ഡോ. നെൽസൺ തോമസ്
ഒരു തൊഴുത്തിൽ കെട്ടിയ രണ്ട് ആട്ടിൻ കുഞ്ഞുങ്ങളായി ക്രിസ്തു മതത്തെയും ഇസ്ലാം മതത്തെയും കാണുന്നവർ നമ്മുടെ ഇടയിൽ ഉണ്ട്. അവരതിനെ “ക്രിസ്ലാം” എന്നാണത്രെ പേരിട്ടിരിക്കുന്നത്! ക്രിസ്തു മതം യഹൂദമതത്തിന്റെ പൂർണതയാണെന്ന പോലെ ഇസ്ലാംമതത്തെ ക്രിസ്തുമതത്തിന്റെ പൂർണ്ണതയായി ആവിഷ്കരിക്കുന്നവരും ഉണ്ട്. കത്തോലിക്കരുടെ ദൈവവും ഇസ്ലാം മതത്തിലെ ദൈവവും ഒന്നാണൊ? രണ്ടുകൂട്ടരും ഒരേ ദൈവത്തെയാണൊ ആരാധിക്കുന്നത്? കത്തോലിക്ക സഭയുടെ ഔദ്യോഗിക നിലപാട് എന്താണെന്ന് വിശകലനം ചെയ്യാൻ ശ്രമിക്കുന്നതാണ് ഈ ലേഖനം.
കത്തോലിക്കാ സഭ പ്രബോധനപരമായി പഠിപ്പിക്കുന്നതെല്ലാം അടിസ്ഥാനമാക്കിയിരിക്കുന്നത് വിശ്വാസത്തിന്റെ നിക്ഷേപങ്ങളായ വിശുദ്ധ ഗ്രന്ഥത്തെയും വിശുദ്ധ പാരമ്പര്യത്തെയും ആണ്. വിശ്വാസത്തിന്റെ നിക്ഷേപത്തെ അടിസ്ഥാനമാക്കിയുള്ള പ്രബോധനങ്ങൾ സ്വാഭാവികമായ പരിണാമത്തിന് വിധേയമാണ്. പരിണാമത്തിന് വിധേയമാണെങ്കിൽ പോലും അവയൊരിക്കലും പരസ്പരം വിരുദ്ധമൊ പഴയതിനെ പൂർണ്ണമായും ഖണ്ഡിക്കുന്നതൊ ആകില്ല. സഭയുടെ പ്രബോധനാധികാരത്തിന്റെ അപ്രമാദിത്വമാണ് ഈ വിശ്വാസ്യത ഉറപ്പുതരുന്നത്. വിശ്വാസ സത്യങ്ങളിലെ ഇത്തരം പരിണാമം കൊണ്ട് അർത്ഥമാക്കുന്നത് അവയെ കൂടുതൽ വ്യക്തതയോടെ നിർവചിക്കുവാനും ആഴത്തിൽ മനസ്സിലാക്കുവാനും നമുക്ക് സാധിക്കുന്നുണ്ട് എന്നാണ്.
ഇസ്ലാം മതത്തെ കുറിച്ച് പണ്ടുകാലങ്ങളിൽ സഭ ഔദ്യോഗിക നിലപാടുകൾ പറഞ്ഞിട്ടുണ്ടെങ്കിലും രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷമുള്ള പഠനങ്ങളൊന്നും ഇസ്ലാം എന്ന മതത്തെക്കുറിച്ചല്ല; ഇതര മത വിശ്വാസികൾ എന്ന നിലയിൽ നമുക്ക് അവരോട് ഉണ്ടാകേണ്ട മനോഭാവത്തെ കുറിച്ചാണ് കൂടുതലും പറയുന്നത്. ഇസ്ലാം എന്ന മതത്തെക്കുറിച്ചുള്ള കത്തോലിക്കാ സഭയുടെ നിലപാടുകളുടെ ഉറവിടം സഭയുടെ വിശ്വാസത്തിന്റെ നിക്ഷേപത്തിൽ നിന്ന് അല്ല. വിശ്വാസത്തിന്റെ നിക്ഷേപത്തിൽ ക്രിസ്തുവിന് ശേഷമുള്ള ഇതര മത വിഭാഗങ്ങളെ കുറിച്ച് പരാമർശങ്ങളൊന്നും ഇല്ല എന്നതാണ് അങ്ങനെ പറയാൻ കാരണം. ഇതര മതവിഭാഗങ്ങളെക്കുറിച്ചുള്ള സഭയുടെ നിലപാടുകൾ അവരുടെ മത ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാൽ ഇവയെ സഭയുടെ പഠനങ്ങൾ ആയി കണക്കാക്കാമെങ്കിലും ഇവയൊന്നും ഒരർത്ഥത്തിൽ പ്രബോധനപരമായ പഠനങ്ങളല്ല. ഇസ്ലാം മതത്തെ കുറിച്ചുള്ള രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പരാമർശങ്ങളെ ഒന്ന് അധികവായനയ്ക്ക് വിധേയമാക്കാം.
കൂടുതൽ തെറ്റിദ്ധാരണകൾക്കും വിമർശനങ്ങൾക്കും വിധേയമായത് “തിരുസഭ” എന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രമാണരേഖയിൽ നിന്നുള്ള ഭാഗമാണ്. ഇതാണ് പിന്നീട് കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥത്തിലെ 841 മത്തെ ഖണ്ഡികയിൽ കൊടുത്തിരിക്കുന്നതും.
“രക്ഷയുടെ പദ്ധതി സൃഷ്ടാവിനെ അംഗീകരിക്കുന്നവരെ കൂടി ഉൾക്കൊള്ളുന്നതാണ്” ദൈവം കുരിശിൽ മരിച്ചത് കത്തോലിക്കർക്ക് വേണ്ടി മാത്രമല്ല. അത് മനുഷ്യരായി ജനിച്ച എല്ലാവർക്കും വേണ്ടിയാണ്. കുരിശുമരണം വഴി ദൈവം ലോകത്തുള്ള സകല മനുഷ്യരെയും വീണ്ടുരക്ഷിച്ചു (redeemed). നമ്മൾ അത് തിരിച്ചറിഞ്ഞ് നമ്മെത്തന്നെ യോഗ്യരാക്കുമ്പോഴാണ് വ്യക്തിപരമായി നമ്മളും രക്ഷിക്കപ്പെടുന്നത് (salvation). അതുകൊണ്ട് ഇസ്ലാം മതവിശ്വാസികൾ മാത്രമല്ല, എല്ലാ മതങ്ങളിൽ ഉള്ള മനുഷ്യരും മതങ്ങൾ ഇല്ലാത്തവരും ഈ രക്ഷാകര പദ്ധതിയിലേക്ക് ക്ഷണിക്കപ്പെട്ടവരാണ്. അവരെയും കൂടി ഉൾക്കൊള്ളുന്നതാണ് രക്ഷാകര പദ്ധതി. ഇതാണ് ഈ വാചകം കൊണ്ട് കൗൺസിൽ അർത്ഥമാക്കുന്നത്.
“അവരിൽ ഒന്നാമതായിട്ടുള്ളത് അബ്രാഹത്തിന്റെ വിശ്വാസം പുലർത്തുന്നു എന്ന് പ്രഖ്യാപിക്കുന്ന മുസ്ലീമുകളാണ്” ക്രിസ്ത്യാനികളെയും യഹൂദരെയും പോലെ ഏക ദൈവത്തെ ആരാധിക്കുന്നവരാണ് മുസ്ലീമുകളും. അവർക്ക് അബ്രാഹത്തിന്റെ വിശ്വാസം ഉണ്ടെന്നാണ് അവർ പ്രഖ്യാപിക്കുന്നത്. വാക്കുകൾ ശ്രദ്ധിക്കുക -“അവർ പ്രഖ്യാപിക്കുന്നു”. ഇംഗ്ലീഷ് തർജ്ജമയിൽ “They profess” എന്നാണ് നൽകിയിരിക്കുന്നത്. വസ്തുതാപരമായി അവർക്ക് അബ്രാഹത്തിന്റെ വിശ്വാസം കൈമാറ്റം ചെയ്തു കിട്ടിയിട്ടുണ്ട് എന്നല്ല, അവർ എന്ത് അവകാശപ്പെടുന്നു എന്നാണ് ഇവിടെ പ്രതിപാദിക്കുന്നത്.
“അവർ നമ്മോടൊപ്പം ഏകനും കാരുണ്യവാനും മനുഷ്യരെ ആന്തിമ ദിവസം വിധിക്കാനിരിക്കുന്നവനുമായ ദൈവത്തെ ആരാധിക്കുന്നു.” പ്രപഞ്ചത്തിന്റെ സൃഷ്ടാവായ ഏക ദൈവത്തെ ആരാധിക്കുന്ന എല്ലാവരും തത്വത്തിൽ ത്രീയേക ദൈവത്തെയാണ് ആരാധിക്കുന്നത്. ആൻഡമാനിലെ സെന്ററിനൽ ദ്വീപിലുള്ള ഒരു ഗോത്രവർഗ്ഗക്കാരൻ ആകാശത്തിലെ ചന്ദ്രനെ നോക്കി ‘ചന്ദ്രനെ സൃഷ്ടിച്ച ദൈവമേ നിന്നെ ഞാൻ ആരാധിക്കുന്നു’ എന്നു പറഞ്ഞാലും ത്രിയേക ദൈവത്തെ തന്നെയാണ് ആരാധിക്കുന്നത്. കാരണം ത്രീയേക ദൈവം തന്നെയാണ് ചന്ദ്രന്റെയും സൃഷ്ടാവ്. ആ അർത്ഥത്തിൽ ക്രിസ്ത്യാനികളും മുസ്ലീമുകളും ആരാധിക്കുന്നത് ഒരേ ദൈവത്തെയാണ്. “ആരാധിക്കപ്പെടുന്ന ദൈവം” തത്ത്വത്തിൽ ഒന്നാണെന്നാണ് ഇവിടെ പറയുന്നത്, അല്ലാതെ ദൈവത്തിന്റെ ലക്ഷണത്തെയോ സ്വഭാവത്തെയോ വ്യക്തിത്വത്തെയൊ വസ്തുതാപരമായി വിലയിരുത്തി ഇരു മതങ്ങളിലെയും ദൈവം ഒന്നാണെന്ന് അംഗീകരിക്കുന്ന പഠനമല്ല ഇത്.
രണ്ടാമതായി തെറ്റിദ്ധാരണയ്ക്ക് കാരണമാകുന്നത് “അക്രൈസ്തവ മതങ്ങൾ” എന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ ഡിക്രയിൽ നിന്നുള്ള പഠനങ്ങളാണ്. ഇതര മതങ്ങളോടുള്ള കത്തോലിക്കാ സഭയുടെ മനോഭാവം വ്യക്തമാക്കുന്നതാണ് ഈ രേഖ. ഇത് പുറപ്പെടുവിക്കാൻ കാരണമായ ചരിത്ര പശ്ചാത്തലം കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇതര മതങ്ങളോടുള്ള സഭാ വീക്ഷണം വ്യക്തമാക്കുന്ന രേഖ പുറപ്പെടുവിക്കണമെന്നത് കൗൺസിലിന്റെ ഒരു പ്രാരംഭ ലക്ഷ്യമായിരുന്നില്ല. “എക്യുമെനിസം” എന്ന പ്രമാണരേഖയുടെ ഭാഗമായി യഹൂദരോടുള്ള മനോഭാവം പ്രകടമാക്കുന്ന പ്രബന്ധം അവതരിപ്പിച്ചപ്പോൾ ഉണ്ടായ ചർച്ചകളാണ് ഈ ഡിക്രിയുടെ ആവിർഭാവത്തിന് വഴിതെളിച്ചത്. ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഉത്തരവാദിത്വം യഹൂദരിൽ മൊത്തം ആരോപിക്കുന്ന ചില ദൈവശാസ്ത്ര രീതികൾ തിരുത്തുന്നതായിരുന്നു അത്. യഹൂദരോടുള്ള ഈ സൗഹാർദ്ദ മനോഭാവം മുസ്ലിം രാജ്യങ്ങളിൽ കത്തോലിക്കർക്ക് അസ്വസ്ഥതകൾക്ക് കാരണമാകുമെന്ന് പൗരസ്ത്യ ദേശങ്ങളിൽ നിന്നുള്ള പിതാക്കന്മാർ ഭയപ്പെട്ടു. തുടർന്ന് വന്ന ചർച്ചകളാണ് അക്രൈസ്തവ മതങ്ങൾ എന്ന ഡിക്രിയുടെ തുടക്കത്തിന് കാരണമായത്. കൗൺസിലിന് ശേഷം ഏറെ ചർച്ചചെയ്യപ്പെട്ടതും ലോക ജനതയുടെ ഇടയിൽ ക്രിസ്തുമതത്തിന്റെ സ്വീകാര്യത വർധിപ്പിച്ചതുമായ രേഖകളിൽ ഒന്നായി പിന്നീടിതു മാറി.
ഇതര മതവിഭാഗങ്ങളുമായി താരതമ്യം ചെയ്ത് ക്രിസ്തുമതത്തിന്റെ തനിമ നിർവചിക്കുന്ന പരമ്പരാഗത രീതിയിൽ നിന്ന് വ്യത്യസ്തമായി, മനുഷ്യരെ പരസ്പരം ഐക്യപ്പെടുത്തുന്ന തലങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് ഈ രേഖയെ മറ്റുരേഖകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. എല്ലാത്തരം വിശ്വാസങ്ങളും വച്ചുപുലർത്തുന്ന മനുഷ്യരുമായുള്ള ഐക്യപ്പെടലിന്റെ ആവശ്യകതയെക്കുറിച്ചുള്ള ആഹ്വാനങ്ങളാണ് ഈ രേഖയിൽ മുഴുവനും മുഴങ്ങി നിൽക്കുന്നത്. ഇതര മതങ്ങളെ കുറിച്ച് വസ്തുതാപരമായി ആകമാനം പഠിക്കാനുള്ള റഫറൻസ് ഗ്രന്ഥമായല്ല, ഇതര വിഭാഗങ്ങളിലെ മനുഷ്യരോട് പ്രകടമാക്കേണ്ട മനോഭാവത്തെപറ്റിയാണ് ഇത് പഠിപ്പിക്കുന്നത്.
ക്രിസ്ത്യാനികളും മുസ്ലീമുകളും തമ്മിൽ പണ്ടുകാലങ്ങളിൽ കലഹിച്ചിട്ടുണ്ട് എന്നത് ഈ രേഖ അംഗീകരിക്കുന്നു – വെറുതെ കലഹിക്കരുതെന്ന് വ്യഗം. പരസ്പരം കലഹിക്കാതെ ഒരു ധാരണയിലെത്തി മനുഷ്യ സമൂഹത്തിനു വേണ്ടി സാമൂഹ്യനീതിയും ധാർമികമൂല്യങ്ങളും സമാധാനവും സ്വാതന്ത്ര്യവും എല്ലാം ഇരുകൂട്ടരും യോജിച്ചു നിന്നുകൊണ്ട് സംരക്ഷിക്കുകയും പ്രാവർത്തികമാക്കുകയും വേണം.
എല്ലാ മതങ്ങളിലും സത്യത്തിന്റെ രശ്മികൾ ഉണ്ട്. ഇതര മതങ്ങളിൽ കാണുന്ന സത്യവും വിശുദ്ധവുമായെ ഒന്നും കത്തോലിക്കാസഭ നിഷേധിക്കുന്നില്ല. മറ്റ് മതങ്ങളിലെ പ്രവർത്തനരീതികളും ജീവിതമുറകളും പ്രമാണങ്ങളും സിദ്ധാന്തങ്ങളും തിരുസഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവയിൽ നിന്ന് വ്യത്യസ്തമാണെന്ന് ഈ ഡിക്രി എടുത്തു പറയുന്നുമുണ്ട്. എങ്കിലും തിരുസഭ അവയെ എല്ലാം ബഹുമാനത്തോടെ നിരിക്ഷിക്കുന്നു. ക്രിസ്തുവാകുന്ന സത്യത്തെ പറ്റിയുള്ള വെളിപാടുകൾ പൂർണ്ണതയിൽ ഉള്ളത് കത്തോലിക്ക സഭയിൽ ആണെങ്കിലും, ക്രിസ്തുവിനെ പറ്റിയുള്ള പല അറിവുകളും ഇതര മതങ്ങളിലും ഉണ്ട്. ഈ അർത്ഥത്തിലാണ് ഇസ്ലാം മതത്തിലെ ദൈവീക ദർശനത്തെ ഡിക്രി വിലയിരുത്തുന്നത്. ക്രിസ്തുവിനെ ഒരു വിപ്ലവ നേതാവായാണ് കമ്മ്യൂണിസം കാണുന്നത്. ക്രിസ്തുവിനെ ഒരു ചരിത്രപുരുഷനായാണ് നിരീശ്വരവാദികൾ കാണുന്നത്. ക്രിസ്തുവിനെ ഒരു പ്രവാചകനായി മുസ്ലീമുകളും കാണുന്നു. ക്രിസ്തു ഒരു വിപ്ലവകാരിയും, ചരിത്രപുരുഷനും, പ്രവാചകനും ഒക്കെയാണെങ്കിലും പൂർണ്ണ അർത്ഥതലങ്ങളിൽ ക്രിസ്തു ദൈവമാണ്. ഇത്തരത്തിൽ സത്യത്തിന്റെ ചില രശ്മികളെ മാത്രമാണ് ഇതര വിഭാഗങ്ങൾ തിരിച്ചറിയുന്നുള്ളൂ, ഇതിൽ ആശ്ചര്യപ്പെടാനും തെറ്റിദ്ധരിക്കാനും ഒന്നുമില്ലതാനും.
ഉപസംഹാരം .
ഏക ദൈവത്തെ ആരാധിക്കുന്നവർ എല്ലാവരും തത്വത്തിൽ ഒരു ദൈവത്തെയാണ് ആരാധിക്കുന്നത്. എന്നാൽ, ഏകദൈവത്തെ അടിസ്ഥാനമാക്കിയുള്ള മത പ്രത്യയശാസ്ത്രങ്ങൾ അനാവരണം ചെയ്യുന്ന ദൈവം വസ്തുതാപരമായി ഒന്നല്ല. ത്രീയേക ദൈവത്തെയാണ് വസ്തുതാപരമായി ആയി ക്രൈസ്തവ മതം അനാവരണം ചെയ്യുന്നത്. ഇതര മതവിഭാഗങ്ങളിൽ ദൈവ സങ്കല്പം ഇങ്ങനെയല്ല. അതിനാൽ ഏക ദൈവത്തെ ആരാധിക്കുന്നവർ എല്ലാവരും വസ്തുതാപരമായി ദൈവത്തെ മനസ്സിലാക്കിയിരിക്കുന്നത് ഒരുപോലെയല്ല. ഈ വ്യത്യാസമാണ് പ്രവർത്തികളിലൂടെ പ്രകടമാകുന്നതും. ക്രൈസ്തവ ദൈവവും ഇസ്ലാമിലെ ദൈവവും ഒന്നാണെന്നൊ ഇസ്ലാം മതം പൂർവ്വപിതാവായ അബ്രാഹത്തിന്റെ പിന്തുടർച്ചയാണെന്നൊ കത്തോലിക്കാ സഭ പഠിപ്പിക്കുന്നില്ല. വൈവിധ്യങ്ങൾ വിശ്വാസങ്ങളിൽ ഉണ്ടെങ്കിലും എല്ലാ മതവിഭാഗങ്ങളുമായി ക്രൈസ്തവർ ഐക്യപ്പെട്ടു ജീവിക്കേണ്ടിയരിക്കുന്നു. ഇതര മതങ്ങളിലുള്ള മനുഷ്യരുമായാണ് ഐക്യപ്പെടേണ്ടത്, മത വിശ്വാസങ്ങൾ പരസ്പരം സംയോജിച്ച് നിർവീര്യമാക്കപ്പെടുന്ന ഐക്യപ്പെടലല്ല ഇവിടെ ഉദ്ദേശിക്കുന്നത്. മനുഷ്യരുമായി ഐക്യപ്പെടുന്നതിന് തടസം നിൽക്കുന്ന ഘടകങ്ങൾ ഒന്നും തന്നെ ക്രിസ്തുമതത്തിൽ ഇല്ല. ഇതര മതങ്ങളിൽ മനുഷ്യരുമായി ഐക്യപ്പെടുന്നതിന് തടസ്സം നിൽക്കുന്ന ഘടകങ്ങൾ ഉണ്ടൊയെന്ന് പരിശോധിച്ച് കണ്ടെത്തേണ്ടത് അവരുടെ മതഗ്രന്ഥങ്ങളും പ്രബോധനങ്ങളും വിലയിരുത്തിയാണ്. ഐക്യപ്പെടലിന് ആഹ്വാനം നൽകുന്ന കത്തോലിക്കാ പ്രബോധനങ്ങൾ മാത്രം വായിച്ചാൽ ഇതര മതങ്ങളിലെ ഈ ഘടകങ്ങൾ നമ്മുക്ക് മനസ്സിലാകണമെന്നില്ല.
ദർശനം ന്യൂസ് വാട്ട്സാപ്പ് പത്രം ദിവസേന അതിരാവിലെ ലഭിക്കാൻ മൊബൈലിൽ നിന്നും ഈ ലിങ്കിൽ ക്ലിക് ചെയ്യുക* Follow this link to join my WhatsApp group: https://chat.whatsapp.com/HTu9RnLnx20FkxQ9xGt6H3