പെരുമ്പാവൂര്‍: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ സംസ്ഥാനത്ത് സജീവം. കേസുകളുമായി ബന്ധപ്പെട്ട് 729 പേരെ പോലീസ് പിടികൂടി. മൂന്നുവര്‍ഷത്തിനിടെ 629 കുട്ടികളെയാണ് സംസ്ഥാനത്തുനിന്ന് കാണാതായതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. പെരുമ്പാവൂര്‍ സ്വദേശി ബി.പി. ബേബിക്ക് വിവരാവകാശപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ കണക്കുകളുള്ളത്. അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന പാലക്കാടാണ് കുട്ടിക്കടത്ത് കൂടുതല്‍ നടന്നത്.

പലയിടത്തും വീടുകളുടെ മുന്നില്‍ കറുത്ത സ്റ്റിക്കര്‍ പതിച്ചത് നേരത്തേ പരിഭ്രാന്തിയുണ്ടാക്കിയിരുന്നു. എന്നാല്‍, ഭയക്കേണ്ടതില്ലെന്നായിരുന്നു പോലീസിന്റെ വാദം. എന്നാല്‍ കറുത്ത സ്റ്റിക്കര്‍ പ്രചരണം കെട്ടുകഥയാണെന്നു പറഞ്ഞ് തള്ളിക്കളയാനാകില്ലെന്നാണു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ നിലപാട് .