തിരുവനന്തപുരം : വരുംദിവസങ്ങളില്‍ സംസ്‌ഥാനത്ത്‌ കാലവര്‍ഷം ശക്‌തമാകും. മഞ്ഞ അലെര്‍ട്ട്‌ പ്രഖ്യാപിച്ചിട്ടുള്ള 11 ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്‌ക്കു സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം.
കാസര്‍ഗോഡ്‌, കണ്ണൂര്‍, കോഴിക്കോട്‌, എറണാകുളം, തൃശൂര്‍, കോഴിക്കോട്‌, ഇടുക്കി, പാലക്കാട്‌, മലപ്പുറം, വയനാട്‌, ആലപ്പുഴ ജില്ലകളിലാണു കഴിഞ്ഞ ദിവസങ്ങളില്‍ മഞ്ഞ അെലര്‍ട്ട്‌ പ്രഖ്യാപിച്ചിരുന്നത്‌. ഈ ജില്ലകള്‍ക്കാണു വീണ്ടും ജാഗ്രതാനിര്‍ദേശം നല്‍കിയത്‌. ആവശ്യമായ തയാറെടുപ്പുകള്‍ നടത്താന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളോട്‌ ആവശ്യപ്പെട്ടു.
അടുത്ത രണ്ടുദിവസം തെക്കുപടിഞ്ഞാറ്‌ ദിശയില്‍നിന്ന്‌ മണിക്കൂറില്‍ 55 മുതല്‍ 65 വരെ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനു സാധ്യതയുള്ളതിനാല്‍ അറബിക്കടലിന്റെ തെക്കുപടിഞ്ഞാറ്‌, മധ്യപടിഞ്ഞാറ്‌ മേഖലകളില്‍ മത്സ്യബന്ധനത്തിനു പോകരുതെന്ന്‌ മത്സ്യത്തൊഴിലാളികള്‍ക്കു നിര്‍ദേശം നല്‍കി. ഇന്ന്‌ പടിഞ്ഞാറുനിന്ന്‌ 45-55 കി.മീ. വേഗത്തില്‍ കാറ്റിനു സാധ്യതയുള്ളതിനാല്‍ ലക്ഷദ്വീപ്‌ പ്രദേശത്തും മത്സ്യബന്ധനം വിലക്കി.
മഞ്ഞ അലെര്‍ട്ട്‌ പ്രഖ്യാപിച്ച ജില്ലകളിലെ പ്രളയസാധ്യതാ പ്രദേശങ്ങളിലും കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ വെള്ളം കയറിയ പ്രദേശങ്ങളിലും താമസിക്കുന്നവരും ദുര്‍ബലമായ വീടുകളില്‍ കഴിയുന്നവരും പ്രധാന രേഖകളും വിലപ്പെട്ട സാധനങ്ങളും ഉള്‍പ്പെട്ട കിറ്റ്‌ തയാറാക്കിവയ്‌ക്കണം.മാറിത്താമസിക്കേണ്ട സാഹചര്യമുണ്ടെന്ന്‌ അധികൃതര്‍ അറിയിക്കുന്നപക്ഷം കാലതാമസം വരുത്തരുതെന്നും ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവര്‍ക്കും സമാനനിര്‍ദേശം നല്‍കി.
ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്‌ജമാക്കാന്‍ നടപടി തുടങ്ങി. ജില്ലകളിലെ കണ്‍ട്രോള്‍ റൂമുകള്‍ താലൂക്ക്‌ അടിസ്‌ഥാനത്തില്‍ മഴയുടെ സാഹചര്യം നിരന്തരമായി വിലയിരുത്താന്‍ ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ്‌ നല്‍കി.