ന്യൂഡൽഹി: ജമ്മു കാഷ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാൻമാരുടെ പേരിൽ കന്നിവോട്ടർമാരോടു വോട്ടു ചോദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ. ഏപ്രിൽ ഒന്പതിനു മഹാരാഷ്ട്രയിലെ ലത്തൂരിൽ മോദി നടത്തിയ പ്രസംഗത്തിൽ പിഴവില്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ വിധിച്ചു. പ്രസംഗം വിശദമായി പരിശോധിച്ചാണ് ക്ലീൻ ചിറ്റ് നൽകുന്നതെന്നും കമ്മീഷൻ അറിയിച്ചു.
കന്നിവോട്ടർമാരോട് എനിക്കു ചോദിക്കാനുള്ളത്, ബാലക്കോട്ടിൽ വ്യോമാക്രമണം നടത്തിയ സൈനികർക്കായി നിങ്ങളുടെ വോട്ട് നൽകാൻ കഴിയില്ലേ?. പുൽവാമയിൽ കൊല്ലപ്പെട്ട ധീരജവാൻമാർക്കായി നിങ്ങളുടെ വോട്ട് നൽകാൻ കഴിയില്ലേ? എന്നിങ്ങനെയായിരുന്നു മോദിയുടെ ലത്തൂരിലെ പ്രസംഗം.
സൈന്യത്തെ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കരുതെന്ന് കമ്മീഷൻ നേരത്തെ നിലപാട് സ്വീകരിച്ചിരുന്നെങ്കിലും ഈ നിലപാടിൽ മലക്കം മറിഞ്ഞാണ് പ്രധാനമന്ത്രിക്കു കമ്മീഷൻ ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്.
24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് കമ്മീഷൻ മോദി അനുകൂല നിലപാട് സ്വീകരിക്കുന്നത്.