കൊച്ചി: സംസ്ഥാനത്തു വർധിച്ചുവരുന്ന സ്വർണം, മയക്കുമരുന്നു കടത്തുകളും കള്ളക്കടത്ത്-തീവ്രവാദ സഖ്യങ്ങളും ആശങ്കയുണ്ടാക്കുന്നതാണെന്നു കെസിബിസി ജാഗ്രതാ സമിതി. ശ്രീലങ്കയിലും മറ്റും തീവ്രവാദ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ കള്ളക്കടത്തിലൂടെയും മറ്റും ഒഴുകിയെത്തിയ കണക്കില്ലാത്ത പണം മുഖ്യപങ്കു വഹിച്ചതായി ഇന്റലിജൻസ് ഏജൻസികൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
സംസ്ഥാനത്തു വ്യാപിക്കുന്ന സ്വർണം-മയക്കുമരുന്ന് കള്ളക്കടത്ത് ശൃംഖലയെ കണ്ടെത്തുന്നതിനോ അതിനു പ്രോത്സാഹനവും സംരക്ഷണവും നല്കുന്നവരെ നിയമത്തിനുമുന്പിൽ കൊണ്ടുവരുന്നതിനോ നിലവിലുള്ള നിയമ സംവിധാനങ്ങൾ ഫലപ്രദമാകുന്നില്ല.
കോടിക്കണക്കിനു രൂപ വിലവരുന്ന സ്വർണവും മയക്കുമരുന്നുകളും പിടിച്ചെടുത്തതായുള്ള വാർത്തകൾ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നതല്ലാതെ, നാളിതുവരെ അതിനുപിന്നിൽ പ്രവർത്തിക്കുന്ന വ്യക്തികളെയോ ശക്തികളെയോ സംഘടനകളെയോ നിയമത്തിനു മുന്പിലെത്തിക്കാനോ ശിക്ഷ ഉറപ്പാക്കി നിയന്ത്രിക്കാനോ കഴിയുന്നില്ല. നിയമ സംവിധാനങ്ങളിലെ പഴുതുകൾ സമർഥമായി ഉപയോഗിച്ചുകൊണ്ടും കള്ളക്കടത്തു സംഘങ്ങൾക്കു ലഭിക്കുന്ന രാഷ്ട്രീയ – സാമുദായിക സാഹചര്യങ്ങളും സംരക്ഷണവും സമർഥമായി ചൂഷണം ചെയ്തുകൊണ്ടും കള്ളക്കടത്തു-തീവ്രവാദ സഖ്യം ശക്തി പ്രാപിക്കുന്നതായി സംശയിക്കുന്നു.
ഇതിനെ ഫലപ്രദമായി നേരിടാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൈകോർത്തുപ്രവർത്തിക്കേണ്ടത് അനിവാര്യമാണ്. തീവ്രവാദസംഘടനകൾ ശക്തി പ്രാപിക്കുന്നതായും അവ സമൂഹത്തിലെ ചില പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യം വയ്ക്കുന്നതായുമുള്ള വാർത്തകൾ ആശങ്കയുണ്ടാക്കുന്നതാണ്. ഉത്തരവാദിത്തപ്പെട്ട അധികാരികളുടെയും പൊതുസമൂഹത്തിന്റെയും അടിയന്തരശ്രദ്ധ ഇക്കാര്യത്തിലുണ്ടാകണമെന്ന് പിഒസിയിൽ ചേർന്ന കെസിബിസി ജാഗ്രതാ സമിതിയുടെ പ്രത്യേക സമ്മേളനം ആവശ്യപ്പെട്ടു.