കുടുംബജീവിതത്തില്‍ മുത്തശ്ശീമുത്തശ്ശന്മാര്‍ക്കുള്ള പ്രാധാന്യം പാപ്പാ ആവര്‍ത്തിച്ചു ചൂണ്ടിക്കാട്ടുന്നു.

ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ മാതാപിതാക്കളും യേശുവിന്‍റെ മുത്തശ്ശിയും മുത്തശ്ശനുമായ വിശുദ്ധരായ അന്നയുടെയും ജൊവാക്കിമിന്‍റെയും തിരുന്നാള്‍ ആചരിക്കപ്പെട്ട വെള്ളിയാഴ്ച സാമൂഹ്യവിനിമയോപാധികളില്‍ ഒന്നായ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ നമ്മുടെയും സമൂഹത്തിന്‍റെ തന്നെയും ജീവിതത്തില്‍ അപ്പൂപ്പനമ്മൂമ്മാരുടെ സ്ഥാനം എന്താണെന്ന് ഒരിക്കല്‍കൂടി ഓര്‍മ്മിപ്പിച്ചിരിക്കുന്നത്.
“വിശുദ്ധരായ അന്നയുടെയും ജൊവാക്കിമിന്‍റെയും തിരുന്നാള്‍ ആയ ഇന്ന് അനേകം നാടുകളില്‍ മുത്തശ്ശീമുത്തശ്ശന്മാരുടെ ദിനമായാചരിക്കപ്പെടുന്നു. കുടുംബജീവിതത്തിനും ഓരോ വ്യക്തിക്കും ഒരോ സമൂഹത്തിനും അത്യന്താപേക്ഷിതമായ മാനവികയുടെയും വിശ്വാസത്തിന്‍റെയും പൈതൃകം സംവേദനം ചെയ്യുന്നതില്‍ മുത്തശ്ശീമുത്തശ്ശന്മാരുടെ പ്രാധാന്യം എത്രമാത്രമാണ്!” എന്നാണ് പാപ്പാ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.