ശ്രീലങ്കയിലുണ്ടായ സ്ഫോടന പരമ്പരകളുടെ പശ്ചാത്തലത്തിൽ 60ലേറെ മലയാളികൾ നിരീക്ഷണത്തിലെന്ന് റിപ്പോർട്ട്. തമിഴ്നാട് കേന്ദ്രീകരിച്ചുള്ള തൗഹീത്ത് ജമാഅത്ത് എന്ന സംഘടനയുമായി ബന്ധമുള്ള 60 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് കേരള പോലീസിനെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്.<br> <br> നാഷണൽ തൗഹീത്ത് ജമാഅത്ത് (എൻജെടി) എന്ന സംഘടനയാണ് ലങ്കൻ സ്ഫോടനങ്ങൾക്ക് പിന്നിലെന്ന് നേരത്തെ വ്യക്തമായിരുന്നു. ഇതിന്റെ തമിഴ്നാട് ഘടകവുമായി ബന്ധപ്പെട്ട് നിൽക്കുന്ന മലയാളികളാണ് നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ രണ്ട് വർഷമായി ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമാണ് തൗഹീത് ജമാഅത്ത് എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. <br> <br> ഐഎസ് സ്ഫോടനത്തിന്റെ ഉത്തരവാദിത്തമേറ്റെടുക്കുന്നുവെന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ അറബിക്, ഇംഗ്ലീഷ് എന്നീ ഭാഷകൾക്ക് പുറമേ മലയാളം, തമിഴ് ഉൾപ്പെടെയുള്ള ചില പ്രാദേശിക ഭാഷകളിലും ചിത്രീകരിച്ചിരുന്നു. തമിഴ്, മലയാളി യുവാക്കളിൽ സ്വാധീനം ചെലുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഐഎസ് ഇത്തരത്തിൽ പ്രാദേശിക ഭാഷകളിലും വീഡിയോ ചിത്രീകരിച്ചതെന്നാണ് പോലീസ് നിഗമനം. <br> <br> വണ്ടിപ്പെരിയാർ, പെരുമ്പാവൂർ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ നിന്നുള്ള മലയാളികളാണ് നിരീക്ഷണത്തിലുള്ളതെന്ന് പോലീസ് കേന്ദ്രങ്ങൾ അറിയിച്ചതായും റിപ്പോർട്ടിലുണ്ട്. 2016ൽ തൗഹീത്ത് ജമാഅത്ത് സംഘടിപ്പിച്ച ക്യാമ്പുകളിൽ ഈ യുവാക്കൾ പങ്കെടുത്തിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണം കർശനമാക്കിയതെന്നും രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചു.
ശ്രീലങ്കൻ സ്ഫോടന പരമ്പര 60 മലയാളികൾ നിരീക്ഷണത്തിൽ
