ത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയ്ക്കെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. അധികാരത്തിൽ വീണ്ടും എത്തിയാൽ വദ്രയെ ജയിലിലടയ്ക്കുമെന്നാണ് മോദി പറയുന്നത്. ഹരിയാനയിലെ ഫത്തേബാദിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

രാജ്യത്തിന്‍റെ കാവൽക്കാരനായ താൻ കർഷകരുടെ ഭൂമി തട്ടിയെടുത്ത ഇയാളെ കോടതി കയറ്റിയതാണെന്ന് വാദ്രയുടെ പേര് പരാമർശിക്കാതെ പ്രധാനമന്ത്രി പറഞ്ഞു. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിലും കോടതികളിലും ജാമ്യത്തിനായി ഇയാൾ കയറിയിറങ്ങുകയാണ്. വലിയ രാജാവാണെന്നാണ് അയാളുടെ വിചാരം. എന്നാൽ ഇപ്പോൾ പേടിയുണ്ട്. താൻ ഇയാളെ ഒരിക്കൽ ജയിലിന്‍റെ പടിവാതിലിൽ എത്തിച്ചതാണെന്നും അഞ്ച് വർഷം കൂടി അധികാരം ലഭിച്ചാൽ ഇയാളെ ജയിലിലാക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.

2014-ലെ പൊതു തെരഞ്ഞെടുപ്പ് പ്രചരണ വേളയിലും മോദി ഇതേകാര്യം പറഞ്ഞിരുന്നു. അധികാരത്തിലെത്തിയാൽ റോബർട്ട് വദ്രയെ ജയിലിലടയ്ക്കുമെന്ന് പല തെരഞ്ഞെടുപ്പ് യോഗങ്ങളിലും മോദിയും ബിജെപി നേതാക്കളും പ്രഖ്യാപിച്ചിരുന്നു.