തിരുവനന്തപുരം: കേരളത്തില്‍ വ്യാപകമായി അടുത്ത 24 മണിക്കൂറില്‍ അതിശക്തമായ മഴ ലഭിക്കുവാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. പകല്‍ സമയത്ത് ഇടിമിന്നലോട് കൂടി പെയ്യുന്ന അതിശക്തമായ മഴയുടെ ശക്തി രാത്രിയോട് കൂടി കുറഞ്ഞുവരാനുള്ള സാധ്യതയാണുള്ളത്. ഇന്ന് കോഴിക്കോട്, മലപ്പുറം, വയനാട്, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് നിലവിലുണ്ട്. നാളെ ഒരു ജില്ലകളിലും റെഡ് അലർട്ട് ഇല്ല. ആറു ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് ആയിരിക്കും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ശക്തി കുറഞ്ഞാലും മലയോര മേഖലയില്‍ മഴ കേന്ദ്രീകരിക്കും. ഉത്തരേന്ത്യയിലൂടെ ഗുജറാത്തിലേക്ക് നീങ്ങുന്ന ന്യൂനമര്‍ദം ശക്തി കുറഞ്ഞു വരുന്നു. വടക്കന്‍ കേരളത്തില്‍ അതിശക്തമായ കാറ്റിനും മഴക്കുമുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. പകല്‍ സമയത്ത് തെക്കന്‍ ജില്ലകളിലും മഴ ശക്തമാകാനുള്ള സാധ്യതയാണുള്ളത്. സംസ്ഥാനത്തുടനീളം ശക്തമായ കാറ്റ് തുടരും. കടല്‍ പ്രക്ഷുബ്ധമാകുവാനും ഉയര്‍ന്ന തിരമാലക്കുമുള്ള സാധ്യതയുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. മലപ്പുറത്തും കോഴിക്കോടും ഇന്ന് റെഡ് അലർട്ട് നിലവിലുണ്ട്. നാളെയോടെ ഇത് ഓറഞ്ച് അലർട്ടായിരിക്കും. 24 മണിക്കൂറില്‍ 20 cm വരെ മഴ ലഭിക്കാനിടയുണ്ട്. പകല്‍സമയത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കാണ് ജില്ലയില്‍ സാധ്യതയുള്ളത്. രാത്രിയും മഴ ശക്തമായി തന്നെ തുടരാനുള്ള സാധ്യതയുണ്ട്. ശക്തമായ കാറ്റുണ്ടായിരിക്കും.