സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരേ ഹാജരാക്കിയ ബാങ്ക് രേഖകൾ വ്യാജമെന്നു പോലീസ് കണ്ടെത്തി. കർദിനാളിന്റെ പേരിൽ ഇങ്ങനെയൊരു ബാങ്ക് അക്കൗണ്ട് ഇല്ലെന്ന് ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്പേഷണ സംഘമാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.
എറണാകുളം- അങ്കമാലി അതിരൂപതയുടെ മുൻ വക്താവ് റവ. ഡോ. പോൾ തേലക്കാട്ട് എറണാകുളം- അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് മാർ ജേക്കബ് മനത്തോടത്തിനെ ഏൽപ്പിച്ച ഈ രേഖകൾ സീറോ മലബാർ സഭാ സിനഡിനു മുന്പാകെ ഹാജരാക്കിയിരുന്നു. നിർദിഷ്ട രേഖകൾ വ്യാജമാണെന്ന് അന്നുതന്നെ സഭാനേതൃത്വം അറിയിക്കുകയും രേഖകളുടെ ഉറവിടം കണ്ടെത്താൻ പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു. വ്യാജരേഖകൾ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി കർദിനാളിൽനിന്നു പോലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. റവ. ഡോ. പോൾ തേലക്കാട്ടിൽ നിന്നും മൊഴിയെടുത്തു.
എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ടു ചില സാന്പത്തിക ഇടപാടുകൾ പ്ര സ്തുത അക്കൗണ്ട് വഴി കർ ദിനാൾ നടത്തി എന്നായിരുന്നു പ്രധാന ആരോപണം. എന്നാൽ, ആരോപണമുയർന്ന ഉടൻ തന്നെ തനിക്ക് അങ്ങനെയൊരു അക്കൗണ്ടില്ലെന്ന് കർദിനാൾ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന് കർദിനാളിന്റെ ആവശ്യപ്രകാരം സഭയുടെ ഇന്റർനെറ്റ് വിഭാഗം ഡയറക്ടർ ഫാ. ജോബി മാപ്രക്കാവിൽ തൃക്കാക്കര പോലീസ് സ്റ്റേഷനിൽ പരാതി നല്കി. ഇതിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആരോപണമുയർന്നതുപോലെ ബാങ്ക് അക്കൗണ്ട് കർദിനാളിനില്ലെന്നു വ്യക്തമായത്.
ഈ രേഖകൾ എങ്ങനെ ലഭിച്ചു എന്നാണ് ഇപ്പോൾ പോലീസ് അന്വേഷിക്കുന്നത്. ഇതോടൊപ്പം വ്യാജരേഖയുടെ ഉറവിടം എവിടെയാണെന്നും ആരാണ് ഇതിനു പിന്നിലെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിന്റെ ഭാഗമായി പരാതിക്കാരനായ ഫാ. ജോബി മാപ്രക്കാവിലിന്റെ രഹസ്യമൊഴി കഴിഞ്ഞ ദിവസം കോടതി മുന്പാകെ രേഖപ്പെടുത്തിയിരുന്നു.