വിവിപാറ്റ് കേസിലെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി തള്ളി. എല്ലാ മണ്ഡലങ്ങളിലേയും 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് തള്ളിയത്. 33 ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണണമെന്ന ആവശ്യവും കോടതി തള്ളി. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് തള്ളിയത്. 21 പ്രതിപക്ഷ പാര്‍ട്ടികളാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്.
ഒരു മണ്ഡലത്തിലെ അഞ്ച് വിവിപാറ്റ് യന്ത്രങ്ങളിലെ രസീതുകള്‍ എണ്ണാനാണ് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടത്. 50 ശതമാനം എണ്ണണമെന്ന ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നല്കിയ ഹര്‍ജിയിലായിരുന്നു ഉത്തരവ്. 50 ശതമാനം രസീതുകള്‍ എണ്ണുകയാണെങ്കില്‍ ഫലപ്രഖ്യാപനം അഞ്ച് ദിവസമെങ്കിലും താമസിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വാദിച്ചു.
ഇതിനെ തുടര്‍ന്നാണ് ഒരു മണ്ഡലത്തിലെ അഞ്ച് യന്ത്രങ്ങളുടെ രസീതുകള്‍ എണ്ണാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാൽ ഈ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും കോടതിയെ സമീപിച്ചത്.