തൊഴിലിന്‍റെ മൂല്യം അനുപമം എന്ന് പ്രസ്താവിച്ചു മാർപാപ്പ. യുഎന്നിന്‍റെ ജനീവ കേന്ദ്രത്തില്‍ രാജ്യാന്തര തൊഴില്‍ സംഘടന (International Labour Organization) സംഘടിപ്പിച്ച 108-Ɔമത് സമ്മേളനത്തിന് ജൂണ്‍ 21-ന് അയച്ച സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്. പാപ്പായുടെ സന്ദേശം സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ്‍ സമ്മേളനത്തില്‍ വായിച്ചു.

സാമൂഹ്യനിര്‍മ്മിക്ക് നീതിനിഷ്ഠമായ തൊഴില്‍ അനിവാര്യം

സമാധാന നിര്‍മ്മിതിക്കും സാമൂഹ്യനീതിക്കുമായി ഒരു ഭാഗത്ത് ലോകം കേഴുമ്പോള്‍, മറുഭാഗത്ത് തൊഴിലില്ലായ്മ മാനവികതയുടെ ഗൗരവകരമായ പ്രതിസന്ധിയാണ്. തൊഴില്ലായ്മയ്ക്കൊപ്പം ആഗോളതലത്തില്‍ ഏറെ മനുഷ്യക്കടത്തും, തൊഴില്‍ അടിമത്ത്വവും, നീതിനിഷ്ഠമല്ലാത്ത വേദനവും വ്യക്തികള്‍ സഹിക്കേണ്ടിവരുന്നുണ്ട്. ഇതോടൊപ്പം ആരോഗ്യകരമല്ലാത്ത തൊഴില്‍ ചുറ്റുപാടുകളും, പരിസ്ഥിതിയുടെ തകര്‍ച്ചയും, അപര്യാപ്തവും ഹാനികരവുമായ സാങ്കേതിക വികസനവും തൊഴില്‍ മേഖലയെ സാരമായി ബാധിക്കുന്നുണ്ട്. അതുകൊണ്ട് അദ്ധ്വാനം മഹത്തരവും ദൈവത്തിന്‍റെ സൃഷ്ടി കര്‍മ്മത്തില്‍ യഥാര്‍ത്ഥത്തില്‍ പങ്കുചേരുകയുമാണ് ചെയ്യുന്നത് (ഉല്പത്തി 2, 3).

തൊഴില്‍ ഒരു കൂട്ടായ പരിശ്രമം

തൊഴില്‍ അടിസ്ഥാനപരമായി സാമൂഹിക വികസനത്തിന്‍റെ ഭാഗമാണ്. ജോലിചെയ്യുകയെന്നാല്‍ നാം മറ്റുള്ളവര്‍ക്കൊപ്പവും, മറ്റുള്ളവരോടും സഹകരിച്ചും മറ്റുള്ളവര്‍ക്കുവേണ്ടിയും അദ്ധ്വാനിക്കുക എന്ന അര്‍ത്ഥമുണ്ട്. അവിടെ പാരസ്പരികതയും പരസ്പരബന്ധങ്ങളും, കൂട്ടായ്മയുമുണ്ട്. ലോകത്തെ നഗരങ്ങളിലും വ്യവസായ മേഖലകളിലും ബുദ്ധിപരവും ശാരീരികവുമായി പ്രവര്‍ത്തിക്കുന്ന ആയിരങ്ങളുടെ ചെറുതും വലുതുമായ അദ്ധ്വാനംകൊണ്ടാണ് യഥാര്‍ത്ഥമായ വികസനം സമൂഹത്തില്‍ യാഥാര്‍ത്ഥ്യമാകുന്നത്. അതിനാല്‍ അദ്ധ്വാനം അല്ലെങ്കില്‍ തൊഴില്‍ പൊതുനന്മയ്ക്കും സാമൂഹിക നന്മയ്ക്കുമുള്ള വ്യക്തിയുടെ സമഗ്രസ്നേഹമാണ് പ്രകടമാക്കുന്നത്. നെറ്റിയിലെ വിയര്‍പ്പുകൊണ്ട് അദ്ധ്വാനിച്ചു ജീവിക്കാനും, അദ്ധ്വാനംകൊണ്ടു ഭൂമുഖത്തെ നവീകരിക്കാനുമാണ് ദൈവം മനുഷ്യരോട് ആജ്ഞാപിച്ചിട്ടുള്ളത് (ഉല്പത്തി 2, 15). അതിനാല്‍ വളര്‍ച്ചയുടെ വഴിയാണ് അദ്ധ്വാനം. എന്നാല്‍ സമഗ്ര വളര്‍ച്ചയാണ് നാം ലക്ഷ്യംവയ്ക്കേണ്ടത്. അതായത് മൊത്തമായ പരിസ്ഥിതിയുടെ നന്മ കണക്കിലെടുത്തുകൊണ്ടുള്ള വികസനത്തിനും വളര്‍ച്ചയ്ക്കുമായിട്ടാണ് നാം പരിശ്രമിക്കേണ്ടത്.