റവ.ഫാ. ജോസ് കൊച്ചുപറമ്പിൽ

ശോയുടെ ഉയിർപ്പ് ആരാധനക്രമവത്സരത്തിന്റെ കേന്ദ്രബിന്ദുവാണ്‌. ഇതു തിരുനാളുകളുടെ തിരുനാളാണ്. കാരണം, ഈശോയുടെ ഉയിർപ്പാണ് ക്രിസ്തീയവിശ്വാസത്തിന്റെ ആണിക്കല്ല്. ആദിമസഭയിൽ ‘സുവിശേഷം’ എന്നു പറഞ്ഞാൽ അർത്ഥമാക്കിയിരുന്നത് ഈശോ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റു, അവൻ ജീവിക്കുന്നു, മനസാന്തരപ്പെട്ടു വിശ്വസിച്ചു മാമ്മോദീസ സ്വീകരിക്കുന്നവർ അവന്റെ ജീവനിലും ഉയിർപ്പിലും രക്ഷയിലും പങ്കുചേരും എന്ന സന്ദേശമായിരുന്നു.
അതുകൊണ്ട് ഉയിർപ്പുതിരുനാളും തുടർന്നുള്ള ആഴ്ചയും അതിവിശിഷ്ട ദിനങ്ങളായി ആചരിച്ചുപോന്നു.


റവ.ഫാ. ജോസ് കൊച്ചുപറമ്പിൽ

ഉയിർപ്പുതിരുനാളിൽ മാമ്മോദീസാ സ്വീകരിച്ചവരെ ക്രിസ്തീയ രഹസ്യങ്ങളിലേക്കു ആനയിക്കുന്ന “മിസ്റ്റേഗോജിക്കൽ കാറ്റക്കേസിസ്” നടന്നിരുന്നത് ഈ ആഴ്ചയായിരുന്നു. പുതുതായി മാമ്മോദീസാ സ്വീകരിച്ചവർ വെള്ള വസ്ത്രം ധരിച്ചു ഉയിർപ്പിന്റെ ആഴ്ച ദേവാലയത്തിൽ വന്നിരുന്നു. അതിൽനിന്നായിരിക്കണം ഈ ആഴ്ചയെ Bright Sunday – പ്രദീപ്തവാരം- എന്നു ബൈസന്റൈൻ പാരമ്പര്യവും, ‘ഹെവോറേ’ – ശുഭ്ര-ദിനങ്ങളായി പാശ്ചാത്യ സുറിയാനി പാരമ്പര്യവും വിളിക്കുന്നത്‌.

ലാറ്റിൻ പാരമ്പര്യത്തിൽ ഇവ ഈസ്റ്റർ തിങ്കൾ, ഈസ്റ്റർ ചൊവ്വ,.. എന്നിങ്ങനെയാണ് അറിയപ്പെടുന്നത്. ഈ ആഴ്ചയുടെ എട്ടാമിടംവരെ പ്രഭാത നമസ്കാരത്തിൽ അവർ “Te Deum” ഗീതം പാടുകയും കുർബാനയിൽ Gloria ആലപിക്കുകയും ചെയ്യുന്നു.
ഗ്രീക്ക് പാരമ്പര്യത്തിൽ ഈ എട്ടു ദിവസങ്ങളിലും ഈസ്റ്റർ ഗീതങ്ങൾ Octoechos – എട്ടു ഈണങ്ങളിൽ ആലപിക്കുന്ന പതിവുണ്ട്. ഈ ആഴ്ച നമസ്കാരങ്ങൾ ചൊല്ലുകയല്ല, പാടുകയാണത്രെ ചെയ്യുന്നത്! ഈ ആഴ്ച (പെന്തക്കുസ്താവരെ) നോമ്പും ഉപവാസവും ഇല്ല. മദ്ബഹായുടെ പരിശുദ്ധ കവാടം (Holy Doors of Iconostasis) ഈ ആഴ്ചമുഴുവനും തുറന്നിടും. ഈസ്റ്റർ ജാഗരണത്തിൽ വാഴ്ത്തിയ ഉത്ഥിതനീശോയെ സൂചിപ്പിക്കുന്ന പുളിച്ച അപ്പം (Artos) പ്രത്യേക വണക്കത്തിനായി ദേവാലയത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു.

നമ്മുടെ പൌരസ്ത്യ സുറിയാനി പാരമ്പര്യത്തിലാകട്ടെ ഉയിർപ്പു ഒരാഴ്ചയല്ല, ഏഴു ആഴ്ചകൾ ചേർന്ന ഒരു ആരാധനക്രമകാലഘട്ടമാ ണ്. ഉയിർപ്പിന്റെ ആദ്യ വെള്ളി രക്തസാക്ഷികളുടെ – സകല വിശുദ്ധരുടെയും – ഓർമ്മയാണ്. ഇന്നേദിവസം നോമ്പും ഉപവാസവുമില്ല (ഉറവിടത്തിൽ ഉയിർപ്പുകാലം മുഴുവനും).

ക്യംതാക്കാലം അഥവാ ഉയിർപ്പുകാലം ഉയിർപ്പിന്റെ, എഴുന്നേല്പിന്റെ കാലമാണ്.

ക്യംതാ (Qyamta) എന്നാൽ ഉയിർപ്പ്, എഴുന്നേല്പ് എന്നൊക്കെയാണല്ലോ അർഥം. കർത്താവു സത്യമായും “ഉയിർത്തെഴുന്നേറ്റു” എന്നു പറയുമ്പോൾ ക്യംതായുടെ അർഥം മുഴുവനും പ്രകാശിതമാണ്.

നോമ്പുകാലം മുട്ടുകുത്തലിന്റെയും കുമ്പിടലിന്റെയും കാലമാണെങ്കിൽ ഉയിർപ്പുകാലം എഴുന്നേല്പിന്റെ, കാലമാണ്, പശ്ചാത്താപത്തിന്റെ കാലമല്ല. അതുകൊണ്ടാണ് ഈസ്റ്റർ മുതൽ പെന്തക്കുസ്താ വരെയുള്ള ഞായറാഴ്കകളിൽ മുട്ടുകുത്തുന്നതും, ഉപവസിക്കുന്നതും നിഖ്യാ സൂനഹദോസ് (325, can 20) വിലക്കിയത്. ഈ ചൈതന്യമുൾക്കൊണ്ടാണ് പൌരസ്ത്യസഭകൾ ഞായറാഴ്ച കുർബാനയിൽ മുട്ടുകുത്താത്തത്. (എന്നാൽ മധ്യയുഗങ്ങളിൽ പാശ്ചാത്യസഭയിൽ ഉണ്ടായ ദിവ്യകാരുണ്യ വിശ്വാസപ്രതിസന്ധിയെത്തുടർന്ന് കുർബാനയിൽ തിരുവോസ്തിയും കാസയും ഉയർത്തുന്നതും അതോടനുബന്ധിച്ച ആരാധനയും ആരംഭിച്ചപ്പോഴാണ് മുട്ടുകുത്തൽ ആരംഭിച്ചത്: അവിടെ മുട്ടുകുത്തലിന്റെ penitential അർഥം മാറി, ആരാധന എന്നതായി).
എന്നാൽ നമ്മുടെ പാരമ്പര്യമനുസരിച്ചു ഉയിർപ്പുകാലത്തിന്റെ ചൈതന്യം തുടരാൻ ഈ കാലമത്രയും കുർബാനയിൽ നിന്നുകൊണ്ട് സംബന്ധിക്കാൻ വിശ്വാസികളെ പ്രോത്സാഹിപ്പിക്കാവുന്നതാണ് (രോഗികൾക്കും മറ്റു ബുദ്ധിമുട്ടുള്ളവർക്കും ഇരിക്കാവുന്നതാണല്ലോ). അവർ നല്ല പ്രതികരണമാണ് നൽകുന്നതും. കഴിഞ്ഞ മൂന്നുനാലു വർഷമായി ഇതു ഞാൻ ഇടവകയിൽ ചെയ്തുവരുന്നു.

ഉത്ഥിതനായ ഈശോ നമ്മെയെല്ലാം അനുഗ്രഹിക്കട്ടെ!