കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവും പരിഹാസവുമായി കേന്ദ്രമന്ത്രി പീയുഷ് ഗോയൽ. അമേഠിയിൽ സ്മൃതി ഇറാനിയാണ് എതിരാളിയെന്നറിഞ്ഞപ്പോഴാണ് പരാജയ ഭീതിമൂലം രാഹുൽ വയനാട്ടിലേക്ക് ഓടിയതെന്ന് ഗോയൽ പരിഹസിച്ചു. വയനാട്ടിലും ഫലം മറിച്ചാവില്ല. അവിടെയും രാഹുൽ പരാജയപ്പെടും-രാഹുൽ പറഞ്ഞു.
അങ്ങനെ നിൽക്കുന്നിടത്തെല്ലാം തോൽക്കുന്ന രാഹുലിന് അടുത്ത തെരഞ്ഞെടുപ്പിൽ അയൽരാജ്യത്തു നിന്ന് ജനവിധി തേടേണ്ടി വരുമെന്നും ഗോയൽ പരിഹസിച്ചു. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നടത്തിയ വിമർശനങ്ങളെയും ഗോയൽ തള്ളിയിരുന്നു.
നരേന്ദ്ര മോദി കഴിവുകെട്ട പ്രധാനമന്ത്രിയാണെന്ന പ്രിയങ്കയുടെ വിമർശനത്തിനായിരുന്നു ഗോയലിന്റെ മറുപടി. പ്രധാനമന്ത്രിയുടെ ധീരനേതൃത്വമാണ് ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ച നിരവധി ഭീകരരെയും ദേശവിരുദ്ധ ശക്തികളെയും തുരത്താൻ സഹായകമായതെന്നായിരുന്നു ഗോയലിന്റെ വാദം.
ബാലാകോട്ട് അടക്കം ഉദാഹരണമായി ചൂണ്ടിക്കാട്ടിയിരുന്നു ഗോയലിന്റെ വാക്കുകൾ. ഇതൊക്കെക്കൊണ്ട് തന്നെ ഇന്ന് പാക്കിസ്ഥാൻ ഇന്ത്യയെ ഭയക്കുന്നുണ്ടെന്നു മറ്റ് ലോകരാജ്യങ്ങൾ ഇന്ത്യയ്ക്ക് ഒപ്പവുമാണെന്നും ഗോയൽ കൂട്ടിച്ചേർത്തിരുന്നു.