മല്‍പാന്‍ ഡോ. മാത്യു വെള്ളാനിക്കല്‍

വി. യോഹന്നാന്‍ എഴുതിയ സുവിശേഷം-16
(യോഹ 11,1-57)
യോഹന്നാന്റെ സുവിശേഷം പതിനൊന്നും പന്ത്രണ്ടും അദ്ധ്യായങ്ങളില്‍ ഈശോയുടെ മഹത്ത്വീകരണത്തിനൊരുക്കമായി നടന്ന സംഭവങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പതിനൊന്നാം അദ്ധ്യായത്തില്‍ ലാസറിനെ ഉയിര്‍പ്പിക്കുന്ന അത്ഭുതവും (11,1-44) അതേത്തുടര്‍ന്ന് വളരെപ്പേര്‍ ഈശോയില്‍ വിശ്വസിച്ചതിന്റെ പശ്ചാത്തലത്തില്‍ സാന്‍ഹെദ്രീന്‍ സംഘം ഒരുമിച്ചുകൂടി ഈശോയെ വധിക്കാന്‍ തീരുമാനമെടുക്കുന്നതും വിവരിച്ചിരിക്കുന്നു (11,45-53). മനുഷ്യര്‍ക്കു ജീവനും പുനരുത്ഥാനവും നല്കുന്നതിന് ഈശോ ജീവന്‍ വെടിയേണ്ടി വരുന്നു എന്ന് ഇതു സൂചിപ്പിക്കുന്നു.

11,1-44 ലാസറിനെ ഉയിര്‍പ്പിക്കുന്ന അത്ഭുതം

അത്ഭുതത്തെക്കുറിച്ച് രണ്ടു വാക്യങ്ങള്‍മാത്രം ഉള്‍ക്കൊള്ളുന്ന വളരെ ചുരുങ്ങിയ വിവരണമാണുള്ളത് (11,43-44). അത് എന്തിന്റെ അടയാളമാണെന്നതിന്റെ വിശദീകരണമാണ് ബാക്കി ഭാഗം മുഴുവനിലുമുള്ളത്.

11,1-7 ലാസറിന്റെ രോഗവിവരം അറിയിക്കുന്നു:

ലാസര്‍ രോഗിയാണെന്ന വിവരം ഈശോയെ അറിയിക്കുന്ന സഹോദരിമാര്‍ ”അങ്ങു സ്‌നേഹിക്കുന്നവന്‍ രോഗിയായിരിക്കുന്നു” എന്നാണു പറഞ്ഞുവിട്ടത് (11,3). ദൈവം സ്‌നേഹിക്കുന്ന ഓരോ വിശ്വാസിയെയും ലാസര്‍ പ്രതിനിധീകരിക്കുന്നു. ലാസറിനെ ജീവനിലേക്കു കൊണ്ടുവരുന്ന ഈ അത്ഭുതം തന്നില്‍ വിശ്വസിക്കുന്ന ഓരോരുത്തര്‍ക്കും അവിടുന്നു ജീവന്‍ നല്കുന്നു എന്നതിന്റെ അടയാളമാണ്. രണ്ടാമതായി, ലാസറിന്റെ രോഗം ”ദൈവത്തിന്റെ മഹത്ത്വത്തിനും അതുവഴി ദൈവപുത്രന്‍ മഹത്ത്വം പ്രാപിക്കുന്നതിനും വേണ്ടിയുള്ളതാണ്” (11,4) എന്ന് ഈശോ പറയുന്നുണ്ട്. ലാസറിനെ ഉയിര്‍പ്പിച്ച സംഭവമാണ് ഈശോയുടെ മരണത്തിനു പെട്ടെന്നു വഴിതെളിച്ചത്. ഈശോയുടെ മരണോത്ഥാനത്തിലൂടെയാണല്ലോ ഈശോ മഹത്ത്വീകരിക്കപ്പെട്ടതും അതുവഴി ദൈവം മഹത്ത്വപ്പെട്ടതും.


മല്‍പാന്‍ ഡോ. മാത്യു വെള്ളാനിക്കല്‍

11,8-16 ശിഷ്യന്മാരുടെ പ്രതികരണം:

ബഥാനിയായിലെത്താന്‍ യൂദയായിലേക്കു പോകാന്‍ ശിഷ്യന്മാരെ ക്ഷണിച്ചപ്പോള്‍ അവര്‍ യഹൂദരെ ഭയപ്പെട്ട് പിന്മാറാനും ഈശോയെ പിന്തിരിപ്പിക്കാനും ശ്രമിക്കുന്നു (11,8). അപ്പോള്‍ ‘പകല്‍’, ‘രാത്രി’ എന്നീ പ്രതീകങ്ങള്‍ ഉപയോഗിച്ച്, ദൈവഹിതാനുസൃതം ജീവിക്കാന്‍ ഈശോ അവരെ പഠിപ്പിക്കുന്നു. ദൈവത്തിന്റെ പദ്ധതിക്കനുസൃതമായി നമുക്കു നിശ്ചയിക്കപ്പെട്ടിരിക്കുന്ന ജീവിതകാലഘട്ടത്തെയാണ് ‘പകല്‍’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ദൈവത്തിന്റെ പദ്ധതിയോടു ചേര്‍ന്നാണു ജീവിക്കുന്നതെങ്കില്‍ നാം പ്രകാശത്തിലാണു നടക്കുന്നത്; അവിടെ മരണഭയത്തിന് അടിസ്ഥാനമില്ല. ഈശോ ദൈവവചനമായിരുന്നു. ദൈവഹിതാനുസരണം ജീവിക്കുകയും ദൈവഹിതം മാനവരാശിക്ക് വെളിപ്പെടുത്തുകയും ചെയ്തവനെന്ന നിലയില്‍ ഈശോ ലോകത്തിന്റെ പ്രകാശമായിരുന്നു (9,4-5). തന്നെപ്പോലെയും തന്നോടൊപ്പവും ദൈവത്തിന്റെ വെളിപാടിന്റെ വെളിച്ചത്തില്‍ നടക്കാന്‍ ഈശോ ശിഷ്യരെ ക്ഷണിക്കുകയാണിവിടെ. ഈ ക്ഷണത്തിനു മറുപടിയായി തോമ്മാശ്ലീഹാ നല്കിയ ധീരമായ വിശ്വാസത്തിന്റെ പ്രത്യുത്തരമാണ്, ”അവനോടൊപ്പം മരിക്കാന്‍ നമുക്കും പോകാം” (11,16), എന്ന ശ്ലീഹായുടെ പ്രസ്താവന.

11,17-27 ഈശോ ലാസറിന്റെ കുടുംബത്തില്‍:

ലാസര്‍ മരിച്ച് സംസ്‌കരിക്കപ്പെട്ടതിന്റെ നാലാം ദിവസമാണ് ഈശോയും ശിഷ്യന്മാരും ബഥാനിയായില്‍ എത്തുന്നത് (11,17). ഒരാള്‍ മരിച്ചതിനുശേഷം മൂന്നു ദിവസങ്ങള്‍ കഴിഞ്ഞുമാത്രമേ ആത്മാവ് ശരീരത്തില്‍നിന്നും പൂര്‍ണമായി വേര്‍പെട്ടുപോവുകയുള്ളു എന്ന വിശ്വാസം യഹൂദരുടെയിടയിലുണ്ടായിരുന്നു. പീഡാനുഭവ പ്രവചനങ്ങളിലെല്ലാം ‘മൂന്നാം ദിവസം ഉയിര്‍ക്കും’ എന്നു പറയുന്നതിന്റെ കാരണം ഇതുതന്നെയാണ്.

ഈശോയും ശിഷ്യന്മാരും ബഥാനിയായില്‍ എത്തിയപ്പോള്‍ മര്‍ത്താ ചെന്ന് അവരെ സ്വീകരിച്ചു. ഈശോയെ കണ്ടപ്പോള്‍ മര്‍ത്തായും മറിയവും ഒരേയൊരു കാര്യമാണ് ഈശോയോടു പറഞ്ഞത്: ”കര്‍ത്താവേ, നീ ഇവിടെ ഉണ്ടായിരുന്നുവെങ്കില്‍ എന്റെ സഹോദരന്‍ മരിക്കുകയില്ലായിരുന്നു” (11,21.32). ഈശോ അവരെ ആശ്വസിപ്പിക്കാനുതകുന്ന സാന്ത്വനവാക്കുകള്‍ പറയുന്നു (11,23-27.33-34). അവസാനമായി, ലാസറിനെ ഉയിര്‍പ്പിച്ച് അവരുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റുന്നു.
മര്‍ത്തായുമായുള്ള സംഭാഷണത്തിലാണ് ഈ അത്ഭുതത്തിന്റെ അര്‍ത്ഥം ഈശോ വിശദീകരിക്കുന്നത്. ഈശോ പറയുന്നു: ”ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. അങ്ങനെ ജീവിക്കുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍ ഒരിക്കലും മരിക്കുകയില്ല” (11,25-26). ഈശോയില്‍ വിശ്വസിക്കുന്നവര്‍ക്കു ലഭിക്കുന്ന ജീവന്‍ ശാരീരിക മരണത്തെ അതിജീവിക്കുന്ന ഒന്നാണ്. മാത്രമല്ല, ആ ജീവന്‍ നിത്യം നിലനില്ക്കുന്നതുമാണ്; ഉയിര്‍പ്പിന്റേതായ മഹത്ത്വമാര്‍ന്ന ഒരു ജീവനുമാണ്.

11,28-44 ഈശോ ലാസറിനെ ഉയിര്‍പ്പിക്കുന്നു:

ലാസറിനെ ഉയിര്‍പ്പിക്കുന്നതിനുമുമ്പ് ഈശോ പിതാവിനു നന്ദി പറഞ്ഞുകൊണ്ടു പ്രാര്‍ത്ഥിക്കുന്നു. മൂന്നു പ്രത്യേകതകള്‍ ഈ പ്രാര്‍ത്ഥനയില്‍ കാണാം. 1. കൃതജ്ഞതാപ്രകാശനം, 2. തന്റെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുമെന്ന ഉറപ്പ്, 3. ദൈവത്തെ ലോകത്തിനു വെളിപ്പെടുത്തുന്ന പ്രാര്‍ത്ഥന. പ്രാര്‍ത്ഥനയുടെ ഏറ്റം മഹോന്നത രൂപമാണ് കൃതജ്ഞതാസ്‌തോത്രപ്രാര്‍ത്ഥന. ദൈവവുമായുള്ള ഐക്യം പ്രാര്‍ത്ഥനയുടെ ഫലദായകത്വത്തിന് അത്യന്താപേക്ഷിതമാണ്. ഇപ്രകാരം ദൈവൈക്യത്തില്‍ ജീവിക്കുന്നവരുടെ പ്രാര്‍ത്ഥന ദൈവത്തെ ലോകത്തിനു വെളിപ്പെടുത്തുകയും ചെയ്യും.

11,45-57: ഈശോയെ വധിക്കാന്‍ ആലോചനയും തീരുമാനവും:

ലാസറിനെ ഉയിര്‍പ്പിച്ച സംഭവം രണ്ടു വിധത്തിലുള്ള പ്രതികരണങ്ങളാണ് ഉളവാക്കിയത്: യഹൂദരുടെ ഭാഗത്തുനിന്നുമുണ്ടായ വിദ്വേഷത്തിന്റെ പ്രതികരണവും (11,46-57), ലാസറിന്റെ
സഹോദരിയായ മറിയത്തിന്റെ ഭാഗത്തുനിന്നുമുണ്ടായ സ്‌നേഹത്തിന്റെ പ്രതികരണവും (12,1-8). ഈ രണ്ടു പ്രതികരണങ്ങളും ഈശോയുടെ മരണത്തെക്കുറിച്ചുള്ള ബോധപൂര്‍വകമല്ലാത്ത പ്രവചനങ്ങളായിരുന്നു. ”ജനം മുഴുവന്‍ നശിക്കാതിരിക്കാന്‍ ഒരുവന്‍ മരിക്കണം” (11,50) എന്ന് കയ്യാഫാസ് പറഞ്ഞത്, പാപത്തിന്റെ ഫലമായി ദൈവത്തോടും പരസ്പരവുമുള്ള സ്‌നേഹവും കൂട്ടായ്മയും നഷ്ടപ്പെട്ട് ചിതറിക്കിടക്കുന്ന മനുഷ്യകുലത്തെ രക്ഷിച്ച് ഒന്നിപ്പിക്കാന്‍വേണ്ടി ഈശോ മരിക്കേണ്ടിയിരിക്കുന്നു എന്ന പ്രവചനമായിരുന്നു (11,51-52).

ചോദ്യങ്ങള്‍

1. ഈശോ ലാസറിനെ ഉയിര്‍പ്പിക്കുന്ന അത്ഭുതത്തിന്റെ അര്‍ത്ഥമെന്തെന്ന് വിശദീകരിക്കുക?

2. അത്ഭുതം വിവരിക്കുന്നതിനു മുമ്പുള്ള വാക്യങ്ങളില്‍ അത്ഭുതത്തിന്റെ അര്‍ത്ഥത്തിലേക്ക് വിരല്‍ചൂണ്ടുന്ന സൂചനകള്‍ ഏതെല്ലാം?

3. അത്ഭുതം പ്രവര്‍ത്തിക്കുന്നതിനുമുമ്പ് ഈശോ നടത്തിയ പ്രാര്‍ത്ഥന നമ്മെ എന്തെല്ലാം പഠിപ്പിക്കുന്നു?

4. ഈശോയെ വധിക്കാനെടുത്ത തീരുമാനം എപ്രകാരമാണ് അവിടുത്തെ രക്ഷാകര മരണത്തെ സൂചിപ്പിക്കുന്നത്?