ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയ്ക്കു സാഡിസ്റ്റ് മനോഭാവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാരിന് രഹസ്യമായി കത്തയച്ച് കേരളത്തിന്റെ ദേശീയപാത വികസനം തടയാൻ ശ്രീധരൻ പിള്ള ശ്രമിച്ചെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ബിജെപിക്കും പാർട്ടി അധ്യക്ഷൻ ശ്രീധരൻ പിള്ളയ്ക്കും എതിരെ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ആഞ്ഞടിച്ചത്.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട നിലപാടുകൾ പുറത്തുപറയാതെ ശ്രീധരൻ പിള്ള കേന്ദ്രത്തിനു രഹസ്യമായി കത്തയ്ക്കുകയാണ് ചെയ്യുന്നത്. അദ്ദേഹത്തിനു സാഡിസ്റ്റ് മനോഭാവമാണ് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശീയപാത സ്ഥലമേറ്റെടുപ്പ് നിർത്തിവയ്ക്കാൻ കേന്ദ്രം തീരുമാനിച്ചത് ഒരു ചർച്ചയും നടത്താതെയായിരുന്നു. കേരളത്തിലെ വികസനത്തെ അട്ടിമറിക്കാനുള്ള ഒടുവിലത്തെ ഉദാഹരണമാണിത്. കേരളത്തെ തകർക്കുന്ന സംഘടനയാണ് സംഘപരിവാർ. ഇതുവരെ കേരളത്തിന്റെ ചരിത്രത്തിൽ ഒരു സംഭാവനയും നൽകാത്ത സംഘടനയാണിതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരളത്തിന്റെ വികസനത്തെ തടയുന്നവരെ ജനം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.