ലിവേദിയില്‍ അപ്പവും വീഞ്ഞും സത്യത്തില്‍ ഈശോയുടെ ശരീരവും രക്തവുമായി മാറുന്നുണ്ടോ? അതോ അതൊക്കെ വെറും പ്രതീകമാണോ? ഇങ്ങനെ ചിന്തിച്ചവര്‍ അനേകരുണ്ടാകാം. എങ്കില്‍ ഇനി അത്തരമൊരു സംശയത്തിന് തീരെ വകയില്ല. കാരണം പോളണ്ടിലെ സോകോല്‍കയിലെ ദിവ്യകാരുണ്യാത്ഭുതം ഇത്തരത്തിലുള്ള എല്ലാ സംശയങ്ങളെയും ഇല്ലാതാക്കിയിരിക്കുന്നു. കാരണം നിലത്തുവീണുപോയ ഓസ്തിയില്‍ പ്രത്യക്ഷപ്പെട്ട രക്തക്കറ മരണാസന്നനായ ഒരു വ്യക്തിയുടെ ഹൃദയരക്തവും ഭാഗവുമാണെന്ന് ഗവേഷകര്‍ വ്യക്തമായി തെളിയിച്ചിരിക്കുന്നു. അതാണ് സോകോല്‍കയിലെ ദിവ്യകാരുണ്യാത്ഭുതം.
ഓരോ ദിവസവും ലോകത്തിലെ ഏറ്റവും വലിയ അത്ഭുതത്തിന് സാക്ഷ്യം വഹിക്കുന്നുണ്ട്, ദൈവാലയങ്ങളിലെ ഓരോ അള്‍ത്താരകളും. ബലിവേദിയില്‍ അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ ശരീരവും രക്തവുമായി മാറുന്ന അത്ഭുതം ഇവിടെ നടന്നുകൊണ്ടേയിരിക്കുന്നു. പക്ഷേ ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍ നാം ഈ വിശ്വാസ സത്യത്തെക്കുറിച്ച് തീവ്രമായി ചിന്തിക്കാറില്ല. ക്രിസ്തുവിന്റെ ശരീരവും രക്തവും നഗ്നനേത്രങ്ങള്‍ക്കൊണ്ട് നമുക്ക് കാണുവാന്‍ കഴിയുകയില്ല. അങ്ങനെയെങ്കില്‍ പോളണ്ടിലെ ഈ ദിവ്യകാരുണ്യാത്ഭുതം നമ്മുടെ നഗ്നനേത്രങ്ങളെ പോലും അതിശയിപ്പിക്കുന്നതാണ്.
2008 ഒക്ടോബര്‍ 12-നായിരുന്നു സോകോല്‍കയിലെ ദിവ്യകാരുണ്യാത്ഭുതം. സോകോല്‍കയിലെ സെന്റ് ആന്റണി ദൈവാലയത്തില്‍ രാവിലെ 8.30 നുള്ള കുര്‍ബാന നടന്നുകൊണ്ടിരിക്കുന്നു. വിശ്വാസികള്‍ക്ക് ദിവ്യാകാരുണ്യം നല്‍കിക്കൊണ്ടിരിക്കേ ഒരു തിരുവോസ്തി വൈദികന്റെ കൈയില്‍നിന്നും അറിയാതെ താഴെ വീണു. വൈദികന്‍ പെട്ടെന്ന് കുനിഞ്ഞ് ആ ദിവ്യോസ്തി തിരികെയെടുത്തു. നിലത്തുവീണ തിരുവോസ്തി എടുത്ത് വെള്ളം നിറച്ച ചെറിയൊരു പാത്രത്തില്‍ ഇട്ടുവയ്ക്കുകയാണ് പതിവ്. അതനുസരിച്ച് ആ തിരുവോസ്തി വൈദികന്‍ വെള്ളം നിറച്ചുവെച്ചിട്ടുള്ള ചെറിയൊരു പാത്രത്തില്‍ നിക്ഷേപിച്ചു. അവിടെയുള്ള ദൈവാലയങ്ങളില്‍ സക്രാരിക്കു സമീപം അത്തരത്തിലൊരു പാത്രം വെയ്ക്കുക സാധാരണമായിരുന്നു. നിലത്തുവീഴുന്ന തിരുവോസ്തി അതില്‍ നിക്ഷേപിച്ച് അലിഞ്ഞുകഴിയുമ്പോള്‍ പരിപാവനതയോടെ അത് ഒഴിവാക്കുകയാണ് ചെയ്തിരുന്നത്.
ദിവ്യകാരുണ്യസഭാംഗമായ സിസ്റ്റര്‍ ജൂലിയ ഡുബോസ്‌കയായിരുന്നു ആ ദൈവാലയത്തില്‍ ദിവ്യകാരുണ്യവിതരണത്തിനും മറ്റും സഹായിച്ചിരുന്നത്. കുര്‍ബാനയ്ക്കുശേഷം, വികാരിയായ ഫാ. സ്റ്റനിസ്ലാവുസ് ഗ്‌നെയ്ഡിസ്‌കോയുടെ നിര്‍ദ്ദേശമനുസരിച്ച് സിസ്റ്റര്‍ ജൂലിയ ആ ദിവ്യകാരുണ്യം പതിവുപോലെ മറ്റൊരു പാത്രത്തിലേക്ക് മാറ്റി. തിരുവോസ്തി അലിഞ്ഞുപോകുവാന്‍ സമയമെടുക്കുമെന്നറിയാമായിരുന്നതുകൊണ്ട് സങ്കീര്‍ത്തിയിലെ സുരക്ഷിതമായൊരു ലോക്കറില്‍ ആ പാത്രംവച്ച് ലോക്ക് ചെയ്തു. വികാരിയച്ചന്റെയും സിസ്റ്റര്‍ ജൂലിയയുടെയും കൈയില്‍ മാത്രമേ അതിന്റെ താക്കോല്‍ ഉണ്ടായിരുന്നുള്ളു.
ഒരാഴ്ചയ്ക്കുശേഷം ഒക്ടോബര്‍ 19-ന് മിഷന്‍ സണ്‍ഡേയായിരുന്നു. വികാരിയച്ചന്‍ സിസ്റ്ററിനെ ആ ഓസ്തിയുടെ കാര്യം ഓര്‍മ്മിപ്പിച്ചു. സിസ്റ്റര്‍ ചെന്ന് ആ മുറി തുറന്നു. മുറി തുറന്നപ്പോള്‍ പുളിക്കാത്ത അപ്പത്തിന്റെ നറുമണം കൊണ്ട് മുറി നിറഞ്ഞു. ലോക്കര്‍ തുറന്ന് പാത്രമെടുത്തപ്പോള്‍ അതാ ദിവ്യകാരുണ്യം അലിയാതെ വെളളത്തില്‍ പൊങ്ങിക്കിടക്കുന്നു. മാത്രമല്ല, ഓസ്തിയുടെ നടുവിലായി രക്തക്കറയും. അതൊരു മാംസക്കഷണം പോലെ തോന്നിച്ചു. എന്നാല്‍ പാത്രത്തിലെ വെള്ളത്തിന് യാതൊരു നിറമാറ്റവും ഉണ്ടായിരുന്നില്ല.
സിസ്റ്റര്‍ ഓടിച്ചെന്ന് വികാരിയച്ചനെ വിവരം അറിയിച്ചു. അദ്ദേഹം മറ്റ് വൈദികരോടും അവിടെയുണ്ടായിരുന്ന മിഷനറി വൈദികനോടുമൊപ്പം സങ്കീര്‍ത്തിയിലെത്തി. ദിവ്യകാരുണ്യത്തിലെ രക്തപ്പാടുകള്‍ കണ്ടു. അവര്‍ വളരെ വിവേകത്തോടെ ഇക്കാര്യം കുറെക്കാലം രഹസ്യമായി സൂക്ഷിച്ചു. കാരണം ദിവ്യോസ്തിയിലുണ്ടായ മാറ്റം ഓര്‍ഗാനിക് വളര്‍ച്ചയോ, കെമിക്കല്‍ റിയാക്ഷനോ മറ്റെന്തെങ്കിലുമോ ആയിരിക്കുമെന്ന് അവര്‍ സംശയിച്ചു.
അവര്‍ അത് മെട്രോപോളിറ്റന്‍ ആര്‍ച്ച്ബിഷപ് ബിയാലിസ്റ്റോക് ഒസ്‌റോവിസ്‌കിയെ അറിയിച്ചു. അദ്ദേഹം ചാന്‍സലറിനോടൊപ്പം സോകോല്‍കെയിലെത്തി. അവിടെ കണ്ട കാഴ്ച അവരെയും അത്ഭുതപ്പെടുത്തി. ആര്‍ച്ച്ബിഷപ് ആ തിരുവോസ്തി സുരക്ഷിതമായി സൂക്ഷിക്കുവാനും ഇനി എന്ത് സംഭവിക്കുമെന്ന് നിരീക്ഷിക്കുവാനും നിര്‍ദ്ദേശിച്ചു.
ഒക്ടോബര്‍ 29-ന് ദിവ്യോസ്തി ഡിവൈന്‍ മേഴ്‌സി ചാപ്പലിലേക്ക് മാറ്റി. അവിടുത്തെ സക്രാരിയില്‍ പ്രതിഷ്ഠിച്ചു. പിേേറ്റന്ന് ആര്‍ച്ച് ബിഷപ്പിന്റെ നിര്‍ദ്ദേശാനുസരണം തിരുവോസ്തി ചെറിയ കുസ്‌തോതിയിലാക്കി സക്രാരിയില്‍ തിരികെ വെച്ചു. മൂന്ന് വര്‍ഷത്തോളം തിരുവോസ്തി അവിടെ സൂക്ഷിച്ചു. 2011 ഒക്ടോബര്‍ രണ്ടിന് അത് ആഘോഷമായി ദൈവാലയത്തിലേക്ക് കൊണ്ടുവന്നു. ആദ്യത്തെ വര്‍ഷം അത് രഹസ്യമായി സൂക്ഷിച്ചു. ആ സമയത്ത് സഭാധികൃതര്‍ അത് എന്തുചെയ്യണമെന്നതിനെപ്പറ്റി വിശകലനം ചെയ്യുകയായിരുന്നു. ദൈവത്തില്‍ നിന്നുള്ള അടയാളമാണോയെന്ന് അറിയാന്‍ അവര്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. 2009 ജനുവരിയില്‍ തിരുവോസ്തിയിലെ രക്തപ്പാടുകള്‍ സ്വഭാവികമായി ഉണങ്ങി, അതൊരു രക്തക്കറപോലെ, രക്തം കട്ടപിടിച്ചതുപോലെ തോന്നിച്ചു. പിന്നീട് അതിന് ദൃശ്യമായ മാറ്റം വന്നിട്ടില്ല. അതേ മാസം ആര്‍ച്ച് ബിഷപ് ആ തിരുവോസ്തിയില്‍ ഹിസ്‌റ്റോപത്തോളജിക്കല്‍ പഠനം നടത്തുവാന്‍ നിര്‍ദേശിച്ചു. മാര്‍ച്ച് 30-ന് അതിനുവേണ്ടി ഒരു എക്ലേസിയല്‍ കമ്മീഷനും സ്ഥാപിച്ചു. ആ തിരുവോസ്തിയില്‍നിന്നുള്ള ഓരോ കഷണമെടുത്ത് പ്രഫ. മരിയ സൊബാനിക് ലോട്ടോവിസ്‌ക എം.ഡി, പ്രഫ. സ്റ്റനിസ്ലാവോസ് സുള്‍ക്കോവിസ്‌കി എം.ഡി എന്നീ ഡോക്ടര്‍മാരെ ഏല്‍പിച്ചു. അവര്‍ രണ്ടുപേരും ബിയാലിസ്റ്റോക് യൂണിവേഴ്‌സിറ്റിയിലെ ഹിസ്‌റ്റോപത്തോളജിസ്റ്റുകളായിരുന്നു. യൂണിവേഴ്‌സിറ്റിയിലെ പത്തോമോര്‍ഫോളോജി ഡിപ്പാര്‍ട്ട്‌മെന്റിലായിരുന്നു പഠനം നടത്തിയത്. രണ്ടുപേരും ഒരുമിച്ചല്ല വെവ്വേറെയാണ് പഠനം നടത്തിയത്. പോളിഷ് അക്കാദമി ഓഫ് സയന്‍സസിലെ സയന്റിഫിക് എത്തിക്‌സ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ ശാസ്ത്രീയമായ നിയമങ്ങളും രീതിയുമനുസരിച്ചാണ് പഠനം നടത്തിയത്. അത് വളരെ വിപുലമായ രീതിയില്‍ വിശകലനം ചെയ്യപ്പെടുകയും ഫോട്ടോയെടുക്കുകയും ചെയ്തു. അതിനുശേഷം പൂര്‍ണമായ ഡോക്യുമെന്റേഷനോടുകൂടി ബിയാലിസ്‌റ്റോകിലെ മെത്രാപ്പോലീത്തയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.
തിരുവോസ്തിയില്‍നിന്നു പരീക്ഷണത്തിനായി അടര്‍ത്തിയെടുത്ത കഷ്ണം തുണിയില്‍ ഒട്ടിപ്പിടിച്ചു. എങ്കിലും ആ രക്തക്കറ വളരെ വ്യക്തമായിരുന്നു.
രണ്ടുപേരും വ്യത്യസ്തമായിട്ടാണ് പഠനം നടത്തിയതെങ്കിലും കണ്ടെത്തല്‍ ഒന്നുതന്നെയായിരുന്നു. മരണാസന്നനായ വ്യക്തിയുടെ ഹൃദയത്തിന്റെ ഭാഗമാണ് അടര്‍ത്തിയെടുത്ത അപ്പക്കഷണമെന്നായിരുന്നു രണ്ടുപേരും കണ്ടെത്തിയത്. ഹൃദയത്തിലെ മസിലിന്റെ അംശമാണ് അപ്പത്തിലുണ്ടായിരുന്നത്. അപ്പവും ഹൃദയമസിലിന്റെ ഭാഗവും ചേര്‍ത്തുവയ്ക്കുക എന്നത് മനുഷ്യന് അസാധ്യമായ കാര്യമാണെന്ന് പ്രഫ. മരിയ സോബിക് പറഞ്ഞു.
പുറത്തുനിന്ന് ഒരു പദാര്‍ത്ഥവും ആ തിരുവേസ്തിയില്‍ ചേര്‍ന്നിട്ടില്ലെന്നും മറിച്ച് ആ അപ്പത്തിന്റെ ഒരു‘ഭാഗം മരണാസന്നനായ വ്യക്തിയുടെ ഹൃദയത്തിന്റെ ഒരംശമായി മാറുകയാണ് ചെയ്തതെന്നും അവര്‍ സ്ഥാപിച്ചു. അത് ശാസ്ത്രത്തിന് അതീതമാണെന്നും അവര്‍ വ്യക്തമാക്കി.
2009 ജനുവരി 21-ന് നടത്തിയ ഹിസ്‌റ്റോപത്തോളജിക്കല്‍ പഠനത്തില്‍ കണ്ടെത്തിയ കാര്യങ്ങളെക്കുറിച്ച് കൂരിയ ഇങ്ങനെ പറയുന്നു.