Darsanam Homilies
പീഡാനുഭവ വെളളി ഏപ്രിൽ 19, 2019
പ്രസംഗം-1
1. ഇന്ത്യൻ രാഷ്ട്രീയത്തെ സംബന്ധിച്ച് വളരെയേറെ പ്രധാനപ്പെട്ട ദിനങ്ങളിലൂടെയാണ് കടന്നു പോകുന്നത്. രാജ്യമൊട്ടാകെ സ്ഥാനാർത്ഥികൾ ജനവിധി തേടുന്നു.
തെരഞ്ഞെടുപ്പിന്റെ ചൂടും ചൂരും അറിഞ്ഞവന് അടങ്ങിയിരിക്കാനാവുമോ?
ഇത് ഇന്ത്യയെ മാത്രം ബാധിക്കുന്ന കാര്യമാണെങ്കിൽ ഏകദേശം 2000 വർഷങ്ങൾക്ക് മുൻപ് ലോകത്തെ മുഴുവൻ ബാധിക്കുന്ന ഒരു തെരഞ്ഞെടുപ്പ് നടന്നു. സ്ഥലം പീലാത്തോസിന്റെ അരമന.
നീതിമാനായ ഈശോയെ കൊല്ലുവാൻ ആഗ്രഹിക്കുന്ന പുരോഹിത പ്രമുഖർ, പക്ഷെ അവർക്കതിനധികാരമില്ല.
അധികാരമുള്ള പീലാത്തോസിനാകട്ടെ അവിടുത്തെ കൊല്ലണമെന്നുമില്ല.
ഈശോയെ രക്ഷിക്കണമെന്ന ആഗ്രഹത്തോടെ പീലാത്തോസ് ജനവിധി തേടി. വളരെ വിഫലമായ ഒരു ശ്രമം.
ജനത്തിന്റെ തെരഞ്ഞെടുപ്പ്.ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് 2 പേരാണ് നിഷ്കളങ്കനായ ഈശോയും, കറ്റവാളിയായ ബറാബാസും. ഈശോ ദൈവപുത്രനാണ്. നാം വിശ്വസിക്കുന്നതും സുവിശേഷങ്ങൾ നമ്മെ പഠിപ്പിക്കുന്നതും അതാണ്.
ആരാണ് ബറാബ്ബാസ്. ബറാബ്ബാസ് പാപിയും കൊള്ളക്കാരനുമായ ഒരുവൻ. ബർ എന്നാൽ പുത്രൻ എന്നാണ് അർത്ഥം. ആബ്ബാ എന്നാൽ പിതാവ് എന്നും. അപ്പോൾ ബറാബ്ബാസ് എന്ന പേരിന്റെ അർത്ഥം പിതാവിന്റെ പുത്രൻ.
പീലാത്തോസിന്റെ ഇടത് വശത്ത് ബറാബ്ബാസിനെ നിർത്തിയിരിക്കുന്നു. വലതു വശത്ത് ഈശോയെയും. പീലാത്തോസിന്റെ ചോദ്യം നിങ്ങൾക്ക് ആരെ വേണം?
ഇപ്പോൾ തെരഞ്ഞെടുപ്പ് നമുക്കാണ്. കുറ്റവാളിയായ മകനെ വേണോ? നിഷ്കളങ്ക പുത്രനായ ഈശോയെ വേണോ?
ലോകത്തിന്റെ മോഹങ്ങൾ വേണോ? ദൈവത്തിന്റെ സൗഭാഗ്യങ്ങൾ വേണോ?
പാപത്തിന്റെ ശമ്പളമായ മരണം വേണോ?
പുണ്യത്തിന്റെ ഫലമായ നിത്യജീവനോ?
ഇത് എന്റെയും നിങ്ങളുടെയും തെരഞ്ഞെടുപ്പാണ് ലോകത്തെ വേണോ? ദൈവത്തെ വേണോ?
“അഗ്‌നിയും ജലവും അവിടുന്ന്‌നിന്‍െറ മുമ്പില്‍ വച്ചിരിക്കുന്നു;ഇഷ്‌ടമുള്ളത് എടുക്കാം. ജീവനും മരണവും മനുഷ്യന്‍െറ മുമ്പിലുണ്ട്; ഇഷ്‌ടമുള്ളത് അവനു ലഭിക്കും” (പ്രഭാ 15,16-17).
2. പ്രിയമുള്ളവരേ, ലോകമെമ്പാടുമുള്ള ക്രൈസ്തവരും അക്രൈസ്തവരുമായ ലക്ഷക്കണക്കിന് ആളുകൾ കർത്താവിന്റെ കുരിശിന്റെ വഴിയിലൂടെ കടന്ന് പോകുന്ന അവസ്മരണീയമായ ദിനമാണിന്ന്; ദുഃഖവെള്ളി. ഒരു ഭാഗത്തു നിന്നു ചിന്തിക്കുമ്പോൾ മനുഷ്യൻ ദൈവത്തെ കുരിശിലേറ്റിയ, ദൈവം മരിച്ച, അല്ല മരണത്തെ കീഴടക്കിയ ദിവസം. ഈ നല്ല ദിനത്തിന്റെ ആശംസകൾ നേരുന്നു.
ദു:ഖവെള്ളി എങ്ങനെ നല്ലവെള്ളിയാകും?
ഇംഗ്ലീഷ്കാരന് ഗുഡ് ഫ്രൈഡേ, തമിഴന് നല്ല വെള്ളി, ഹിന്ദിക്കാരന് പവിത്ര ശുക്രവാർ. എന്നിട്ട് നമുക്ക് മാത്രമെന്തേ ദുഃഖവെള്ളി?
– സ്ലീവായിലൂടെ ദൈവസ്നേഹം വെളിപ്പടുത്തപ്പെട്ട ദിനം
– പീഡാനുഭവത്തിലും പീഡകർക്കു വേണ്ടി പ്രാർത്ഥിച്ച ദിനം
– മരണം ആസന്നമായ അവസരത്തിലും സ്വന്തം അമ്മയെ ഈ ലോകത്തിനു മുഴുവനും അമ്മയായി നൽകിയ ദിനം
– കള്ളന്മാരിലൊരുവൻ പറുദീസ നേടിയ ദിനം
– വിജാതീയനായ ശതാധിപൻ വിശ്വാസം പ്രഖ്യാപിച്ച ദിനം
മാനവരാശിക്ക് ദു:ഖവെള്ളി നല്കുകയല്ല, നല്ല വെള്ളി സമ്മാനിക്കുക എന്നതായിരുന്നു ദൈവിക പദ്ധതി.
ഹൃദയശൂന്യർ ദുഃഖവെള്ളി തീർത്തപ്പോൾ അവൻ എല്ലാവർക്കുമായി നല്ല വെള്ളി സമ്മാനിച്ചു.
മനുഷ്യപാപം ദു:ഖവെള്ളിക്കു ജന്മമേകി. ദൈവസ്നേഹം നല്ല വെള്ളിക്കും.
കണ്ടാലും! എത്ര വലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും. ലോകം നമ്മെഅറിയുന്നില്ല; കാരണം, അത് അവിടുത്തെ അറിഞ്ഞിട്ടില്ല (1 യോഹ. 3,1).
3. പീലാത്തോസിന്റെ ചോദ്യത്തിന് ജനക്കൂട്ടത്തിന്റെ മറുപടി എന്തായിരുന്നു?
ബറാബ്ബാസിനെ വേണം.
ക്രിസ്തീയ സുവിശേഷത്തിന്റെ സാരസംഗ്രഹം നമുക്ക് ഇവിടെ ദർശിക്കാം.
ബറാബ്ബാസ് നിൽക്കുന്നത് ലോകത്തിലെ എല്ലാ പാപികളുടെയും പ്രതിനിധിയായിട്ടാണ്.
രക്ഷപ്പെടുത്തപ്പെടാനുള്ള പിതാവിന്റെ പുത്രന്മാരുടെ കണ്ണിയിൽ ആദ്യം നിൽക്കുന്നത് ബറാബ്ബാസ്. അവന്റ പുറകിലായി എല്ലാ പാപികളും.
അവരെ രക്ഷിക്കാൻ പിതാവയച്ച സ്വന്തം പുത്രൻ ഈശോ. പിതാവിന്റെ പാപികളായ എല്ലാ പുത്രന്മാരെയും രക്ഷിക്കാൻ
പിതാവിന്റെ സ്വന്തം ഏകജാതനായ ഈശോ ബലിയായ് തീരുന്നു. പാപപങ്കിലമായ മനുഷ്യരാശിക്കു വേണ്ടി ഈശോ പാപപരിഹാര ബലിയായി മാറി, പിതാവിന്റെ മക്കളെ രക്ഷിച്ചു.
എന്തെന്നാല്‍, അവനില് വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന് പ്രാപിക്കുന്നതിനുവേണ്ടി, തന്‍െറ ഏകജാതനെ നല്കാന് തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു (യോഹ. 3,16).
4. പിതാവിനോടുള്ള ഈശോയുടെ ബന്ധം ഗത്സമനിയിലെ പ്രാർത്ഥനയിൽ ദ്യശ്യമാണ്.”അവൻപറഞ്ഞു: ആബ്ബാ, പിതാവേ, എല്ലാം അങ്ങേക്കു സാധ്യമാണ്. ഈ പാനപാത്രം എന്നില് നിന്നു മാറ്റിത്തരണമേ! എന്നാൽ എക്റെ ഹിതമല്ല അങ്ങയുടെ ഹിതം മാത്രം ” ( മർക്കോ. 14 ,36).”അവൻ തീവ്രവേദനയില് മുഴുകി കൂടുതല് തീക്ഷ്ണമായി പ്രാർത്ഥിച്ചു. അവന്റ വിയർപ്പു രക്തത്തുള്ളികൾ പോലെ നിലത്തുവീണു” (ലൂക്കാ 22 ,44).
എന്താണ് ഈശോയുടെ തീവ്രവേദന? എന്തുകൊണ്ടാണ് ഈശോയുടെ വിയർപ്പുതുള്ളികൾ രക്തതുള്ളികളായി മാറിയത്? തീർച്ചയായും ഈശോയുടെ തീവ്രവേദന തന്നെയാണ് വിയർപ്പുതുള്ളികൾ രക്തതുള്ളികളായതിനു കാരണം. സാധാരണഗതിയിൽ ചിന്തിച്ചാൽ പിറ്റെദിവസം അവൻ കടന്നുപോകാനിരിക്കുന്ന പാടുപീഡകളെ ഓർത്തിട്ടാണ് ഈ തീവ്രവേദന എന്ന് തോന്നാം.
എന്നാൽ അതു കൂടുതല് വ്യക്തമാകേണ്ടതുണ്ട്.
അനേകം പാപികളുടെ സ്ഥാനത്ത് ഈശോ തന്നെതന്നെ കാണുന്നു. ഈശോ കുരിശിൽ മരിക്കാൻ പോകുന്നത് പാപികളായ എല്ലാ മനുഷ്യർക്കും വേണ്ടിയാണ്. ദൈവത്തോടുള്ള ബന്ധം നഷ്ടപ്പെടുന്ന ഒരു പാപി കടന്നുപോകുന്ന അനുഭവം കുരിശില് കിടക്കുമ്പോൾ താൻ അനുഭവിക്കും. ഈശോയുടെ കാര്യത്തിൽ അവൻ എല്ലാ പാപികളെയും രക്ഷിക്കാനായിട്ടാണ് കുരിശില് കിടക്കുന്നത്, പാപിയെപ്പോലെ മരിക്കുന്നത്. പാപിക്കു ദൈവവുമായി ബന്ധമില്ല. പാപിയുടെ നിലവിളിയാണ് ദൈവമേ എന്നുള്ളത്. പാപിക്ക് പിതാവേ എന്ന് വിളിക്കാന് പറ്റില്ല, മകനേ പറ്റൂ. തന്റെ ജീവിതത്തിലുടനീളം ഈശോ പിതാവിനെ ആബ്ബാ പിതാവേ എന്നാണ് വിളിച്ചിരുന്നത്. ഇതാ ഒരു നിമിഷത്തേയ്ക്ക് പിതാവുമായുള്ള തന്റെ ബന്ധം മുറിയാൻ പോകുന്നു.
“ഒമ്പതാം മണിക്കൂറായപ്പോൾ ഈശോ ഉച്ചത്തിൽ നിലവിളിച്ചു: എലോയ്, എലോയ്, ലാമാ സബക്ക്ത്താനി? അതായത്, എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ട്? (മര്ക്കോ.15 , 34).
ആ വേദന ഈശോയുടെ ചങ്കില് വരുമ്പോള് അവന്റെ വിയർപ്പുതുള്ളികൾ രക്തുള്ളികളാകുന്നു. പാപിയല്ലാതിരുന്നിട്ടും പാപിയെപ്പോലെ കുരിശിൽ കിടക്കേണ്ടി വരുന്നവൻ.
ഒരു നിമിഷ നേരത്തേക്ക് ഈശോ മറ്റുള്ളവരുടെ പാപം ഏറ്റെടുക്കുന്നു, പാപിയെപ്പോലെ കുരിശിൽ കിടക്കുന്നു.
പിതാവുമായുള്ള ബന്ധം മുറിയുന്നു.
5. കുരിശിൽ മരിച്ചവരുടെ മൃതശരീരം ബെൻ ഹിന്നോൻ താഴ് വരയിൽ എറിഞ്ഞു കളയുക എന്നതാണ് യഹൂദ രീതി.എന്നാൽ പിതാവിന്റെ പദ്ധതി പ്രകാരം അരമത്തിയാക്കാരൻ ജോസഫിനെ അവിടുന്ന് ഒരുക്കി നിർത്തി.
“യഹൂദരോടുള്ള ഭയം നിമിത്തം യേശുവിന്‍െറ രഹസ്യശിഷ്യനായിക്കഴിഞ്ഞിരുന്ന അരിമത്തിയാക്കാരന് ജോസഫ് യേശുവിന്‍െറ ശരീരം എടുത്തു മാറ്റാന് പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നല്കി. അവന് വന്ന് ശരീരം എടുത്തു മാറ്റി” (യോഹ.19,38).
മൃതശരീരം സംസ്ക്കരിക്കുന്നതിന് മുമ്പ് വലിയ കച്ച കൊണ്ട് പാദം മുതൽ നെഞ്ച് വരെയും ചെറിയ തുവാല കൊണ്ട് തല മുതൽ നെഞ്ചു വരെയും പൊതിയാറുണ്ട്. (“കച്ച അവിടെ കിടക്കുന്നതും തലയില് കെട്ടിയിരുന്നതൂവാല കച്ചയോടുകൂടെയല്ലാതെ തനിച്ച് ഒരിടത്തു ചുരുട്ടി വച്ചിരിക്കുന്നതും അവന് കണ്ടു” യോഹ. 20,7). ഒപ്പം സുഗന്ധദ്രവ്യങ്ങളും പൂശുന്ന പതിവുണ്ട്. ബഥാനിയായിലെ തൈലാഭിഷേക സമയത്ത് ഈശോയുടെ വാക്കുകൾ നാം ഇവിടെ ഓർക്കണം. “ഈശോ പറഞ്ഞു: അവളെ തടയേണ്ടാ. എന്‍െറ ശവസംസ്കാരദിനത്തിനായി ഇതു ചെയ്തുവെന്ന് അവള് കരുതിക്കൊള്ളട്ടെ” (യോഹ. 12, 7).
ഈശോയുടെ രഹസ്യശിഷ്യനായ ജോസഫ് ധനികനായിരുന്നു. “അവന് ഒരു അതിക്രമവും ചെയ്തില്ല… എന്നിട്ടും…ധനികരുടെയും ഇടയില് അവന് സംസ്കരിക്കപ്പെട്ടു” (ഏശയ്യാ 53,9).തനിക്കു വേണ്ടി തന്നെ തന്റെ പൂന്തോട്ടത്തിൽ ഒരു പുതിയ കല്ലറ പണിതിട്ടിരുന്നു. ആ കല്ലറയിൽ ആണ് ഈശോയെ സംസ്ക്കരിച്ചത്. “ജോസഫ് ശരീരമെടുത്ത് ശുചിയായ ഒരു തുണിയില്‍ പൊതിഞ്ഞ്,
പാറയില്‍വെട്ടിയുണ്ടാക്കിയ തന്‍െറ പുതിയ കല്ലറയില്‍ സംസ്‌കരിച്ചു”(മത്തായി 27, 59-60).
6. ഈശോയുടെ മരണത്തിന്റെ യഥാർത്ഥ്യം എന്തായിരുന്നു?
“അവനു ക്ഷതമേല്ക്കണമെന്നത് കര്ത്താവിന്‍െറ ഹിതമായിരുന്നു.
അവിടുന്നാണ് അവനെ ക്ലേശങ്ങള്ക്കു വിട്ടുകൊടുത്തത്. പാപപരിഹാരബലിയായി തന്നെത്തന്നെ അര്പ്പിക്കുമ്പോള് അവന് തന്‍െറ സന്തതിപരമ്പരയെ കാണുകയും ദീര്ഘായുസ്സു പ്രാപിക്കുകയും ചെയ്യും; കര്ത്താവിന്‍െറ ഹിതം അവനിലൂടെ നിറവേറുകയും ചെയ്യും”(ഏശയ്യാ 53 ,9-10). “എന്തെന്നാല്, അവനില് വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന് പ്രാപിക്കുന്നതിനുവേണ്ടി, തന്‍െറ ഏകജാതനെ നല്കാന് തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു” (യോഹ.3, 16).
നൂറ്റാണ്ടുകൾക്ക് മുമ്പേ തിരുവെഴുത്തിൽ, പ്രവാചകന്മാരിൽ, സങ്കീർത്തനങ്ങളിൽ എഴുതപ്പെട്ടത് പൂർത്തീകരിക്കപ്പെടുന്നു. തന്റെ മരണത്തിന്റെ തീയതി, കാലം, സമയം, സ്ഥലം, സാഹചര്യം എല്ലാം തീരുമാനിച്ചത് അവിടുന്ന് തന്നെയാണ്. അത് ദൈവം ഒരുക്കിയ പദ്ധതിയാണ്. എന്റെ ജീവിതത്തിനും ഒരു ദൈവീക പസതിയുണ്ട്, അവിടുത്തേയ്ക്ക് മാത്രം അറിയാവുന്ന പദ്ധതി, എന്റെ ക്ഷേമത്തിനായുള്ള പദ്ധതി.
സ്‌നേഹമുള്ളവരേ,
നമുക്കുവേണ്ടിയുള്ള ദൈവത്തിന്റെ തെരഞ്ഞെടുപ്പാണ് തന്റെ ഏകജാതന്‍. ആ ഏകജാതനുവേണ്ടിയുള്ള എന്റെ തെരഞ്ഞെടുപ്പെന്താണ്?
അലങ്കരിച്ച രൂപക്കൂടുകളും, മിന്നിത്തെളിയുന്ന ലൈറ്റ് പിടിപ്പിച്ച രൂപങ്ങളും വീട്ടിലുള്ളതുകൊണ്ട് നാം ക്രിസ്ത്യാനികളാകില്ല. ക്ഷമിക്കാന്‍ പഠിക്കണം, സഹിക്കാന്‍ പഠിക്കണം, മറ്റുള്ളവര്‍ക്കുവേണ്ടി ത്യാഗം ഏറ്റെടുക്കാന്‍ പഠിക്കണം,കുടുംബത്തില്‍ സ്വാര്‍ത്ഥതയില്ലാതെ പരസ്പരം സ്‌നേഹിക്കാന്‍ പഠിക്കണം. അതാണ് ഈശോയ്ക്കു വേണ്ടിയുള്ള എന്റെ തെരഞ്ഞെടുപ്പ്. അവന്റെ കുരിശിന്റെ വഴിയെ ചരിക്കാനുള്ള എന്റെ തെരഞ്ഞെടുപ്പാണ് എന്റെ ജീവിതത്തിന്റെ അനുഗ്രഹം.
പീഡാനുഭവവെള്ളി ആശംസകൾ
ജെസ്റ്റിനച്ചന്‍