സായുധസംഘര്‍ഷവേളകളില്‍ പൗരന്മാരുടെ ജീവനും ഔന്നത്യവും കാത്തുസൂക്ഷിക്കപ്പെടേണ്ടത് അനുപേക്ഷണീയമാണെന്ന് മാര്‍പ്പാപ്പാ.

ബലപ്രയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്തുകയും യുദ്ധ വേളകളില്‍ പൗരന്മാര്‍ക്കും യുദ്ധത്തടവുകാര്‍ക്കും സംരക്ഷണമുറപ്പുവരുത്തുകയും ചെയ്യുന്ന അന്താരാഷ്ട്ര ഉടമ്പടിയായ ജനീവ കണ്‍വെന്‍ഷന്‍റെ 70-Ↄ○ വാര്‍ഷികം ആഗസ്റ്റ് 12-ന് ആചരിക്കപ്പെടുന്നത് ഇക്കഴിഞ്ഞ ഞായറാഴ്ച വത്തിക്കാനില്‍ നയിച്ച മദ്ധ്യാഹ്ന പ്രാര്‍ത്ഥനയുടെ അവസാനം ആശീര്‍വ്വാദാനന്തരം അനുസ്മരിച്ചുകൊണ്ടാണ് ഫ്രാന്‍സീസ് പാപ്പാ ഈ ആവശ്യകതയുടെ പ്രാധാന്യം എടുത്തുകാട്ടിയത്.

ആവശ്യത്തെക്കുറിച്ചുള്ള അവബോധം വര്‍ദ്ധമാനമാക്കാന്‍ ഈ വാര്‍ഷികം രാഷ്ട്രങ്ങള്‍ക്ക് സഹായകമാകട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.

നിരായുധരായ ജനവിഭാഗങ്ങള്‍ക്കും പൊതുസംവിധാനങ്ങള്‍ക്കും, പ്രത്യേകിച്ച്, ആശുപത്രികള്‍, വിദ്യാലയങ്ങള്‍, ആരാധനായിടങ്ങള്‍, അഭയകേന്ദ്രങ്ങള്‍ എന്നിവയ്ക്ക് സംരക്ഷണം ഉറപ്പുവരുത്തിക്കൊണ്ട് എല്ലാ രാഷ്ട്രങ്ങളും അന്താരാഷ്ട്ര മാനവിക നിയമം നിഷ്ക്കര്‍ഷിച്ചിരിക്കുന്ന നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു

യുദ്ധവും ഭീകരപ്രവര്‍ത്തനവും നരകുലത്തിനെന്നും സാരമായ നഷ്ടമാണ് വരുത്തുന്നത് എന്ന വസ്തുത ആരും മറക്കരുതെന്നും അവ മനുഷ്യന്‍റെ വലിയ തോല്‍വിയാണെന്നും പാപ്പാ പറഞ്ഞു.