍ ശ്രീജിത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം നടത്തിയത്.