താമരശേരി: താമരശേരി രൂപതയുടെ പ്രഥമ മെത്രാനായിരിക്കെ കാലംചെയ്ത മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി ആര്‍ദ്രതയും കരുണയും നിറഞ്ഞ ഹൃദയത്തിന്റെ ഉടമയായിരുന്നെന്നും യഥാർഥമായ ആത്മീയതയും ദൈവവിശ്വാസവും നിറഞ്ഞ മെത്രാനായിരുന്നെന്നും മേജർ ആർച്ച് ബിഷപ് കർദിനാള്‍ മാര്‍ ജോർജ് ആലഞ്ചേരി. താമരശേരി മേരിമാതാ കത്തീഡ്രലില്‍ അനുസ്മരണ ദിവ്യബലിക്ക് മുഖ്യ കാര്‍മികത്വം വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വിശ്വാസത്തിന് നിരക്കാത്ത യുക്തിവാദം, ഭൗതികവാദം എന്നിവയെ നഖശിഖാന്തം എതിര്‍ത്തുകൊണ്ടാണ് അന്ന് അദ്ദേഹം ക്ലാസുകളും പ്രസംഗങ്ങളും നടത്തിയിരുന്നത്. വളരെയേറെ ആഴപ്പെട്ട വിശ്വാസിയായിരുന്നു അദ്ദേഹം. തന്നെ സമീപിക്കുന്നവര്‍ക്കും വൈദിക വിദ്യാര്‍ഥികള്‍ക്കും അത് പകര്‍ന്ന് നല്‍കിയിരുന്നു. അഗാധമായ പാണ്ഡിത്യമുള്ള ധിഷണാശാലിയായ അധ്യാപകനും കൂടിയായിരുന്നു അദ്ദേഹം. ദൗത്യ നിര്‍വഹണത്തില്‍ ബദ്ധശ്രദ്ധനായിരുന്നു. താമരശേരി രൂപതയ്ക്കുവേണ്ടി വളരെയേറെ അധ്വാനിച്ചിട്ടുണ്ട്. പ്രഥമ മെത്രാന്റെ ഉത്തരവാദിത്വം ഒരു രൂപതയ്ക്ക് അടിത്തറയിടുക എന്നതാണെന്നും തന്നാലാകുന്നത് അദ്ദേഹം ചെയ്തെന്നും കര്‍ദിനാള്‍ പറഞ്ഞു. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി ഒരു പാസ്റ്ററല്‍ സെന്റര്‍ നിർമിച്ചതില്‍ അദ്ദേഹം അഭിനന്ദനങ്ങള്‍ അറിയിച്ചു.
സഭയുടെ കൂട്ടായ്മയ്ക്കും ഐക്യത്തിനുമായി പ്രേഷിത പ്രവര്‍ത്തനം വ്യാപകമാക്കണം. പ്രേഷിത ചൈതന്യമുള്ള വ്യക്തി സഭകൾ സഭയിൽ കുറവാണ്. അതുകൊണ്ട് തന്നെ ഫ്രാന്‍സിസ് മാർപാപ്പ പറഞ്ഞിട്ടുള്ളതുപോലെ പാതയോരങ്ങളിലേക്കിറങ്ങിച്ചെല്ലണം. അകലങ്ങളില്‍ ചെന്ന് കര്‍ത്താവിന്റെ സന്ദേശം അറിയിക്കണം. ഭവനങ്ങളില്‍ അടിഞ്ഞുകൂടാതെ ഇറങ്ങി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.തലശേരി ആർച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, ആർച്ച്ബിഷപ് എമെരിറ്റസ് മാര്‍ ജോര്‍ജ് വലിയമറ്റം, മോണ്‍. ജോണ്‍ ഒറവുങ്കര, ഫാ. തോമസ് പനയ്ക്കല്‍, ഫാ. ജോര്‍ജ് മങ്കുഴിക്കരി എന്നിവര്‍ സഹകാർമികത്വം വഹിച്ചു. ദിവ്യബലിക്കുശേഷം ശ്രാദ്ധശുശ്രൂഷാ പ്രാര്‍ഥനയും നടത്തി. താമരശേരി രൂപതയുടെ കമ്യൂണിക്കേഷന്‍ മീഡിയ ഡയറക്ടര്‍ ഫാ. മനോജ് കൊല്ലംപറമ്പിലിന്റെ നേതൃത്വത്തില്‍ തയാറാക്കിയ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയെ അനുസ്മരിക്കുന്ന “ഓര്‍മകളില്‍ മായാതെ’ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് മാര്‍ ജോര്‍ജ് ഞരളക്കാട്ട് അനുസ്മരണ പ്രഭാഷണം നടത്തി. മോണ്‍. ജോണ്‍ ഒറവുങ്കര, മങ്കുഴിക്കരി കുടുംബ പ്രതിനിധി ജോയി മങ്കുഴിക്കരി എന്നിവര്‍ പ്രസംഗിച്ചു.
രാവിലെ ബിഷപ്സ് ഹൗസിനു സമീപം നിര്‍മിച്ച മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി മെമ്മോറിയൽ പാസ്റ്ററൽ സെന്റർ ഉദ്ഘാടനവും വെഞ്ചരിപ്പും നിര്‍വഹിച്ചശേഷമാണ് മേരിമാതാ കത്തീഡ്രലിലെത്തി അനുസ്മരണ ബലിയര്‍പ്പിച്ചത്. കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ വെഞ്ചരിപ്പുകര്മത്തില് സംബന്ധിച്ചു. സീറോ മലബാര്‍സഭ വൈസ് ചാന്‍സലർ ഫാ. ഏബ്രഹാം കാവില്‍പുരയിടത്തില്‍, രൂപത ചാന്‍സലർ ഫാ. ബെന്നി മുണ്ടനാട്ട്, ഫാ. മാത്യു പുളിമൂട്ടില്‍, ഫാ. തോമസ് ചിലമ്പിക്കുന്നേല്‍ എന്നിവർ നേതൃത്വം നല്കി.
മാർ മങ്കുഴിക്കരി ആര്‍ദ്രതയുടെ പര്യായം: മാർ ആലഞ്ചേരി
