ബിഹാറിലെ മുസാഫർപുരിൽ പോളിംഗ് കേന്ദ്രത്തിനു സമീപമുള്ള ഹോട്ടലിൽ അഞ്ച് വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റുകളും കണ്ടെടുത്തു. തെരഞ്ഞെടുപ്പ് ദിവസം തിങ്കളാഴ്ചയാണ് വോട്ടിംഗ് യന്ത്രങ്ങൾ ഹോട്ടൽ മുറിയിൽനിന്നും കണ്ടെടുത്തത്. സംഭവത്തെ തുടർന്ന് വലിയ പ്രതിഷേധമാണ് സ്ഥലത്തുണ്ടായത്.
മുസാഫർപുർ എസ്ഡിഒ കുന്ദൻ കുമാർ സ്ഥലത്തെത്തി വോട്ടിംഗ് യന്ത്രങ്ങൾ പിടിച്ചെടുത്തു. സെക്ടർ മജിസ്ട്രേറ്റ് അവേശ് കുമാറിനായിരുന്നു ഈ വോട്ടിംഗ് യന്ത്രങ്ങളുടെ ചുമതല ഉണ്ടായിരുന്നത്. ഡ്രൈവർ മറ്റൊരു ബൂത്തിൽ വോട്ട് ചെയ്യാൻപോയതുകൊണ്ടാണ് ഹോട്ടലിൽ വിവിപാറ്റുകളും കൺട്രോൾ യൂണിറ്റും സൂക്ഷിച്ചതെന്ന് അവേഷ് കുമാർ പറയുന്നു. ഇയാൾക്കെതിരെ വകുപ്പുതല നടപടി ഉണ്ടാകും. തിങ്കളാഴ്ച ബിഹാറിലെ അഞ്ച് മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.