കോട്ടയം: കെവിന്‍ വധക്കേസില്‍ പത്ത് പ്രതികള്‍ക്കും ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചതില്‍ തൃപ്‌തിയുണ്ടെന്ന് കെവിന്റെ പിതാവ് ജോസഫ് പറഞ്ഞു.കേസ് ആത്മാര്‍ത്ഥമായി അന്വേഷിച്ച പൊലീസുകാര്‍ക്കും പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കിയ കോടതിക്കും നന്ദി പറയുന്നതായും ജോസഫ് വ്യക്തമാക്കി. ഊണും ഉറക്കവുമില്ലാതെയാണ് പൊലീസുകാര്‍ കേസ് അന്വേഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അര്‍‌ഹിക്കുന്ന ശിക്ഷ തന്നെയാണ് പ്രതികള്‍ക്ക് ലഭിച്ചിരിക്കുന്നത്. പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. കേസില്‍ നീനുവിന്റെ അച്ഛന്‍ ചാക്കോയും അകത്തുപോകേണ്ടതായിരുന്നു. ചാക്കോയാണ് ഈ കേസിന് പിന്നിലെ പ്രധാന പ്രതി. ചാക്കോയ്‌ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ജോസഫ് പറഞ്ഞു. കെവിനോട് ചെയ്‌ത ക്രൂരതയ്‌ക്ക് പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിച്ചെന്ന് കേസിലെ മുഖ്യസാക്ഷിയും കെവിന്റെ സുഹൃത്തുമായ അനീഷും പ്രതികരിച്ചിട്ടുണ്ട്.

അതേസമയം,​ കോടതി വിധിയില്‍ തൃപ്‌തിയുണ്ടെന്ന് അന്വേഷണത്തിന് മേല്‍നോട്ടം നല്‍കിയ മുന്‍ കോട്ടയം എസ്.പി ഹരിശങ്കറും വ്യക്തമാക്കി. ദൃക്‌സാക്ഷികളില്ലാത്ത ഒരു കേസ് സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും വച്ച്‌ തെളിയിക്കുന്ന അന്വേഷണ സംഘത്തിന് മുന്നില്‍ വെല്ലുവിളിയായിരുന്നു. കെവിന്റെ പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരണം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിനെ ബലം പ്രയോഗിച്ച്‌ മുക്കിക്കൊന്നതാണെന്ന് തെളിയിക്കാന്‍ വിവിധ കടമ്ബകള്‍ കടക്കേണ്ടി വന്നു. കേസില്‍ നിരവധി പ്രതികള്‍ ഉള്ളതിനാല്‍ ഗൂഢാലോചന തെളിയിക്കുന്നതും വെല്ലുവിളിയായിരുന്നു. മുഖ്യസാക്ഷിയായ അനീഷിന് തിരിച്ചറിയാന്‍ കഴിയാതെ പോയത് കൊണ്ടാണ് ചാക്കോയെ കോടതി വെറുതെ വിട്ടത്. വിധിയില്‍ പൂര്‍ണ സംതൃപ്‌തിയുണ്ട്. ബാക്കി കാര്യങ്ങള്‍ കോടതിയുടെ വിധി പ്രസ്‌താവം വന്നതിന് ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.