ആര്‍ച്ചുബിഷപ്പ് ജോസഫ് പവ്വത്തില്‍

സാമൂഹ്യജീവിതം നാള്‍ക്കുനാള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണ്. അറിവു തേടിയുള്ള മനുഷ്യയാത്ര കാതങ്ങളേറെ പിന്നിടുന്തോറും വിവിധ വിഷയങ്ങളിലുള്ള അഭിപ്രായവൈവിധ്യവും ഏറിവരികയാണ്. ഒരു പൊതുസംവിധാനമെന്ന നിലയില്‍ പലപ്പോഴും അവസാനവാക്കു സര്‍ക്കാരിന്റേതാകാറുണ്ട്. അതിനാല്‍ത്തന്നെ സര്‍ക്കാരുകള്‍ സര്‍വ്വാധിപരെപ്പോലെ വര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. എതിര്‍സ്വരങ്ങളുടെമേല്‍ അധീശത്വം സ്ഥാപിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ വഴി സര്‍ക്കാരുകളുടെ മേധാവിത്തം എല്ലാ മേഖലകളിലും നിര്‍ണ്ണായകമാവുകയാണ്; സര്‍വ്വാധിപത്യം സാര്‍വത്രികമാവുകയാണ്.

St. Xavier’s College Ahmdbad vs State of Gujarat എന്ന 1970 -കളിലെ സുപ്രസിദ്ധമായ കേസില്‍ സുപ്രീം കോടതിയുടെ ഭൂരിപക്ഷ വിധിതീര്‍പ്പില്‍ ജസ്റ്റിസ് കെ. കെ. മാത്യു കുറിച്ചിട്ട വാക്കുകള്‍ ഈ പശ്ചാത്തലത്തില്‍ ശ്രദ്ധേയമാണ്: ‘When the modern state with its immense power embarks upon the mission of educating its children, the whole tendency is towards state monopoly’

ഇങ്ങനെ സര്‍വ അധികാരവും കൈയാളിയിരുന്ന ഒരു വ്യക്തിയായിരുന്നു റോമിലെ സീസര്‍ ചക്രവര്‍ത്തി. സീസറിനു നികുതി കൊടുക്കുന്നവരുടെ ഭൗതികകാര്യങ്ങളില്‍ മാത്രമല്ല ആത്മീയരംഗത്തുകൂടി ആധിപത്യം വേണമെന്ന നിഷ്‌ക്കര്‍ഷയാണു സീസര്‍ മുന്‍പോട്ടു വച്ചത്. സീസറിനെ എല്ലാവരും ആരാധിക്കണമെന്നു നിയമമുണ്ടായിരുന്നു. പക്ഷേ ക്രൈസ്തവര്‍ക്കതു സാധ്യമല്ലായിരുന്നു. അതുകൊണ്ടുതന്നെയാണു യഹൂദര്‍ ഈശോയെ പരീക്ഷിക്കാന്‍ നാണയം കാട്ടിയുള്ള ചോദ്യമുന്നയിച്ചതും. തന്നെ കുടുക്കിലാക്കാനുള്ള കപടനീക്കത്തിനു ബദലായി ഈശോ ശ്രദ്ധയോടെ നല്കിയ ‘സീസറിന്റേതു സീസറിനും ദൈവത്തിന്റേതു ദൈവത്തിനും’ (മത്താ. 22, 21) എന്ന മറുപടിയാകട്ടെ മത- രാഷ്ട്രബന്ധത്തെക്കുറിച്ചുള്ള ഏറ്റം സുന്ദരമായ നിര്‍വചനമായി കാലം ഇന്നും വായിച്ചെടുക്കുന്നു.

സീസറുമായുള്ള ബന്ധം ചരിത്രവഴികളിലൂടെ

ക്രൈസ്തവ ചരിത്രത്തിന്റെ ആദ്യനാളുകള്‍ റോമാ സാമ്രാജ്യത്തില്‍ സീസറിന്റെ സര്‍വ്വാധിപത്യത്തിന്റെ നാളുകള്‍ കൂടിയായിരുന്നു. സ്വയം ദൈവമായി അവതരിപ്പിച്ചു തന്നെ ആരാധിക്കാന്‍ ജനത്തെ നിര്‍ബന്ധിച്ച സീസറിന്റെ കല്പനകള്‍ക്കു വഴങ്ങാതെ ഏകസത്യദൈവത്തിലുള്ള വിശ്വാസം ഏറ്റുപറഞ്ഞ അനേകര്‍ രക്തസാക്ഷിത്വ മകുടമണിഞ്ഞതും ഇതേ കാലഘട്ടത്തില്‍ത്തന്നെ. ഭൗതികരംഗത്തെ സീസറിന്റെ കല്പനകളല്ല, പ്രത്യുത ആത്മീയരംഗത്തെ സര്‍വ്വാധിപത്യമാണു ക്രൈസ്തവര്‍ക്ക് അസ്വീകാര്യമായിരുന്നത്. കാരണം ദൈവത്തിനുള്ളതു സീസറിനു കൊടുക്കാനാകില്ലല്ലോ. അനേകര്‍ ജീവന്‍ ബലിയായര്‍പ്പിക്കുകയും മറ്റനേകം പേര്‍ ക്രൂരപീഡകള്‍ക്കു വിധേയരാവുകയും ചെയ്ത ആ കാലത്തിനറുതി കുറിക്കപ്പെടാനാകട്ടെ കോണ്‍സ്റ്റന്റൈന്റെ ഭരണത്തോളം കാത്തിരിക്കേണ്ടി വന്നു.

പേര്‍ഷ്യന്‍ സഭയിലും സ്ഥിതി വിഭിന്നമായിരുന്നില്ല. നൂറ്റാണ്ടുകള്‍ നീണ്ട പീഡാനുഭവങ്ങളിലൂടെ വളര്‍ന്ന ചരിത്രമാണ് അവിടെയും സഭയുടേത്. അക്കാലത്തു റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നല്ലോ പേര്‍ഷ്യയും. പ്രഗത്ഭരായ ദൈവശാസ്ത്രജ്ഞരുടെയും ആത്മീയാചാര്യന്മാരുടെയും നീണ്ട നിര ദൃശ്യമാണെങ്കിലും അവിടെ പീഡകള്‍ക്കു തെല്ലും കുറവുണ്ടായിരുന്നില്ല. നാലാം നൂറ്റാണ്ടു മുതല്‍ എക്കാലവും ഇത്തരത്തില്‍ ക്രൂരപീഡനങ്ങളേറ്റു വാങ്ങിയതിന്റെ കഥകള്‍ ഈ ദേശത്തെ സഭകളുടെ ചരിത്രത്തിന്റെ ഭാഗമാണ്.

ഭരണവര്‍ഗ്ഗത്തിന്റെ താത്പര്യങ്ങള്‍ക്കപ്പുറം ദൈവഹിതത്തോടും ഭരണാധികാരികളുടെ ഇംഗിതങ്ങള്‍ക്കപ്പുറം ധാര്‍മ്മികതയോടുമുള്ള വിധേയത്വം ജീവിതം കൊണ്ടു പ്രഖ്യാപിച്ചവരാണു രക്തസാക്ഷികള്‍. ദൈവേച്ഛയ്ക്കു വിരുദ്ധമായ തീരുമാനങ്ങള്‍ സര്‍ക്കാരുകള്‍ കൈക്കൊള്ളുമ്പോള്‍ വിധേയത്വത്തോടെ സ്വീകരിക്കാന്‍ ക്രൈസ്തവനു കഴിയുകയില്ല. വിശ്വാസത്തിനും ധാര്‍മ്മികതയ്ക്കും എതിരായ നിയമങ്ങള്‍ക്കു മുന്‍പില്‍ തലകുനിക്കാന്‍ നമുക്കു കഴിയുകയില്ല. ജനാധിപത്യ രാജ്യത്തില്‍ നിയമപരമായ മാര്‍ഗ്ഗങ്ങളിലൂടെത്തന്നെ അവയെ പ്രതിരോധിക്കാന്‍ നമുക്കു സാധിക്കേണ്ടതുണ്ട്. അതു ഫലപ്രദമാകുന്നില്ലെങ്കില്‍ ദൈവഹിതം ലംഘിക്കുന്നതിനേക്കാള്‍ ശിക്ഷയേറ്റു വാങ്ങാന്‍ തയ്യാറാവണം. രക്തസാക്ഷികളെല്ലാം ഈ മാര്‍ഗ്ഗത്തെ ആവേശത്തോടും ആനന്ദത്തോടും കൂടി ആശ്ലേഷിച്ചവരാണ്.

കേവലം ഭൗതികകാര്യങ്ങളില്‍ സീസറിന്റെ (സര്‍ക്കാരിന്റെ) നിയമങ്ങള്‍ പാലിക്കാന്‍ നാം ബാദ്ധ്യസ്ഥരാണ്. പൊതുസമൂഹത്തിന്റെ ഭാഗമെന്ന നിലയില്‍ സുസ്ഥിതിയും സമാധാനവും ഉറപ്പു വരുത്താന്‍ അതു കൂടിയേ തീരൂ. സീസറിനുള്ളതു സീസറിനു നല്കണമെന്നുതന്നെയാണല്ലോ നമുക്കു നല്കപ്പെട്ടിരിക്കുന്ന നിര്‍ദ്ദേശവും. സിവില്‍ നിയമമനുസരിക്കാന്‍ നാം ബാദ്ധ്യസ്ഥരാകുമ്പോഴും ജനാധിപത്യരാജ്യങ്ങളില്‍ നിയമനിര്‍മ്മാണപ്രക്രിയയില്‍ ഉത്തരവാദിത്വപൂര്‍വ്വം പങ്കുചേരുവാനും തെറ്റായ നിയമങ്ങളെ എതിര്‍ക്കുവാനും പൗരന്മാര്‍ക്കു ഗൗരവമായ കടമയുണ്ട്. രാജഭരണത്തില്‍ അതിനുള്ള സാധ്യതകള്‍ കുറവാണ്. എങ്കിലും തെറ്റായ നിയമങ്ങളെ ചെറുക്കാനുള്ള ധാര്‍മ്മിക കടമ നിറവേറ്റാന്‍ അവിടെയും പരിശ്രമങ്ങളുണ്ടാകേണ്ടതാണ്.

മതസ്വാതന്ത്ര്യം പൂര്‍ണ്ണമായും അംഗീകരിക്കുന്ന രാജ്യങ്ങളില്‍ സര്‍ക്കാര്‍ മതകാര്യങ്ങളില്‍ ഇടപെടാറില്ല. മതപരമായ കാര്യങ്ങള്‍ മതങ്ങള്‍ത്തന്നെ കൈകാര്യം ചെയ്യണതാണ് ഇവിടെ പൊതുവില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്ന നിലപാട്. ഇത്തരം രാജ്യങ്ങളില്‍ മതപരമായ കാര്യങ്ങളില്‍ രാഷ്ട്രീയ ഭരണകര്‍ത്താക്കളുടെ കൈകടത്തലുകള്‍ വിരളമായിരുന്നുവെന്നതും ശ്രദ്ധേയമാണ്. വിശ്വാസസംബന്ധിയായ കാര്യങ്ങളിന്മേലുള്ള കടന്നുകയറ്റങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായാല്‍ അവയെ ചെറുക്കാനും നിയമങ്ങള്‍ രൂപീകൃതമായാല്‍ അവയ്ക്കു വിധേയരാകാതെ രക്തസാക്ഷിത്വം വരിക്കുവാനും ഒരുക്കമായിരുന്ന രീതിയാണു വിശ്വാസികള്‍ എന്നും സ്വീകരിച്ചിട്ടുള്ളത്.

ഇതിലൊരു മാറ്റം പ്രകടമായതു നവോത്ഥാനകാലം മുതലാണ്. നവോത്ഥാന നേതാക്കളില്‍ പലരും ദൈവനിഷേധികളായിരുന്നു. ഭൂരിപക്ഷ പ്രവണതകള്‍ക്കനുസൃതമായി മതകാര്യങ്ങളും ക്രമീകരിക്കാനാണ് അവര്‍ താത്പര്യപ്പെട്ടത്. ആപേക്ഷികതാവാദം (relativism) അടിസ്ഥാനപ്രമാണമായി കരുതുന്ന ഇക്കൂട്ടര്‍ പൊതുജനാഭിപ്രായത്തിനാണു പ്രാമുഖ്യം നല്കിയത്. ദൈവവിശ്വാസമില്ലാത്തിടത്തു മതങ്ങളുടെ പ്രസക്തിയെക്കുറിച്ചു പറയേണ്ടതില്ലല്ലോ. മതവിശ്വാസങ്ങളെ അവഗണിച്ചുകൊണ്ടുള്ള നിയമനിര്‍മ്മാണങ്ങളിലേക്കു രാഷ്ട്രീയാധികാരികള്‍ ചുവടുവച്ചതും ഇവിടെയാണ്. ഇതു തന്നെയാണ് ഇന്നത്തെ പല പ്രശ്‌നങ്ങളുടെയും അടിസ്ഥാനമെന്നും പറയാം. രാഷ്ട്രീയ തീരുമാനങ്ങളില്‍ മതവും മതവിശ്വാസങ്ങളും അപ്രസക്തമാകുന്നിടത്ത് എല്ലാം സീസറിനു വിധേയമാവുകയാണ്. മതപരമായ ആചാരങ്ങളെയും ചിട്ടവട്ടങ്ങളെയും അവഗണിക്കുന്ന പ്രവണത അനുദിനം പ്രബലമാവുകയാണെന്നതാണു വാസ്തവം.

മതരഹിത സമൂഹമോ?

നവോത്ഥാനത്തിനു മുന്‍പു മതനിഷ്പക്ഷതയായിരുന്നു പല ജനാധിപത്യരാജ്യങ്ങളുടെയും നിലപാട്. വിവിധ മതങ്ങളുടെ സംഗമഭൂമിയായ നമ്മുടെ രാജ്യവും ഭരണഘടനാപരമായിത്തന്നെ മതനിഷ്പക്ഷതയ്ക്ക് ഊന്നല്‍ നല്കുന്നു. മതം രാഷ്ട്രീയത്തിലിടപെടുന്നതു നമ്മുടെ മതേതരത്വ കാഴ്ചപ്പാടുകള്‍ക്കിണങ്ങുന്നതല്ല. രാഷ്ട്രീയ അധികാരം മതകാര്യങ്ങളില്‍ കൈകടത്തുന്നതാകട്ടെ ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തിനു വിരുദ്ധവുമാണ്.

ഇന്നിപ്പോള്‍ ഏറിവരുന്ന ദൈവനിഷേധവും ആപേക്ഷികതാവാദവുമൊക്കെ ആളുകളെ ആഴത്തില്‍ സ്വാധീനിക്കുകയും മതവിരുദ്ധതയിലേക്കു നയിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണുള്ളത്. വിഭിന്ന അഭിപ്രായങ്ങളില്‍ അവസാനതീര്‍പ്പു കല്പിക്കാനുള്ള അവകാശം സര്‍ക്കാരുകളെ ഭരമേല്പിച്ചുകൊണ്ട് സകലതിനേയും രാഷ്ട്രീയാധികാരവിധേയമാക്കാനുള്ള ചില തത്പരകക്ഷികളുടെ ത്വര അപകടകരമാണെന്നു പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്. വിശ്വാസകാര്യങ്ങളില്‍ മതങ്ങളുടെയും വിശ്വാസികളുടെയും താത്പര്യങ്ങള്‍ക്കാണു പ്രഥമ പരിഗണന നല്‌കേണ്ടത്. അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഭൗതികവാദം മതപരമായ കാര്യങ്ങളോടുള്ള ബഹുമാനവും ആദരവും നഷ്ടമാക്കുന്നതിനിടയാക്കുന്നു. ഭരണകര്‍ത്താക്കള്‍ മാത്രമല്ല നിയമജ്ഞര്‍പോലും നിയമത്തിനു പുനര്‍വ്യാഖ്യാനങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണല്ലോ. മാധ്യമ അതിപ്രസരവും സ്വാധീനവും ഭൗതികതയ്ക്കു നല്കുന്ന വലിയ പ്രോത്സാഹനവും കണ്ടില്ലെന്നു നടിക്കാനാവില്ല. മതന്യൂനപക്ഷങ്ങളെ കടന്നാക്രമിക്കുന്ന മാധ്യമങ്ങളുടെ രഹസ്യ അജണ്ടകള്‍ രാജ്യത്തിന്റെ ഭരണഘടന നല്കുന്ന സ്വാതന്ത്ര്യങ്ങളെപ്പോലും മാനിക്കുന്നില്ലെന്നതും ഖേദകരമാണ്. ന്യൂനപക്ഷമതവിഭാഗങ്ങളുടെ ആരാധനാലയങ്ങളടക്കം ആക്രമിക്കപ്പെടുകയും ഗോവധത്തിന്റെ പേരില്‍ അനേകരുടെ ജീവന്‍ ഹനിക്കപ്പെടുകയും ചെയ്യുന്ന വാര്‍ത്തകള്‍ക്കിന്നു പഞ്ഞമില്ല. മതവിശ്വാസങ്ങളുടെ പേരു പറഞ്ഞാണ് ഈ അക്രമങ്ങളെങ്കിലും മതത്തിന്റെ മറപിടിച്ചുള്ള കപടരാഷ്ട്രീയം ഇതിനു പിന്നിലുണ്ട്. രാഷ്ട്രീയ അധികാരം നേടിയെടുക്കാനും നിലനിര്‍ത്താനുമുള്ള കുത്സിതനീക്കമെന്നോണം മതവര്‍ഗ്ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടു വിശ്വാസകാര്യങ്ങളെപ്പോലും വലിച്ചിഴയ്ക്കുന്ന പ്രവണത ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വത്തിന് ഒട്ടും യോജിച്ചതല്ല. മുത്തലാക്ക്, ശബരിമലയിലെ സ്ത്രീ പ്രവേശനം തുടങ്ങിയവയെല്ലാം ഗവണ്‍മെന്റ് ചര്‍ച്ച ചെയ്യുകയാണല്ലോ. കുമ്പസാര രഹസ്യവുമായി ബന്ധപ്പെട്ടു സഭാനിയമങ്ങള്‍ക്കുപരിയായി സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്ന ആവശ്യങ്ങളും ചിലര്‍ പ്രകടമാക്കിയിട്ടുണ്ട്.

ഇങ്ങനെയുള്ള കാര്യങ്ങള്‍ മതവിശ്വാസികള്‍ ചര്‍ച്ചചെയ്യുകയും ശരിയായ നിലപാടുകള്‍ ഉറപ്പിക്കുകയും അവയ്ക്കുവേണ്ടി പോരാടുകയും ചെയ്യേണ്ടതാണ്. മതസ്വാതന്ത്ര്യം മൗലികാവകാശമാണെന്നും അതിനുവേണ്ടി എന്നും നിലകൊള്ളുമെന്നും നാം ഉറക്കെ പ്രഖ്യാപിക്കേണ്ടതാണ്.