തൃശൂർ: കൊച്ചിയില്‍ ചികില്‍സയില്‍ കഴിയുന്ന നിപ സംശയിക്കുന്ന രോഗിയുടെ കാര്യത്തില്‍ വിശദീകരണവുമായി തൃശൂര്‍ ജില്ലാ മെഡിക്കൽ ഓഫീസർ. യുവാവിന് പനി ബാധിച്ചത് തൃശൂര്‍ നിന്നല്ലെന്ന് ഡിഎംഒ മാധ്യമങ്ങളോട് പറഞ്ഞു.
യുവാവും കൂട്ടരും നാല് ദിവസം തൃശൂരില്‍ താമസിച്ചിരുന്നു. 22 പേരാണ് ഇയാളോട് ഒപ്പം താമസിച്ചിരുന്നത്. ഇവരുടെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ച് പരിശോധിച്ചു. ആര്‍ക്കും ഇത്തരം ലക്ഷണങ്ങള്‍ കണ്ടെത്തിയില്ല. അതുകൊണ്ട് തന്നെ ആശങ്കകൾക്കിടയില്ല- ഡിഎംഒ പറഞ്ഞു.
യുവാവിന് തൊടുപുഴയില്‍ നിന്ന് വരുമ്പോള്‍ പനിയുണ്ടായിരുന്നു. വൈറസ് ബാധയുണ്ടെങ്കിൽ തന്നെ അത് ബാധിച്ചത് അവിടെ നിന്നാവാം- ഡിഎംഒ കൂട്ടിച്ചേർത്തു.