അമ്മയുടെ സുഹൃത്തിന്‍റെ മർദ്ദനമേറ്റ് ചികിത്സയിൽ കഴിയുന്ന ഏഴ് വയസുകാരന്‍റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇന്ന് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് കുട്ടിയുടെ നില മോശമാണെന്ന റിപ്പോർട്ടുള്ളത്.
കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കുട്ടി ഇപ്പോഴും വെന്‍റിലേറ്ററിന്‍റെ സഹായത്താലാണ് ജീവൻ നിലനിർത്തുന്നത്. കുട്ടിയുടെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്ന് മെഡിക്കൽ ബോർഡ് ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. നിലവിലെ നൽകി വരുന്ന ചികിത്സകൾ തുടരാനും മെഡിക്കൽ ബോർഡ് തീരുമാനിച്ചു.
കുട്ടിയെ മർദ്ദിച്ച അമ്മയുടെ സുഹൃത്ത് തിരുവനന്തപുരം നന്തൻകോട് കടവത്തൂർ അരുണ്‍ ആനന്ദിനെ (36) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്. ഇയാളുടെ ആക്രമണത്തിൽ തലയോട്ടി തകർന്ന കുട്ടിയെ അബോധാവസ്ഥയിലാണ് തൊടുപുഴയിലെ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോലഞ്ചേലി മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.