ന്യൂനപക്ഷത്തിന്റെ മറവിൽ ഒരു മതവിഭാഗത്തിന് വേണ്ടി മാത്രമായി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്ന സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് പിരിച്ചുവിടാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയാർ അഡ്വ വിസി സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
സച്ചാർ റിപ്പോർട്ടിന്റെയും പാലൊളി കമ്മിറ്റിയുടെയും പശ്ചാത്തലത്തിൽ ന്യൂനപക്ഷത്തിലെ ഒരു വിഭാഗത്തിന് മാത്രമായി ആവിഷ്കരിക്കുന്ന പദ്ധതികൾ ന്യൂനപക്ഷ പദ്ധതികൾ എന്ന ലേബലിൽ പ്രചരിപ്പിക്കുന്നതും നടപ്പാക്കുന്നതും ശരിയായ നടപടിയല്ല ഇത് ക്രൈസ്തവർ ഉൾപ്പെടെയുള്ള ഇത്തര ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നതും പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാണ് സർക്കാർ ഖജനാവിൽ നിന്ന് പണം മുടക്കിയുള്ള ന്യൂനപക്ഷ ക്ഷേമപദ്ധതികളിൽ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും തുല്യമായി അർഹതയുണ്ടെന്നരിക്കെ ക്രൈസ്തവർ ഉൾപ്പെടെയുള്ള ഇതര വിഭാഗങ്ങളോട് കാണിക്കുന്ന നീതിനിഷേധം ധിക്കാരപരവും നീതീകരണം ഇല്ലാത്തതുമാണ.് കേന്ദ്രം ഭരിക്കുന്ന സർക്കാർ നേരിട്ട് നൽകുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പുകളുടെ വിതരണവും ആനുപാതിക പങ്കുവയ്ക്കലുകളിലെ അട്ടിമറികളും അന്വേഷണ വിധേയമാക്കേണ്ടതാണ്. ന്യൂനപക്ഷത്തിന്റെ പേരിൽ ക്ഷേമം മുഴുവൻ ന്യൂനപക്ഷത്തിലെ ഭൂരിപക്ഷത്തിനും ആക്ഷേപം ഒന്നാകെ ക്രിസ്ത്യാനികൾക്കും എന്ന അവസ്ഥ അംഗീകരിക്കാനാവില്ല. സർക്കാർ ജോലികളിൽ 12 ശതമാനം സംവരണവും ക്ഷേമപദ്ധതികളുടെ വൻ ആനുകൂല്യവും നൽകി ഒരു സമുദായത്തെ നിരന്തരം പ്രീണിപ്പിച്ചു കൊണ്ട് മതനിരപേക്ഷത പ്രസംഗിക്കുന്ന ഇടതുപക്ഷ സർക്കാരിന്റെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും നിലപാടുകൾ ഏറെ വിചിത്രമാണ.് ഇതേ നയം തന്നെയാണ് കോൺഗ്രസ് സർക്കാരും മുൻകാലങ്ങളിൽ തുടർന്നത്.
ന്യൂനപക്ഷം എന്ന പേരിൽ ക്രൈസ്തവർക്ക് അർഹതപ്പെട്ടത് ലഭിക്കേണ്ടത് ഔദാര്യമല്ല അവകാശമാണ് .പക്ഷേ ഈ നില തുടർന്നാൽ നിയമഭേദഗതി കളിലൂടെയും ഉത്തരവുകളിലൂടെയും ഈ അവകാശങ്ങൾ റദ്ദ് ചെയ്യപ്പെടുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത് എന്ന് ക്രൈസ്തവ സമൂഹം തിരിച്ചറിയണമെന്ന് വിസി സെബാസ്റ്റ്യൻ പറഞ്ഞു.