മർക്കോ 2:1-12
ഒരു തളർവാതരോഗിയെ നാലുപേർ ചേർന്ന് ഈശോയുടെ പക്കൽ എത്തിക്കുന്നു. ഈശോ അവന്റെ പാപങ്ങൾ ക്ഷമിക്കുകയും അവനെ സുഖപ്പെടുത്തുകയും ചെയ്യുന്നു. തളർവാത രോഗി പാപിയായ ഒരു മനുഷ്യന്റെ പ്രതീകമാണ്. അവൻ പാപം ചെയ്ത് മൃതനുസമാനമായ അവസ്ഥയിലാണ്. അവന് സ്വയം ദൈവത്തെ സമീപിക്കാൻ സാധിക്കുന്നില്ല. അവൻ ദൈവത്തെ അറിയുന്നില്ല മാത്രമല്ല അവൻ ദൈവത്തിൽ നിന്ന് അകലെയാണ്. അപ്പോൾ അവന്റെ പക്കലേക്ക് നാലുപേർ കടന്നുവരുന്നു. മത്തായി, മർക്കോസ്, ലൂക്കാ, യോഹന്നാൻ എന്നിവരാണ് ആ നാലു പേർ. ഈ നാല് സുവിശേഷങ്ങൾ ആരുടെയൊക്കെയോ വചനപ്രഘോഷണത്തിലൂടെ അവന്റെ പക്കൽ എത്തുന്നു. അവൻ അവരിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ അവർ അവനെ ഈശോയുടെ പക്കൽ എത്തിക്കുന്നു. വചനത്തിലൂടെ കണ്ടുമുട്ടിയ ഈശോയിൽ നിന്ന് അവൻ സൗഖ്യവും പാപമോചനവും പ്രാപിക്കുന്നു. സുവിശേഷങ്ങളെ കുറിച്ച് അറിയാത്തവർ ഇവൻ ആരെന്ന് ഈശോയെ കുറിച്ച് ചോദിച്ചു കൊണ്ടേയിരിക്കുന്നു. എന്നാൽ സുവിശേഷങ്ങളെ അറിയുന്നവർ ആകട്ടെ ഈശോ ദൈവമാണ് എന്ന് മനസ്സിലാക്കി അവനിൽനിന്ന് പാപമോചനവും സൗഖ്യവും പ്രാപിക്കുന്നു.