ഡബ്ളിൻ: അയർലൻഡിന്‍റെ അപ്പസ്റ്റോലനായ വിശുദ്ധ പാട്രിക്കിന്‍റെ അനുഗ്രഹം തേടി നൂറുകണക്കിന് പേർ ക്രോഗ് പാട്രിക് മല കയറി. മേയോ കൗണ്ടിയിൽ വെസ്റ്റ് പോർട്ടിനടുത്താണ് ക്രോഗ് പാട്രിക് തീർഥാടന കേന്ദ്രം. എഡി 441 ൽ വിശുദ്ധ പാട്രിക് ഈ മല മുകളിൽ 40 ദിവസം ഉപവാസമനുഷ്ഠിച്ച് പ്രാർഥനയിൽ മുഴുകി. നാല്പതാം ദിവസം മലമുകളിൽ നിന്നും വിശുദ്ധൻ ഒരു മണി താഴേക്ക് എറിഞ്ഞതിനേത്തുടർന്ന് രാജ്യത്തു നിന്നും പാന്പുകളും ഇഴജന്തുക്കളും അപ്രത്യക്ഷമായെന്നാണ് വിശ്വാസം. ഇതോടെ ലോകത്ത് പാന്പുകളില്ലാത്ത രാജ്യമായി അയർലൻഡ് മാറി. 1905 ൽ ഇവിടെ നിർമിച്ച ചാപ്പലാണ് പിൽക്കാലത്ത് പ്രമുഖ തീർഥാടനകേന്ദ്രമായി മാറിയത്. തീർഥാടന ശുശ്രൂഷകൾക്ക് റ്റുയാം ആർച്ച് ബിഷപ് മാർ മൈക്കിൾ നിയറി മുഖ്യകാർമികത്വം വഹിച്ചു.20 വൈദികർ സഹകാർമികരായിരുന്നു. പലരും നഗ്നപാദരായാണ് മല കയറിയത്.ജൂലൈ മാസത്തെ അവസാന ഞായറാഴ്ചയാണ് തീർഥാടകർ ഇവിടെ മലകയറ്റം നടത്തുന്നത്.
അയർലൻഡിൽ പാട്രിക്കിന്‍റെ അനുഗ്രഹം തേടി വിശ്വാസികൾ മലകയറി
