തിരുവനന്തപുരം: പ്രളയ പുനർനിർമാണത്തിന്റെ പേരിലുള്ള സെസ് ജൂണ്‍ ഒന്നിനു പ്രാബല്യത്തിൽ വരുത്തിക്കൊണ്ട് സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. അഞ്ചു ശതമാനത്തിനു മുകളിൽ ജിഎസ്ടി നിരക്കുള്ള എല്ലാ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കുമാണു വിപണന വിലയുടെ ഒരു ശതമാനം സെസ് ഏർപ്പെടുത്തിയിട്ടുള്ളത്.
നടപ്പു സാമ്പത്തികവർഷം സെസിലൂടെ 600 കോടി രൂപ സമാഹരിക്കാനാണു ധനവകുപ്പ് ലക്ഷ്യമിടുന്നത്. ഫലത്തിൽ ഈ സാന്പത്തിക വർഷത്തിന്റെ അവശേഷിക്കുന്ന കാലയളവിൽ 600 കോടി രൂപയുടെ അധികഭാരം മലയാളിക്കുമേൽ അടിച്ചേൽപ്പിക്കുകയാണ്.
കേരളത്തിന്റെ ആവശ്യപ്രകാരം പ്രളയ സെസ് ഏർപ്പെടുത്താൻ ജിഎസ്ടി കൗണ്‍സിൽ നേരത്തേഅനുമതി നൽകിയിരുന്നു. ബജറ്റിൽ ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, പുതിയ നികുതി ഭാരം അടിച്ചേൽപ്പിക്കുന്നത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നു ഭയന്ന് തെരഞ്ഞെടുപ്പു കഴിയുന്നതു വരെ സെസ് ഏർപ്പെടുത്തുന്നതു മാറ്റിവയ്ക്കുകയായിരുന്നു. ബജറ്റിലെ പ്രഖ്യാപനങ്ങൾ സാമ്പത്തികവർഷാരംഭത്തിൽ പ്രാബല്യത്തിൽ വരുന്നതാണു പതിവ്.