ജീവകാരുണ്യ പ്രവർത്തനരംഗത്തു കഴിഞ്ഞ ഒരു വർഷം ചങ്ങനാശേരി അതിരൂപത ചെലവഴിച്ചത് 43 കോടി രൂപ. മഹാപ്രളയത്തിൽ തകർന്നടിഞ്ഞ കുട്ടനാട് അടക്കമുള്ള പ്രദേശങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായിട്ടാണ് ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ 43 കോടി രൂപയുടെ സഹായം നല്കിയത്.
പ്രളയത്തിനു ശേഷം കേരളത്തിൽ നടന്ന ഏറ്റവും വലിയ പുനരുദ്ധാരണ പ്രവർത്തനങ്ങളിലൊന്നാണ് കുട്ടനാട്ടിൽ നടന്നുകൊണ്ടിരിക്കുന്നത്. വീടും കൃഷിയും ജീവനോപാധികളും തകർന്ന കുട്ടനാട്ടുകാരെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാൻ വൈവിധ്യമാർന്ന പദ്ധതികളും പരിപാടികളുമാണ് സർക്കാരുമായി കൈകോർത്ത് വിവിധ സന്നദ്ധസംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ അതിരൂപത നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ചങ്ങനാശേരി അതിരൂപത സോഷ്യൽ സർവീസ് സൊസൈറ്റി (ചാസ്)യാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നത്.
പ്രളയകാലത്ത് അടിയന്തര ദുരന്ത നിവാരണത്തിന്റെ ഭാഗമായി 20 കോടി 56 ലക്ഷം രൂപയുടെ സഹായം അതിരൂപത എത്തിച്ചിരുന്നു. 17 കോടി 56 ലക്ഷം രൂപയുടെ ഭവന നിർമാണ പദ്ധതികളാണു നടപ്പാക്കിയത്. അതിൽ ചാസ് നേരിട്ട് ആറു കോടിയും കളർ എ ഹോം, ഇടവകകൾ, സംഘടനകൾ, ചാരിറ്റി വേൾഡ് എന്നിവയുടെ പദ്ധതികളിലൂടെ അഞ്ചു കോടി 43 ലക്ഷം രൂപയും സന്യാസഭവനങ്ങൾ നേരിട്ട് നാലു കോടി 35 ലക്ഷം രൂപയും ചെലവഴിച്ചു.
തെക്കൻ മേഖലയിലെ അന്പൂരി, തിരുവനന്തപുരം, കൊല്ലം- ആയൂർ ഫൊറോനകൾക്കായി മാർ ജോസഫ് പെരുന്തോട്ടം സപ്തതി സ്മാരക പദ്ധതി വഴി ഒരു കോടി 82 ലക്ഷം രൂപയും ചെലവഴിച്ചു. 317 പുതിയ വീടുകൾ നിർമിച്ചു നല്കി. 31 ഭൂമിദാന പാർപ്പിട പദ്ധതികൾക്കു രൂപം നല്കി, 955 വീടുകളുടെ അറ്റകുറ്റപ്പണികൾക്കു സഹായം ചെയ്തു.
പുനരധിവാസ- വരുമാന രൂപീകരണ പദ്ധതികളിലൂടെ കുടിവെള്ള പദ്ധതി, വിദ്യാഭ്യാസ സഹായം, കൃഷി, ശൗചാലയ നിർമാണങ്ങൾക്കായി നാലു കോടി 89 ലക്ഷം രൂപയും ചെലവഴിച്ചു. എച്ച്ഡിഎഫ്സി ബാങ്ക് ചാസുമായി ചേർന്ന് മൂന്നു കോടി രൂപ മുടക്കി 50 വീടുകൾ നിർമിച്ചു വരികയാണ്. സർക്കാരുമായി കൈകോർത്തു മൂന്നു വർഷംകൊണ്ട് കുട്ടനാട്ടിൽ 100 കോടിയുടെ പുനരധിവാസ പ്രവർത്തനങ്ങളാണ് ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം പ്രഖ്യാപിച്ചിരിക്കുന്നത്. അതിരൂപതയിലെ 230 ഇടവകകൾ, സന്യാസസമൂഹങ്ങൾ, കാരിത്താസ് ഇന്ത്യ, ഇന്ത്യയിലെ വിവിധ രൂപതകളുടെ സോഷ്യൽ സർവീസ് സൊസൈറ്റികൾ, സന്നദ്ധ സംഘടനകൾ എന്നിവയുമായി കൈകോർത്താണ് ഈ പദ്ധതി മുന്നോട്ടുപോകുന്നത്.
ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയ ചങ്ങനാശേരി അതിരൂപതയുടെ പ്രളയാനന്തരമുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി നേതൃത്വം നല്കിയ ചാസിനും മറ്റ് ഏജൻസികൾക്കും ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം നന്ദി അറിയിച്ചു. അതിരൂപത ദിനാചരണം ഈ ജീവകാരുണ്യ പ്രവർത്തനങ്ങൾ പകരുന്ന പ്രഭയിൽ ആഘോഷിക്കാൻ കഴിയുന്നതിൽ അതീവ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കടപ്പാട്: ദീപിക