ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് പാർട്ടി അധ്യക്ഷ പദം രാജിവയ്ക്കാനുള്ള തീരുമാനത്തിലുറച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കഴിഞ്ഞ ദിവസം ചേർന്ന വർക്കിംഗ് കമ്മിറ്റിയിൽ രാഹുൽ ഈ തീരുമാനം അറിയിച്ചിരുന്നു. എന്നാൽ, കോൺഗ്രസ് നേതൃത്വം അപ്പാടെ ആ അഭിപ്രായം തള്ളിയിരുന്നു.
വീണ്ടും അദ്ദേഹം ഇക്കാര്യം ആവർത്തിച്ചതിനു പിന്നാലെ നേതാക്കളുടെ നീണ്ട നിരതന്നെ രാജി തീരുമാനത്തിൽ നിന്ന് രാഹുലിനെ പിന്തിരിപ്പിക്കാനുള്ള നീക്കവുമായി രംഗത്തെത്തിയിരുന്നു. തിങ്കളാഴ്ച ഈ നീക്കത്തിന്റെ ഭാഗമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും അഹമ്മദ് പട്ടേലും രാഹുൽ ഗാന്ധിയെ സന്ദർശിച്ചിരുന്നു.
ഈ സന്ദർശന വേളയിലാണ് താൻ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് രാഹുൽ അറിയിച്ചതെന്നാണ് വിവരം. എന്നാൽ, ഇത് സംബന്ധിച്ച് കൂടുതൽ പ്രതികരിക്കാൻ കോൺഗ്രസ് നേതൃത്വം തയാറായിട്ടില്ല. രാഹുൽ രാജി സന്നദ്ധതയറിച്ചതുമുതൽ ആ തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് നിരവധി സന്ദേശങ്ങളാണ് പാർട്ടി നേതൃത്വത്തിനും രാഹുലിന് വ്യക്തിപരമായും ലഭിക്കുന്നത്.
രാജി തീരുമാനം വേണ്ടെന്നു വയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനങ്ങളിലെ പിസിസികളും കത്തുകൾ അയച്ചിട്ടുണ്ട്