കേരളത്തിൽ പുതുവത്സരദിനത്തിൽ ചാവേറാക്രമണത്തിനു പദ്ധതിയിട്ടിരുന്നതായി എൻഐഎ കസ്റ്റഡിയിലുള്ള റിയാസ് അബൂബക്കറിന്റെ മൊഴി. കേരളത്തിൽനിന്ന് ഐഎസിൽ ചേർന്ന റാഷിദാണ് ഇതിന് പ്രേരണ നൽകിയത്. സ്ഫോടക വസ്തുക്കൾ ശേഖരിക്കാൻ ഇവർ നിർദേശിച്ചിരുന്നുവെന്നും റിയാസ് ചോദ്യംചെയ്യലിൽ സമ്മതിച്ചെന്ന് എൻഐഎ അറിയിച്ചു. കാസർഗോഡ് നിന്ന് അഫ്ഗാനിലേക്കു കടന്ന റാഷിദ് ഇപ്പോൾ ഭീകരർക്കൊപ്പമാണെന്നാണു വിവരം.
അഫ്ഗാനിസ്ഥാൻ, സിറിയ എന്നിവിടങ്ങളിലെ ഭീകരകേന്ദ്രങ്ങളിൽനിന്നാണ് ഭീകരാക്രമണത്തിന് നിർദേശം ലഭിച്ചതെന്നാണു റിയാസിന്റെ മൊഴി. കൊച്ചിയടക്കമുള്ള നഗരങ്ങളെ ലക്ഷ്യംവച്ചെങ്കിലും ഒപ്പമുള്ളവർ പിന്തുണച്ചില്ലെന്നു റിയാസ് പറഞ്ഞു. വിനോദസഞ്ചാരികൾ ഏറ്റവുമധികം എത്തുന്ന കൊച്ചിയിലെ സ്ഥലങ്ങളിൽ ആക്രമണം നടത്താനായിരുന്നു പദ്ധതി. താൻ ഇതിനുവേണ്ട കാര്യങ്ങൾ ഒരുക്കിവരികയായിരുന്നുവെന്നും റിയാസ് പറഞ്ഞു.
ശ്രീലങ്കയിലെ ചാവേർ ആക്രമണങ്ങളുടെ മുഖ്യസൂത്രധാരൻ എന്ന് അന്വേഷണ ഏജൻസികൾ സംശയിക്കുന്ന സഹ്റാൻ ഹാഷിമിന്റെ ആശയങ്ങൾ പിന്തുടരുന്നയാളാണ് റിയാസെന്ന് പരിശോധനയിൽ വ്യക്തമായി. ഇയാളെ ചൊവ്വാഴ്ച കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കും. റിയാസിനെയും കാസർഗോഡ് സ്വദേശികളായ രണ്ടുപേരെയും ചോദ്യംചെയ്തുവരികയാണ്.