തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ ക്ക് ഇരട്ടത്താപ്പ്. കോളജിൽ നിന്ന് ജീവനൊടുക്കാൻ ശ്രമിച്ച പെൺകുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. പരീക്ഷ ക്രമക്കേടിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് വീണ്ടും മൊഴിയെടുക്കുന്നത്. കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി കോളേജ് സംഘർഷത്തിനിടെ മൂന്നാം വർഷ ബിരുദ വിദ്യാർഥി അഖിലിനെ വധിക്കാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതികളായ എസ്എഫ്ഐ യൂണിറ്റ് അംഗങ്ങൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പെൺകുട്ടി ഉന്നയിച്ചിരുന്നത്.
കോളേജിലെ എസ്എഫ്ഐ നേതൃത്വത്തിൽ നിന്ന് മോശം അനുഭവങ്ങളുണ്ടായതിന്റെ പേരിലാണ് മുൻ വിദ്യാര്‍ഥിനി നിഖില ജീവനൊടുക്കാൻ ശ്രമിച്ചത്. പെൺകുട്ടി മാനസിക പീഡനത്തിന് ഇരയായിരുന്നുവെന്ന് വിദ്യാർഥിനിയുടെ ആത്മഹത്യ ശ്രമത്തിന്റെ പശ്ചാത്തലത്തിൽ സേവ് എഡ്യൂക്കേഷൻ കമ്മീഷൻ പ്രഖ്യാപിച്ച ജനകീയ ജുഡീഷൽ അന്വേഷണ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് പി.കെ.ഷംസുദ്ദീൻ കണ്ടെത്തിയിരുന്നു.