ശ്രീഹരിക്കോട്ട: ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണം തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം 2.43ന് നടത്തുമെന്ന് ഐഎസ്ആർഒ അറിയിച്ചു. ചൊവ്വാഴ്ച രാത്രിയോടെ റോക്കറ്റ് അഴിച്ചെടുക്കാതെ പ്രശ്നം പരിഹരിച്ചതായും ഐഎസ്ആർഒ വൃത്തങ്ങൾ അറിയിച്ചു. ഓരോ ടാങ്കിലും 34 ലിറ്റർ ഹീലിയമാണു നിറയ്ക്കുന്നത്. ഒരു ടാങ്കിലെ മർദം 12 ശതമാനത്തോളം കുറഞ്ഞതാണ് പ്രശ്നമായത്.
നേരത്തെ കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ 2.51നാണു വിക്ഷേപണത്തീയതി നിശ്ചയിച്ചിരുന്നത്. ഇതിനുമുന്നോടിയായി ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിൽ ഞായറാഴ്ച രാവിലെ 6.51 മുതൽ കൗണ്ട്ഡൗൺ ആരംഭിച്ചിരുന്നു. ഒരു മണിക്കൂർ 56 സെക്കൻഡുകൾക്കുമുന്പ് ദൗത്യം പിൻവലിച്ചതായി ഇസ്രോ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിക്കുകയായിരുന്നു.
ജനുവരി ആദ്യവാരമാണ് ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണത്തീയതി നിശ്ചയിച്ചിരുന്നത്. പിന്നീട് ഇതു ജൂലൈ 15 ലേക്കു മാറ്റുകയായിരുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നു ബാഹുബലി എന്ന ഓമനപ്പേരുള്ള ജിഎസ്എൽവി മാർക്ക് 3 റോക്കറ്റാണ് ചന്ദ്രയാൻ രണ്ട് ഉപഗ്രഹത്തെ 54 ദിവസത്തെ യാത്രയ്ക്കൊടുവിൽ ചന്ദ്രോപരിതലത്തിലെത്തിക്കുന്നത്.
ചന്ദ്രയാൻ രണ്ട് ദൗത്യത്തിന്റെ ആകെ ചെലവ് 978 കോടി രൂപയാണ്. ചന്ദ്രനിലെ ഇരുണ്ട ഭാഗമായ ദക്ഷിണ ധ്രുവത്തിലെ രഹസ്യങ്ങൾ കണ്ടെത്തുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓർബിറ്റർ, പര്യവേക്ഷണം നടത്തുന്ന റോവർ, റോവറിനെ ചന്ദ്രനിലിറക്കുന്ന ലാൻഡർ എന്നിവയാണ് 3850 കിലോഗ്രാം ഭാരമുള്ള ചന്ദ്രയാൻ രണ്ടിലുള്ളത്.