തിരുവനന്തപുരം: ഹൈസ്കൂൾ-ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഏകീകരണത്തിന്റെ ഭാഗമായി ഡയറക്ടർ ഓഫ് ജനറൽ എഡ്യൂക്കേഷനെ നിയമിച്ചു. കെ. ജീവൻ ബാബു ഐഎഎസാണ് ഡയറക്ടർ ഓഫ് ജനറൽ എഡ്യൂക്കേഷൻ.
സംസ്ഥാനത്ത് പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മികവുറ്റതാക്കുന്നതിന് പ്രഫ. ഖാദർ കമ്മിറ്റി ശിപാർശ ചെയ്തതാണ് ഹൈസ്കൂൾ- ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഏകീകരണം. ഇത് നടപ്പാക്കാൻ കഴിഞ്ഞ ദിവസം മന്ത്രിസഭ തീരുമാനിച്ചിരുന്നു.
നിലവിലുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയർ സെക്കൻഡറി ഡയറക്ടറേറ്റ്, വൊക്കേഷണൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് എന്നീ മൂന്നു ഡയറക്ടറേറ്റുകളെയും യോജിപ്പിച്ച് ഡയറക്ടറേറ്റ് ഓഫ് ജനറൽ എഡ്യുക്കേഷൻ രൂപീകരിക്കും.
ഇപ്പോൾ ഡിപിഐ, ഡിഎച്ച്എസ്ഇ, ഡിവിഎച്ച്എസ്ഇ എന്നിവയുമായി ബന്ധപ്പട്ടു നടത്തുന്ന എസ്എസ്എൽസി, പ്ലസ് വണ്, പ്ലസ്ടു എന്നിവ ഉൾപ്പെടെയുള്ള പൊതുപരീക്ഷകളുടെ നടത്തിപ്പിന് ഡയറക്ടർ ഓഫ് ജനറൽ എഡ്യുക്കേഷനെ പരീക്ഷാ കമ്മീഷണറായി നിയമിക്കും. എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗങ്ങൾ നിലവിലുള്ളതുപോലെ തുടരും. ഈ വിഭാഗങ്ങൾ ഡയറക്ടർ ഓഫ് ജനറൽ എഡ്യുക്കേഷന്റെ പരിധിയിലായിരിക്കും.
മേഖല, ജില്ല, ഉപജില്ലാതലത്തിലുള്ള ആർഡിഡി, എഡി, ഡിഡിഇ, ഡിഇഒ, എഇഒ എന്നീ ഓഫീസ് സംവിധാനങ്ങൾ നിലവിലുള്ളതുപോലെ തുടരും. ഹയർ സെക്കൻഡറി തലം വരെയുള്ള സ്ഥാപനത്തിന്റെ മേധാവി പ്രിൻസിപ്പലായിരിക്കും. നിലവിലുള്ള ഹെഡ്മാസ്റ്റർ വൈസ് പ്രിൻസിപ്പലാകും. സ്കൂളിന്റെ പൊതു ചുമതലയും ഹയർ സെക്കൻഡറി വിഭാഗത്തിന്റെ അക്കാദമിക് ചുമതലയും പ്രിൻസിപ്പൽ വഹിക്കും.
ഹൈസ്കൂളിന്റെ നിലവിലുള്ള ഓഫീസ് സംവിധാനം ഹയർ സെക്കൻഡറിക്കു കൂടി ബാധകമായ രീതിയിൽ പൊതു ഓഫീസായി മാറും. ശന്പളവിതരണത്തിന് ഏകീകൃത സംവിധാനം വരുന്നതുവരെ നിലവിലുള്ള സംവിധാനം തുടരും. ഹയർ സെക്കൻഡറി ഇല്ലാത്ത സ്കൂളുകളിൽ നിലവിലുള്ള സന്പ്രദായം അതേപടി തുടരും. ഏകീകരണവുമായി ബന്ധപ്പെട്ട് സമഗ്രമായ സ്പെഷൽ റൂൾ ഉണ്ടാക്കുന്നതിന് പൊതുവിദ്യാഭ്യാസ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.