കൊച്ചി: കൊച്ചിയിലെ റോഡുകളുടെ ശോചനാവസ്ഥയ്ക്ക് കാരണം ജല അതോറിറ്റിയാണെന്ന് ആരോപിച്ച്‌ ജല അതോറിറ്റി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ ഓഫീസിന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി കൊച്ചി മേയര്‍ സൗമിനി ജെയിന്‍. മേയറെ പിന്തുണച്ച്‌ എംപി ഹൈബി ഈഡനും രംഗത്തെത്തുകയുണ്ടായി. നഗരത്തിലെ റോഡുകളുടെ മോശം അവസ്ഥ കാരണം കൊച്ചി കോര്‍പ്പറേഷനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഇത്തരത്തിലൊരു നടപടിയുമായി മേയര്‍ രംഗത്തെത്തിയത്.

ജോലികള്‍ പെട്ടന്ന് പൂര്‍ത്തിയാക്കുമെന്ന് വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് രേഖാമൂലം ഉറപ്പ് ലഭിച്ചതോടെ സമരം മേയര്‍ അവസാനിപ്പിച്ചു. രണ്ട് മണിക്കൂറിലേറെയാണ് മേയര്‍ സമരം നടത്തിയത്. 28-ാം തീയതിക്കകം ജല അതോറിറ്റി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി റോഡുകള്‍ കൊച്ചി കോര്‍പ്പറേഷന് കൈമാറുമെന്നാണ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്.