ഇന്ന് സഭയിൽ യാക്കോബ് ശ്ലീഹായുടെ തിരുനാൾ ആചരിക്കുന്നു. കർത്താവിനോട് ഏറ്റവും അടുപ്പം പുലർത്തിയ ശിഷ്യന്മാരിൽ ഒരാളായിരുന്നു യാക്കോബ്. ഈശോയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾക്കു സാക്ഷ്യം വഹിക്കുവാൻ ഈശോ കൂട്ടിക്കൊണ്ടു പോകാറുള്ളത് പത്രോസ്, യാക്കോബ് ,യോഹന്നാൻ എന്നിവരെ ആയിരുന്നു. ഈശോയോടുള്ള ഈ അടുത്ത ബന്ധം യാക്കോബ് ശ്ലീഹാ തന്റെ രക്തസാക്ഷിത്വത്തിലും പ്രകടമാക്കി. ശ്ലീഹന്മാരുടെ ഇടയിൽനിന്നും ആദ്യം രക്തസാക്ഷിത്വം വരിക്കുന്നത് യാക്കോബ് ശ്ലീഹായാണ്. യാക്കോബ് എന്ന വാക്കിന് കുതികാലിൽ പിടിക്കുന്നവൻ എന്ന ഒരു അർത്ഥം ഉണ്ടെങ്കിലും ഉപ്പൂറ്റി കൊണ്ട് അനുഗമിക്കുന്നവൻ എന്നൊരു അർത്ഥം കൂടി പറയപ്പെടുന്നുണ്ട്. എന്നുപറഞ്ഞാൽ ഉറച്ച കാൽവെയ്പ്പോടെ അനുഗമിക്കുന്നവൻ എന്നാണ് അർത്ഥം. യാക്കോബ് ശ്ലീഹായെ പോലെ ഉറച്ച കാൽവെപ്പോടുകൂടി കർത്താവിനെ അനുഗമിക്കുവാൻ ഉള്ള കൃപയ്ക്കായി നമുക്ക് അദ്ദേഹത്തിൻറെ മാധ്യസ്ഥം അപേക്ഷിക്കാം.
യാക്കോബ് ശ്ലീഹാ (ജൂലൈ 25 വ്യാഴം)
