വാർത്തകളിൽ പുതുവെളിച്ചവും സദ്വാർത്തയും തിരയുന്ന, വിശേഷങ്ങളിൽ പ്രത്യാശയും സുവിശേഷവും കണ്ടെത്തുന്ന ‘ഷെക്കെയ്‌ന’ ന്യൂസ് ചാനൽ പ്രേക്ഷകരിലേക്ക്. ദൈവകരുണയുടെ തിരുനാൾ ദിനത്തിൽ സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല, പത്തനംതിട്ട കോ അഡ്ജുത്തൂർ ബിഷപ്പ് സാമുവൽ മാർ ഐറേനിയൂസ് എന്നിവർ ചേർന്ന് ദീപം തെളിച്ചശേഷമായിരുന്നു ‘ഷെക്കെയ്‌ന’ ടെലിവിഷൻ ചാനലിന്റെ സ്വിച്ചോൺ കർമം.

മൂല്യങ്ങളിൽ അടിയുറച്ചുള്ള മാധ്യമപ്രവർത്തനമാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമെന്ന് മാർ ജോർജ് ആലഞ്ചേരി ഉദ്‌ബോധിപ്പിച്ചു. പ്രസ്തുത ദൗത്യനിർവഹണത്തിൽ ‘ഷെക്കെയ്‌ന’യ്ക്ക് വലിയ കാര്യങ്ങൾ നിർവഹിക്കാനാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ‘ദൈവത്തിന്റെ മഹത്വമാർന്ന സാന്നിധ്യം’ എന്നാണ് ‘ഷെക്കെയ്ന’ എന്ന ഹീബ്രു വാക്കിന്റെ അർത്ഥം.

സുപ്രീം കോടതി റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫ് ‘ഷെക്കെയ്‌ന’ ടെലിവിഷന്റെ ലോഗോ പ്രകാശനം ചെയ്തു. ഫരിദാബാദ് ആർച്ച്ബിഷപ്പ് മാർ കുര്യക്കോസ് ഭരണികുളങ്ങര ടെലിവിഷന്റെ ലോഗോ ആനിമേഷനും ലോഗോയുടെ പശ്ചാത്തല സംഗീതവും പ്രകാശനം ചെയ്തു. ന്യൂസ് ചാനലിനൊപ്പം ആരംഭിച്ച ‘ഷെക്കെയ്‌ന’ ഓൺലൈൻ ന്യൂസ് പോർട്ടലിന്റെ സ്വിച്ചോൺ കർമം ഷംസാബാദ് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിർവഹിച്ചു. തൃശൂർ ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, തലശേരി അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പാംബ്ലാനി ഉൾപ്പെടെ നിരവധി ബിഷപ്പുമാരും സാമൂഹ്യ, സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും സന്നിഹിതരായിരുന്നു.

തൃശൂരിൽ താളിക്കോടാണ് ഷെക്കെയ്‌നയുടെ ആസ്ഥാനം. ഇന്ത്യയിലും വിദേശത്തും സുവിശേഷപ്രഘോഷണം നടത്തുന്ന ‘ഷെക്കെയ്ന മിനിസ്ട്രി’ സ്ഥാപകൻ ബ്രദർ സന്തോഷ് കരുമത്രയുടെ നേതൃത്വത്തിലുള്ള പുതിയ സംരംഭമാണിത്. കച്ചവട താൽപ്പര്യങ്ങളാലും അനാരോഗ്യകരമായ മത്സരങ്ങളാലും സത്യത്തിൽനിന്ന് വ്യതിചലിക്കുന്ന മാധ്യമസംസ്‌ക്കാരത്തിന് ഒരു ബദൽ മാർഗം രൂപീകരിക്കുകയാണ് ‘ഷെക്കെയ്ന’യുടെ ലക്ഷ്യം.

സത്യത്തിന്റെ പ്രഘോഷണത്തിൽ ഒരു വീഴ്ചയും വരരുതെന്നെ ലക്ഷ്യത്തോടെ, റേറ്റിങ്ങിന് പിന്നാലെ പായാതെ, യാഥാർഥ്യവും മനുഷ്യനന്മയും ലക്ഷ്യമാക്കിയാവും ചാനലിന്റെ പ്രവർത്തനം. സെൻസേഷണലിസവും അപവാദ പ്രചാരണങ്ങളും വഴി റേറ്റിങ് കൂട്ടുന്ന മാധ്യമ ശൈലിയിൽനിന്ന് അകലം പാലിക്കുന്ന ‘ഷെക്കെയ്ന ടി.വി’ വാണിജ്യപരസ്യങ്ങളെ ആശ്രയിക്കില്ല. ചാനലിന്റെ പൂർണമായ മുതൽ മുടക്കും തുടർച്ചെലവും ജനങ്ങളുടെ കൂട്ടായ്മയിൽ നിന്നാണ് ഉരുത്തിരിയുന്നത്.

ആദ്യഘട്ടത്തിൽ പ്രൈം ടൈമിലെ ഏതാനും മണിക്കൂറുകൾ നീളുന്ന സംപ്രേഷണമാണ് ഉണ്ടാകുക. മൂന്നു മാസത്തിനുള്ളിൽ വാർത്തകളും വാർത്താധിഷ്ഠിത ഗ്രാമുകളും ആത്മീയ പ്രോഗ്രാമുകളുമടക്കം മുഴുവൻ സമയ സംപ്രേഷണം ആരംഭിക്കും. വിവിധ മാധ്യമങ്ങളിൽ മികവ് തെളിയിച്ച പ്രഗത്ഭരുടെ ടീമാണ് പിന്നണിയിലുള്ളത്. തൃശൂർ ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്താണ് ‘ഷെക്കെയ്‌ന’യുടെ ചീഫ് പാട്രൻ. വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ഷംഷബാദ് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, പത്തനംതിട്ട കോ അഡ്ജുത്തൂർ ബിഷപ്പ് സാമുവൽ മാർ ഐറേനിയൂസ് എന്നിവരാണ് മറ്റ് പേട്രന്മാർ.