തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. ആദ്യദിനം അന്തരിച്ച കേരള കോണ്ഗ്രസ് നേതാവ് കെ.എം മാണിയെ അനുസ്മരിക്കുകയാണ് സഭ. പകരം വയ്ക്കാനാകാത്ത നേതാവിനെയാണ് നഷ്ടമായതെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം നികത്താനാകാത്ത നഷ്ടമാണെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
സംസ്ഥാനത്തിന്റെ താത്പര്യങ്ങൾക്കായി പ്രവർത്തിച്ച നേതാവായിരുന്നു കെ.എം.മാണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. സഭയിലെ ഓരോ നിമിഷത്തിലും തനിക്ക് പുതിയ കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് വിശ്വസിച്ചിരുന്ന മാണിയുടെ രാഷ്ട്രീയ ജീവിതത്തിൽ നിന്ന് പുതിയ തലമുറയിലെ സാമാജികർക്ക് പലതും പഠിക്കാനുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കാര്യങ്ങൾ ഇത്രമേൽ ഗൃഹപാഠം ചെയ്ത് സഭയിലവതരിപ്പിച്ച മറ്റൊരു നേതാവില്ലെന്ന് മാണിയെ അനുസ്മരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. കേരള രാഷ്ട്രീയത്തെ തന്റെ വഴിയിലേക്ക് നയിച്ച നേതാവായിരുന്നു മാണിയെന്നും ഇനി ഇങ്ങനെ ഒരു നേതാവ് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.