പ്രതിസന്ധികളെ അതിജീവിക്കാൻ വലിയ കുടുംങ്ങളിലെ കുഞ്ഞുങ്ങൾക്ക് പ്രത്യേക വൈഭവമുണ്ടെന്ന് പരക്കേ നഗീകരിക്കപ്പെടുന്ന ഒരു സത്യമാണ്. വലിയ കുടുംബങ്ങളും പ്രതിസന്ധികളെ അതിജീവിക്കും എന്നതിന്റെ തെളിവാണ് വലിയ കുടുംബങ്ങൾ തന്നെ വർദ്ധിച്ചു വരുന്നത്. ഈ വളർച്ച ജീവന്റെ സുവിശേഷത്തിലുള്ള വിശ്വാസത്തിൽ അധിഷ്ഠിതമാണ്.വലിയ കൂടുബങ്ങളൊന്നും സഭയുടെ ആനുകൂല്യങ്ങൾ കണ്ട് കൂടുതൽ കുഞ്ഞുങ്ങളെ സ്വീകരിച്ചവരല്ല, ജീവൻ ദൈവത്തിൽ നിന്നാണ് എന്ന വിശ്വാസമാണ് ആ നിലപാടിനാധാരം. ഒരു അവാർഡും ഗർഭാരിഷ്ടതകൾ കുറക്കില്ല; കുഞ്ഞിന് അജീവനാന്തം ആവിശ്യമായ ഭക്ഷണമായോ വസ്ത്രമായോ മാറുകയില്ല. വിശ്വാസത്തിന്റെ വളർച്ചക്കും വിശ്വാസത്തിലധിഷ്ഠിതമായ ജീവിതശൈലിക്കും മാത്രമെ ജീവിതവെല്ലുവിളികളെ നേരിടാൻ അവരെ പ്രാപ്തരാക്കാൻ കഴിയൂ.ജീവന്റെ വിലയറിയാവുന്നവർക്ക് ജീവൻ അതിൽത്തന്നെ ദൈവത്തിന്റെ ശക്തിയാണ്. ജീവൻ ദൈവത്തിൽ നിന്നായതിനാൽ പ്രതിസന്ധികളെ നേരിടാൻ അത് അതിൽത്തന്നെ പ്രാപ്തമാണ് എന്നാൽ താൻ ദൈവത്തിൽ നിന്നാണെന്ന അവബോധം ആവശ്യമാണെന്ന് മാത്രം. ഉത്തരാവാദിത്വമില്ലാത്ത, നിയന്ത്രണം ഇല്ലാത്ത വികാരത്തിന്റെ ഫലമായി മാത്രം ജീവനെ കാണുന്ന ഇന്നത്തെ ലോകത്തിന്റെ മുന്പിൽ ജീവന്റെ സുവിശേഷം പ്രസംഗിക്കാൻ വിശ്വാസമില്ലാത്ത ഒരു നേതൃത്വനിര സഭയിൽ വലിയ തടസം തന്നെയാണ്. സഭയിൽ നേതൃത്വത്തിലേക്ക് ദൈവം ഉയർത്തിയ പലരും ജീവനെ അവഗണിക്കുന്നവരാകുകയും അവരുടെ മുന്പിൽ സഭ നിസ്സഹായയായി മുട്ടുമടക്കി നിൽക്കേണ്ടതായി വരുകയും ചെയ്യുന്നത് ഏറെ പരിതാപകരമായ ഒരു കാഴ്ച തന്നെയാണ്. ഇവിടെയാണ് സഭയുടെ പ്രതിബദ്ധത മതബോധനരംഗത്ത് പ്രബോധനമായും ആതുരസേവനരംഗത്തും വിദ്യഭ്യാസരംഗത്തും വലിയ കുടുംബത്തോടുള്ള ആദരവായും പ്രകടമാക്കുകയാണെങ്കിൽ പ്രതീക്ഷ നല്കുന്നത്.

വലിയ കുടുംബങ്ങൾ സംഘടിക്കുക ഇന്നിന്റെ ആവശ്യം

വലിയ കുടുംബങ്ങൾ സംഘടിക്കുക ഇന്നിന്റെ ആവശ്യമാണ്. ഇത് ആരേയും എതിർക്കാനോ ഭീഷണിപ്പെടുത്തിനോ അല്ല; ദൈവം വലിയ കുടുബങ്ങൾക്ക് നല്കിയിരിക്കുന്ന സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനാണ്. ദൈവവിശ്വസത്തോളം പോരുന്ന ആത്മശക്തി മറ്റൊന്നിനും തന്നെയില്ലെന്ന് കാലം തെളിയിച്ചിട്ടുള്ളതാണ്. പ്രാർത്ഥനയിലൂന്നിയ വലിയ കുടുംബങ്ങളുടെ സാംസ്കാരിക കൂട്ടായ്മകൾ, കുട്ടികൂട്ടായ്മകൾ തുടങ്ങി പല ശാക്തികരണ കൂട്ടായ്മകളും ഇന്നിന്റെ ആവശ്യമാണ്.

ഒന്നിച്ചു ചെയ്യേണ്ട മറ്റു സംരംഭങ്ങൾ

വലിയ കുടുബങ്ങളും ഈ ജീവന്റെ സുവിശേഷത്തോട് അനുകൂല നിലപാടുള്ളവരെയും സംഘടിപ്പിച്ചാൽ ചെയ്യാൻ കഴിയുന്നതിൽ മൂന്നു കാര്യങ്ങൾ മുന്നോട്ട് വക്കുകയാണ്.

1) സ്വയം പഠന അയൽപക്കസ്ക്കൂളുകൾ

ഏതു സ്ക്കൂളിൽ വിട്ടാലും കുട്ടികൾ സ്വയം പഠിച്ചില്ലെങ്കിൽ എല്ലാ പരിശ്രമവും വൃഥാവിലാണല്ലോ. കുട്ടികൾ സ്വയം പഠിക്കുവാൻ സഹായിക്കുന്ന ശാസ്ത്രീയമായി തയ്യാറാക്കിയ പാഠ്യപദ്ധതികൾ (cariculum) ലഭ്യമാണ്. ദിവസവും ഒന്നിച്ചുകൂടാൻ സാധിക്കുന്ന ദൂരത്തുള്ളവരെ സംഘടിപ്പിച്ച് ‘സ്വയം പഠന അയൽപക്കസ്ക്കൂളുകൾ’ തുടങ്ങാവുന്നതാണ്. കുട്ടികൾക്ക് മറ്റു കൂട്ടുകാരുമായി കളിക്കാൻ ഗ്രൗണ്ടുകളിലും ക്ലബുകളിലും സംഘടനകളിലും അംഗങ്ങളാക്കി സൗകര്യങ്ങൾ ഒരിക്കിക്കൊടുത്താൽ ‘മിഗ്ളിങ്ങ്’ന് കൂടുതൽ അവസരങ്ങൾ ലഭിക്കുകയും ചെയ്യും.

2) സെക്കൻഡ് ഹാൻഡ് വിതരണ ശൃംഖല

വലിയ പട്ടണങ്ങളിലെല്ലാം സെക്കഡ് ഹാൻഡ് വസ്ത്രങ്ങളും ഗൃഹോപകരണങ്ങളും മറ്റും വില്ക്കുന്ന കടകൾ കാണാം. OLX പോലുള്ള ഓൺലൈൻ ഷോപ്പുകളിൽ കിട്ടാത്തതെന്താണ്?
നമ്മളോ പങ്കുവക്കാൻ പഠിച്ചവർ! നമുക്കെന്തുകൊണ്ട് ഈ വഴിക്ക് ചിന്തിച്ചുകൂടാ. തുണികളൊക്കെ അണുവിമുക്തമാക്കാനുള്ള വഴികൾ ഇന്നുണ്ടെന്നേ. നമ്മൾ സഹോദരങ്ങളാണെന്ന് അംഗീകരിച്ചാൽ എല്ലാം സാധ്യമാണ്. ഓൺലൈൻ സംവിധാനങ്ങൾ വരെ നടപ്പിലാകും.

3) ദശാംശ വിതരണം

നാം കൂടുതൽ കുഞ്ഞുങ്ങളെ സ്വീകരിച്ചത് നമ്മുടെ സാമ്പത്തിക മേഖലയിലും ദൈവത്തെ വിശ്വസിച്ചതുകൊണ്ടാണല്ലോ. തീർച്ചയായും നാം എല്ലാവരും ദശാംശം കൊടുക്കുന്നവരായിരിക്കും. ദശാംശം നീക്കിയിരുപ്പിന്റേതല്ല, വരുമാനത്തിന്റെതാണ്. അതിനാൽ എത്ര ഇല്ലാത്തവനായാലും മറ്റുള്ളവരുടെ സഹായംകൊണ്ട് കാര്യങ്ങൾ നടത്തുന്നവനാണെങ്കിലും സമ്പത്തിന്റെമേലുള്ള ദൈവത്തിന്റെ കരത്തിൽ ആശ്രയിക്കുന്നവനെങ്കിൽ ദശാംശം കൊടുത്തിരിക്കും.നമുക്ക് ഈ ദശാംശം ഒന്നിച്ചു കൂട്ടാനായാൽ പുതിയ നിയമത്തിലെ ജീവിക്കുന്ന ദേവാലയങ്ങൾക്ക് വേണ്ടി ഇത് ഉപയോഗിക്കാമല്ലോ. ആദിമക്രൈസ്തവ കൂട്ടായ്മയുടെ ഒരു ചെറിയ പതിപ്പ് തുടങ്ങാൻ ഈ വലിയ കുടുബങ്ങളും ഈ സുവിശേഷത്തോട് അനുഭാവമുള്ളവരും ചേരുന്ന ഒരു കൂട്ടായ്മക്കല്ലേ ഇനി സാധിക്കുക. ഇങ്ങനെ ഒന്നിച്ചു കൂട്ടുന്ന സമ്പത്ത്
“അത്‌ ഓരോരുത്തര്‍ക്കും ആവശ്യമനുസരിച്ച്‌ വിതരണം ചെയ്യപ്പെട്ടു.” അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 35 ഈ വചനവും ഉചിതമായ ഒരു രീതിയിലൂടെ പ്രാവർത്തികമാക്കാൻ സംഘടിച്ചാൽ നമുക്ക് കഴിയും.

ഉപസംഹാരം

ഇനിയും പലതും നമുക്ക് കഴിയും എങ്കിലും ഞാൻ ചുരുക്കുകയാണ്;ജിമ്മിയച്ചൻ തുടങ്ങിവച്ച ഈ ചർച്ച പുരോഗമിക്കട്ടെ… അനുകൂലസാഹചര്യങ്ങളോട് പ്രതികരിച്ച് പരിശുദ്ധാത്മാവിനോട് നമുക്ക് ക്രിയ്യാത്മകമായി സഹകരിക്കാം; ഫലം ഏറെ അകലെയല്ലാതെ നമുക്ക് പ്രതീക്ഷിക്കാം.

-ജോജു ചിറ്റിലപ്പിള്ളി-