കോട്ടയം: സോഷ്യൽ മീഡിയയിൽ തുടർച്ചയായി അവഹേളനപരമായ പോസ്റ്റുകളും അപവാദ പ്രചാരണങ്ങളും നടത്തിവരുന്നവർക്കെതിരേ കന്യാസ്ത്രീകളും വിവിധ സംഘടനകളും പരാതി നൽകി.ഫേസ്ബുക്ക്, വാട്ട്സ് ആപ് തുടങ്ങിയവയിലൂടെ കന്യാസ്ത്രീകളെ വളരെ മോശമായ ഭാഷയിൽ അവഹേളിക്കുകയും വ്യാജപ്രചാരണം നടത്തുകയും ചെയ്തവർക്കെതിരേയാണ് പോലീസ് അധികാരികൾക്കും സൈബർ സെല്ലിനും പരാതി നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ മതവികാരം വ്രണപ്പെടുത്തിയതിനെതിരേ ഇതര ക്രൈസ്തവ സംഘടനകളും കേസ് കൊടുത്തിട്ടുണ്ട്. അശ്ലീല കമന്റുകൾ സഹിതം തുടർച്ചയായി പോസ്റ്റുകളിട്ട കോഴിക്കോട് സ്വദേശിക്കെതിരേ സന്യാസിനികളുടെ അഭിഭാഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ പരാതി നൽകി.മതവികാരം വ്രണപ്പെടുത്തിയതിനെതിരേ കൊല്ലം രൂപത കേരള ലാറ്റിൻ കാത്തലിക് അസോസിയേഷനും കെസിവൈഎം രൂപത സമിതിയും പരാതി നൽകിയിട്ടുണ്ട്. വ്യാജപ്രചാരണം നടത്തുന്ന ചില വാർത്താ ചാനലുകൾക്കെതിരേ നിയമനടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. അപവാദ പ്രചാരണം നടത്തുന്നവരുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും വിവിധ കന്യാസ്ത്രീ സമൂഹങ്ങളും സംഘടനകളും കോടതിയിൽ അടക്കം കൂടുതൽ പരാതികൾ നൽകുമെന്നും അറിയിച്ചു.
സോഷ്യല്‍ മീഡിയ വഴി കന്യാസ്ത്രീകള്‍ക്കെതിരെ അപവാദ പ്രചരണം:പ്രതിഷേധം ശക്തമാക്കി ക്രൈസ്തവസംഘടനകള്‍
