ജോസ് ജോൺ മല്ലികശേരി
ഒരു ദിവസം പോലും തോരാതെ കർക്കിടകം 31 (ചില വർഷം 32!) ദിവസവും മഴപെയ്ത വർഷങ്ങൾ
1960 കളിലും 70 കളിലും ധാരാളമായി സംഭവിച്ചത് എന്റെ ഓർമയിലുണ്ട് . അന്നൊക്കെ പുഴകൾ നിറഞ്ഞു കവിയുമെങ്കിലും ഇന്നത്തേതു പോലത്തെ പ്രളയം സൃഷ്ടിക്കപ്പെട്ടിരുന്നില്ല .മഴയൊന്നു തോരാൻവേണ്ടി കർഷകർ പ്രാർത്ഥിക്കും; കാർഷിക പ്രവർത്തനങ്ങൾ നടത്താൻ വേണ്ടി.
1980 കൾ മുതൽ മഴ കുറഞ്ഞു; അത്യാവശ്യം വരൾച്ചയും കണ്ടുതുടങ്ങി. ഇപ്പോഴിതാ രണ്ടു വർഷമായി പ്രളയം!! പക്ഷെ പണ്ടത്തേതു പോലെ ഒരുമാസം ഒട്ടും വെയിലുകാണാത്ത,തോരാതെ മഴപെയ്യുന്ന അവസ്ഥയൊന്നും ഇല്ല. പക്ഷെ, അതിതീവ്ര പ്രളയം, മണ്ണിടിച്ചിൽ!!
ഒരു കാര്യം ശ്രദ്ധേയമാണ്: അന്നത്തെ ഒരുദിവസത്തെ തോരാതെ പെയ്യുന്ന മഴ 10 CM ഒക്കെ ആയിരുന്നു .ഇന്നത് 20 CM മുതൽ 40 cm വരെയാണ്!! ഈ മഴ, അതായത് ഇത്രയും കട്ടിയായ മഴ, അന്ന് പെയ്തിരുന്നെങ്കിൽ ഇതുപോലെ അന്നും വെള്ളം പൊങ്ങിയേനെ, പ്രളയമുണ്ടായേനെ , ഇന്നിടിഞ്ഞ കുന്നൊക്കെ അന്നേ ഇടിഞ്ഞേനെ!!
അപ്പോൾ മഴയുടെ തീവ്രത, കട്ടി, സാന്ദ്രത തന്നെയാണ് കാര്യം . അത് പ്രധാനമായും അന്തരീക്ഷ താപ നിലയും ആയി ബന്ധപ്പെട്ടതാണ് .കടലിൽ നീരാവി ഉണ്ടാവുന്നത്…നീരാവിയുടെ അളവ്, അതിനെ വഹിക്കുന്ന കാറ്റുകൾ രൂപപ്പെടുന്നതും… വളരുന്നതും, മേഘങ്ങളെ വഹിക്കുന്ന കാറ്റുകൾ പോകുന്ന ഉയരം… ദിശ, ഒക്കെ തീരുമാനിക്കപ്പെടുന്നത് അന്തരീക്ഷ താപനില അനുസരിച്ചാണ് . അതായത്, ഇന്ന് നാം അനുഭവിക്കുന്ന ഈ ദുരവസ്ഥയുടെ ഒന്നാമത്തെ കാരണം ഗ്ലോബൽ വാമിങ് എന്ന മനുഷ്യ നിർമിത പ്രതിഭാസമാണ്.
ലോകം മുഴുവനും ഉപയോഗിക്കുന്ന വാഹനങ്ങളും, ഇൻഡസ്ട്രിയൽ ആക്ടിവിറ്റിയും ഇതിന് കാരണമാണ് . നരകത്തിന്റെ ഇന്ധനമെന്ന് (Hell’s fuel) ശാസ്ത്രലോകം വിളിക്കുന്ന ഫോസിൽ ഫ്യൂവൽസ്: പെട്രോളിയവും, കൽക്കരിയും ആണ് അടിസ്ഥാന വില്ലൻ. ഫോസിൽ ഫ്യൂവൽസ് കത്തിക്കുമ്പോൾ കാർബൺ ഡൈ ഓക്‌സൈഡ് ഉണ്ടാവുന്നു; അത് അന്തരീക്ഷത്തിൽ ഗ്രീൻ ഹൗസ് ഇഫെക്ട് വഴി താപം വർധിപ്പിക്കുന്നു . ഒരു ദിവസം ഒരാൾ 50 km വീതം 30 വർഷത്തേക്ക് കാറോടിച്ചാൽ അയാൾ അന്തരീക്ഷത്തിലേക്കയക്കുന്നത് 60 ടൺ കാർബൺ ഡൈ ഓക്‌സൈഡ്ആണ് !!! (ആനുപാതികമായി ഓക്സിജൻ നഷ്ടപ്പെടുകയും ചെയ്യും!!) ഈ ചെറിയ കണക്ക് അന്തരീക്ഷ മലിനീകരണത്തിന്റെ വ്യാപ്തിയെക്കുറിച്ച് വ്യക്തമായ ഒരു രൂപം തരുന്നു.
ഈ പ്രശ്‍നം ഒരു കേരളത്തിന്റെ മാത്രമല്ല .ലോകം മുഴുന്റേതും ആണ് .ഒരിക്കലും ആവശ്യത്തിന് മഴകിട്ടാത്ത മുംബയിൽ കഴിഞ്ഞ അഞ്ചു വർഷമായി പ്രളയമാണ്. ഈ വർഷം സാധാരണയായി ആവശ്യത്തിന് മഴ കിട്ടാത്ത എത്രയോ പ്രദേശങ്ങളിൽ പ്രളയമെത്തി. ഗ്ലാബൽ താപനില കൂടിക്കൊണ്ടേയിരിക്കുകയാണ്! പ്രളയവും കൊടുംകാറ്റും ഒന്നും കുറയാൻ സാധ്യത കാണുന്നില്ല!! ഒരേഒരു വഴി ഫോസിൽ ഫ്യൂവൽസ് ഉപയോഗം കുറച്ച് കൊണ്ടുവന്ന് ആത്യന്തികമായി നിർത്തൽ ചെയ്യുകയാണ്. ശാസ്ത്ര ലോകം കഠിനമായി ശ്രമിക്കുന്നുണ്ട്; മറ്റു ഊർജ ശ്രോതസുകൾ കണ്ടെത്തുവാൻ.
ടെലിവിഷൻ ചർച്ചകളിലൊന്നും ഇതുകാണുന്നില്ല. മലക്കുകേറി കപ്പനട്ടവനും, പുല്ലുവെട്ടിയവനും ഒക്കെയാണ് അവർക്കു കൈയെത്തുന്ന ദൂരത്തുള്ളത് .ആഢ്യന്റെ മകൻ കുറ്റം ചെയ്താൽ അടിയാന്റെ മകനെ പിടിച്ചു ചുട്ട അടി കൊടുക്കുന്ന എഴുത്താശാന്മാർ ഉണ്ടായിരുന്ന നാടാണ് നമ്മുടേത്; അടിയാചെറുക്കൻ അടികൊള്ളുന്നത് കണ്ട് പേടിച്ച് ആഢ്യന്റെ മകൻ നന്നായിക്കോളുമത്രേ!! (ആഢ്യന്റെ മകനെ തല്ലിയാൽ ആശാൻ വിവരം അറിയും!)
ഇനി കേരളത്തിൽ പ്രകൃതിയോട് ദയവില്ലാതെ പെരുമാറിയതിന്റെ വിഷയമാണെങ്കിൽ; ഒന്നാം പ്രതികൾ പട്ടണവാസികൾ തന്നെയാണ് . കേരളത്തിലെ മിക്കവാറും എല്ലാ പട്ടണങ്ങളും കെട്ടിപ്പൊക്കിയിട്ടുള്ളത് വയൽ പ്രദേശത്താണ്. പ്രധാന റോഡുകൾ എല്ലാം തന്നെ താഴ്ന്ന വയൽ പ്രദേശത്തുകൂടി കടന്നു പോവുന്നു .ക്വാറികൾ നിർമിച്ചവരും മലയിടിച്ചവരും പ്ലാസ്റ്റിക്കെറിഞ്ഞു ജലനിർഗ്ഗമ മാർഗ്ഗങ്ങളടച്ചവരും …ആർക്കാണ്… ആർക്കാണ് ഇതിൽ പങ്കില്ലാത്തത്!!! പാവം കർഷകരെ വിട്ടേക്ക് .
Jose John Mallikasseri.