jr.റവ. ഫാ. മാത്യു നടയ്ക്കല്‍
ആമുഖം
വിനയവും വിശുദ്ധിയും വിജ്ഞാനവും സംഗമിച്ച സുകൃത ജീവിതംകൊണ്ട് ആഗോള സഭയുടെ ഹൃദയത്തില്‍ ഇടം നേടിയ മാര്‍ അപ്രേം പിതാവിന്റെ ക്ലാസിക് ശൈലി പിന്‍തുടര്‍ന്ന് കേരള സഭയ്ക്കുവേണ്ടി ഉപയോഗിച്ച് തേഞ്ഞു തീര്‍ന്ന ഒരു ധന്യ ജീവിതത്തിന്റെ പേരാണ് ഫാ. മാത്യു നടയ്ക്കല്‍. ഗഹനമായ വിശ്വാസ സത്യങ്ങള്‍ പാട്ടുപാടുന്ന ലാളിത്യത്തോടെ ദൈവജനത്തെ പാടി പഠിപ്പിച്ചു എന്നതാണ് ഇരുവരുടെയും വ്യക്തിത്വ സമാനത. അപ്രേം പിതാവിന്റെ ദൈവശാസ്ത്ര കാല്പനികതയും സഭാപിതാക്കന്മാരുടെ വിശ്വാസ ഗാംഭീര്യവും സത്യപ്രബോധകരുടെ പ്രേഷിത തീക്ഷ്ണതയും സമന്വയിച്ച വ്യക്തിത്വം ഉള്‍ക്കരുത്താക്കി സത്യവിശ്വാസ പ്രചരണത്തിനായി നല്ല ഓട്ടം ഓടിയ ആത്മീയ പോരാളിയാണ് കേരള സഭാ മതബോധനാചാര്യന്‍ എന്നറിയപ്പെടുന്ന മാത്യു നടയ്ക്കലച്ചന്‍.
കാലത്തിനു മുമ്പേ കുതിച്ച ക്രാന്തദര്‍ശി
അവിഭക്ത ചങ്ങനാശേരി രൂപതയുടെ ഭാഗമായ മുട്ടുച്ചിറ ഇടവകയില്‍ 1912 ഒക്‌ടോബര്‍ 4-ാം തീയതി മത്തായിച്ചന്‍ ജനിച്ചു. ഇന്റര്‍ മീഡിയേറ്റ് പാസായതിനു ശേഷം 1938-ല്‍ കോട്ടയം പെറ്റി സെമിനാരിയില്‍ ചേര്‍ന്നു. ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയ ആലുവാ മംഗലപ്പുഴ സെമിനാരിയില്‍ മാത്യു ശെമ്മാശന്‍ ജനറല്‍ പ്രീഫെക്ടായിരിന്നുട്ടുണ്ട്. 1947 മാര്‍ച്ച് 18-ന് ചങ്ങനാശേരി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജയിംസ് കാളാശേരി പിതാവില്‍ നിന്നും വൈദികപട്ടം സ്വീകരിച്ചു. കുടമാളൂര്‍, ചമ്പക്കുളം, അതിരമ്പുഴ, ആലപ്പുഴ, ചങ്ങനാശേരി കത്തീഡ്രല്‍ എന്നീ ഇടവകകളില്‍ അസി. വികാരിയായി ശുശ്രൂഷ ചെയ്തു.
ചങ്ങനാശേരി കത്തീഡ്രലില്‍ അസി. വികാരിയായിരിക്കേ 1955 മെയ് 29-ന് പന്തക്കുസ്താ നാളില്‍ മുതിര്‍ന്നവരുടെ മതബോധനം ലക്ഷ്യം വെച്ച് അദ്ദേഹം രൂപം നല്കിയ അദ്ധ്യയന മണ്ഡലം ഇന്ന് മാര്‍ത്തോമ്മാ വിദ്യാനികേതനായി രൂപഭാവം പ്രാപിച്ചിരിക്കുന്നു. 1953-ല്‍ പാലാ രൂപത രൂപം കൊണ്ടപ്പോള്‍ നടയ്ക്കലച്ചന്‍ ചങ്ങനാശേരി അതിരൂപതയില്‍ തുടര്‍ന്നു. അദ്ദേഹത്തിലെ മതബോധന പ്രതിഭ തിരിച്ചറിഞ്ഞ മാര്‍ മാത്യു കാവുകാട്ട് പിതാവ് 1958-ല്‍ മത്തായിച്ചനെ സന്ദേശനിലയം സ്ഥാപക ഡയറക്ടറായി നിയമിച്ചു. 1961 ആഗസ്റ്റ് 15-ന് നടയ്ക്കലച്ചന്‍ സന്ദേശ നിലയത്തില്‍ നിന്നും കതിരൊളി എന്ന ദൈവശാസ്ത്ര മാസിക പ്രസിദ്ധീകരിക്കുവാന്‍ ആരംഭിച്ചു. ഇതെല്ലാം രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ആരംഭിക്കുന്നതിനു മുമ്പായിരുന്നു എന്നറിയുമ്പോള്‍ നടയ്ക്കലച്ചന്‍ കാലത്തിനു മുമ്പേ കുതിച്ച ക്രാന്തദര്‍ശിയാണെന്ന് നമ്മള്‍ തിരിച്ചറിയുന്നു.
JR. റവ. ഫാ. മാത്യു നടയ്ക്കല്‍
ലാളിത്യവും പാണ്ഡിത്യവും
അതിരാവിലെ ഉണര്‍ന്ന് പരി. കുര്‍ബാന അര്‍പ്പിച്ച് സമയം ലാഭിക്കുവാന്‍ പ്രഭാത ഭക്ഷണത്തിനുവേണ്ടി പോലും കാത്തുനില്‍ക്കാതെ ഓട്ടം തുടങ്ങുന്ന നടയ്ക്കലച്ചന്‍ പഴമക്കാര്‍ക്കെല്ലാം പരിചിതനാണ്. പള്ളികളിലും പള്ളിക്കൂടങ്ങളിലും സെമിനാരികളിലും ഭവനങ്ങളിലുമൊക്കെ സന്ദര്‍ശനം നടത്തി രാത്രി വൈകി തിരിച്ചെത്തും. വെറുമൊരു സന്ദര്‍ശനമല്ല, ഒരു പ്രേഷിതയാത്രയായിരുന്നു അത്. തന്നെ ദൈവം ഭരമേല്‍പിച്ചിരിക്കുന്ന മഹത് ദൗത്യം നിറവേറ്റാനുള്ള അതിശക്തമായ ഉള്‍പ്രരണയാല്‍ പരിസരം പോലും മറന്ന് കുതിച്ചു മുന്നേറുന്ന നടയ്ക്കലച്ചനെ ആര്‍ക്കാണ് മറക്കാനാവുക.
ശാസ്ത്ര സാങ്കേതിക മണ്ഡലങ്ങളിലെ സ്‌ഫോടനാത്മകമായ വളര്‍ച്ചക്കൊപ്പം സഭാത്മകമായ ആത്മീയ വിജ്ഞാനവും വിശ്വാസികള്‍ക്ക് ലഭിച്ചിരിക്കണം എന്ന തിരിച്ചറിവാണ് നടയ്ക്കലച്ചന്റെ മതബോധനശ്രമങ്ങളുടെയെല്ലാം അടിത്തറ. വിട്ടുവീഴ്ചയില്ലാത്ത വിശ്വാസ ബോധ്യങ്ങള്‍, ആഴമേറിയ ഉള്‍ക്കാഴ്ച, കഠിനാദ്ധ്വാനശീലം, ഉന്നതമായ ചിന്താശൈലി, നര്‍മ്മബോധം, സമഭാവന, ആര്‍ദ്രത, ജീവിത ലാളിത്യം എന്നിവയെല്ലാം ചേര്‍ന്ന് ഇഴപാകിയ ക്രൈസ്തവ വ്യക്തിത്വമായിരുന്നു അച്ചന്റെ മുതല്‍ക്കൂട്ട്. വീക്ഷണങ്ങളിലെ വ്യക്തത, പൗരാണികതയിലൂന്നിയ നവീനത എന്നിവയെല്ലാം ചേര്‍ന്നപ്പോള്‍ സംസ്‌ക്കാര വൈജാത്യമുള്ള ഇരു തലമുറകളെ കൂട്ടിയിണക്കുന്ന കണ്ണിയായി നടയ്ക്കലച്ചന്‍.
പഠിക്കുക പഠിപ്പിക്കുക
”അദ്ധ്യയന മണ്ഡലം ഗ്രന്ഥാവലി” എന്ന പരമ്പരയില്‍ 46 ഗ്രന്ഥങ്ങള്‍. കാലത്തിനു മുമ്പേ കാലൂന്നി രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു മുമ്പേ ദൈവശാസ്ത്രപരം, ആരാധനക്രമപരം, വേദപുസ്തകപരം, മതതത്ത്വപരം, സംഗീതപരം എന്നീ 5 വിഭാഗങ്ങളിലായി ഒരുക്കിയ 150-ഓളം സുസമ്മത ഗ്രന്ഥങ്ങളുടെ രചയിതാവോ പ്രസാധകനോ ആണ് ഇദ്ദേഹം. ഈ പുസ്തകങ്ങളുടെ 5 ലക്ഷത്തോളം കോപ്പികള്‍ കേരളക്കരയില്‍ അങ്ങോളമിങ്ങോളം പ്രചാരത്തിലുണ്ട് എന്ന വസ്തുത മുദ്രണ രംഗത്ത് അച്ചന്‍ നല്‍കിയ സംഭാവനകള്‍ എത്രയെന്ന് വ്യക്തമാക്കുന്നു.
സഭയുടെ മൗലിക സിദ്ധാന്തങ്ങളാണ് നടയ്ക്കലച്ചന്‍ തന്റെ ഗ്രന്ഥങ്ങളിലൂടെ അവതരിപ്പിക്കുന്നത്. തന്മൂലം അവ എന്നും പ്രസക്തമായിരിക്കും. അഗാധമായ മനനത്തിലൂടെ കൈവന്ന ഉത്തമ ബോധ്യങ്ങള്‍ വൈദഗ്ദ്ധ്യവും ലാളിത്യവും സമന്വയിപ്പിച്ച് അവതരിപ്പിക്കുമ്പോള്‍ സ്വാഭാവികവും അയത്‌നലളിതവുമായ ഒരു ‘ക്ലാസിക്കല്‍ സിംപ്ലിസിറ്റി’ പ്രകടമായിരുന്നു.
സംഗീത പ്രേഷിതത്വം
ഗാനരചയിതാവും ഗായകനുമായി ചങ്ങനാശേരി അതിരൂപതയില്‍ അങ്ങോളമിങ്ങോളവും തലശേരി, പാലാ, കാഞ്ഞിരപ്പള്ളി കോതമംഗലം, തൃശൂര്‍ എന്നീ രൂപതകളിലും നടയ്ക്കലച്ചന്‍ നിറഞ്ഞാടി. ജെറി അമല്‍ദേവ്, ജോബ് മാസ്റ്റര്‍, ബേബി ജോണ്‍ ഭാഗവതര്‍ തുടങ്ങിയ പ്രതിഭകളെ സഹകരിപ്പിച്ചുകൊണ്ട് പാശ്ചാത്യ സംഗീതത്തിന്റെ മനോഹാരിതയും കര്‍ണാടക സംഗീതത്തിന്റെ ലാളിത്യവും ഉള്‍ച്ചേര്‍ത്താണ് അദ്ദേഹം ഗാനങ്ങള്‍ സംവിധാനം ചെയ്തിരുന്നത്.
ബൈബിള്‍ കീര്‍ത്തനങ്ങള്‍, ആരാധനാഗാനങ്ങള്‍, പ്രബോധന ഗീതങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഏകദേശം 500 ഗാനങ്ങള്‍ രചിച്ചു. സംഗീത പരിശീലനത്തിന് ആവശ്യമായ ഒരു ടീമുമായി ഇടവകകള്‍ തോറും നടന്ന് ഗാന പരിശീലനം നല്‍കുവാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സംഗീതബോധിനി എന്ന പേരില്‍ ക്രിസ്തീയ കീര്‍ത്തനങ്ങളുടെ ഒരു സമാഹാരം പുസ്തക രൂപത്തില്‍ പുറത്തിറക്കി. ആരാധനക്രമ സംഗീതത്തില്‍ ഭക്തിയും അച്ചടക്കവും ശ്രുതിശുദ്ധിയും വേണമെന്ന് അദ്ദേഹം നിഷ്‌ക്കര്‍ഷിക്കുമായിരുന്നു. നടയ്ക്കലച്ചന്റെ ജന്മശതാബ്ദി വേളയില്‍ അഭിവന്ദ്യ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവ് പറഞ്ഞു: ”ഇന്ന് നമ്മുടെ ആരാധനക്രമ സംഗീതത്തില്‍ വന്നു ചേരുന്ന ചില അപചയങ്ങള്‍ കാണുമ്പോള്‍ ഞങ്ങളുടെ മരിച്ചുപോയ നടയ്ക്കലച്ചന്‍ ഒന്നു തിരിച്ചു വന്നിരുന്നെങ്കില്‍ എന്ന് കൊതിച്ചുപോകുന്നു”.
ഉപസംഹാരം
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് മുമ്പു തന്നേ അദ്ധ്യയന മണ്ഡലം പ്രസ്ഥാനത്തിലൂടെ ദൈവശാസ്ത്ര പ്രബോധനങ്ങളില്‍ വേരൂന്നിയ ഒരു അല്‍മായ നേതൃനിരയെ വളര്‍ത്തിക്കൊണ്ടുവരുവാന്‍ അച്ചന്‍ അക്ഷീണം പരിശ്രമിച്ചു. അദ്ധാപക പരിശീലന പരിപാടികള്‍, സെമിനാറുകള്‍, ഗായകസംഘ പരിശീലനം, പഠന ക്ലാസ്സുകള്‍, വിശ്വാസ പരിശീലക രചനകള്‍ എന്നിങ്ങനെ സഭയുടെ കാതലായ മെഖലകളിലെല്ലാം വിയര്‍പ്പ് വിതച്ച് വിളവ് കൊയ്യാന്‍ എല്ലാം മറന്നോടിയ ആ സഭാ സ്‌നേഹി 2000 ജൂലൈ 16-ന് സ്വര്‍ഗ്ഗ രഥമേറി. ”എന്റെ ഓട്ടം” എന്നാണ് അച്ചന്റെ ആത്മകഥയുടെ പേര്. ഓരോ വര്‍ഷവും കെസിബിസി കേരളത്തില്‍ മൂന്ന് വ്യക്തിസഭകളിലെയും മികച്ച മതാദ്ധ്യാപകരെ കണ്ടെത്തി അവര്‍ക്ക് ഫാ. മാത്യു നടയ്ക്കല്‍ പുരസ്‌കാരം നല്‍കുമ്പോള്‍ സഭാ മാതാവ് മോഹിക്കുന്നു; ‘ഇനിയും ഇതുപോലെ ധാരാളം വൈദികര്‍ പിറന്നിരുന്നെങ്കില്‍’.